മുംബൈ: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലേക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പ് വിരുന്നെത്തുകയാണ്. 2011ന് ശേഷം ഇന്ത്യ ആതിഥേയരാവുന്ന ആദ്യ ലോകകപ്പാണിത്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാനാവാത്ത ഇന്ത്യക്ക് തട്ടകത്തില്‍ നടക്കുന്ന ലോകകപ്പ് കിരീടം അഭിമാന പ്രശ്‌നമാണ്. സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര ഒപ്പമുള്ള ഇന്ത്യ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. പക്ഷെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്.
ഇന്ത്യയിലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ചാല്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. ഇന്ത്യയിലെ ഒട്ടുമിക്ക പിച്ചുകളിലും പേസിനെക്കാളും മുന്‍തൂക്കം സ്പിന്നര്‍മാര്‍ക്കുണ്ട്. എങ്കിലും പേസിന് തീരെ ആധിപത്യമില്ലാത്ത പിച്ചാണ് ഇന്ത്യയിലേതെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ പേസര്‍മാരെയും ഭയക്കണം. ഇത്തവണ ആതിഥേയരായ ഇന്ത്യ ഭയക്കേണ്ട അഞ്ച് പ്രധാന പേസര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെ താരം പാകിസ്താന്റെ ഇടം കൈയന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ്. ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം മോശമാണ്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ ഉള്‍പ്പെടെ പ്രമുഖരായ ബാറ്റ്‌സ്മാന്‍മാരെയെല്ലാം പരിഗണിച്ചാല്‍ ഇവര്‍ക്കെല്ലാം ഇടം കൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ പ്രയാസമുണ്ട്. അതുകൊണ്ടുതന്നെ ഷഹീന്‍ ഷാ അഫ്രീദിയുടെ പന്തുകള്‍ ഇന്ത്യക്ക് വലിയ ഭീഷണിയാണ്.
തന്റെ ഉയരക്കൂടുതലിനെ മുതലാക്കി പന്തെറിയുന്ന താരമാണ് ഷഹീന്‍. സ്വാഭാവികമായ ബൗണ്‍സിനൊപ്പം നല്ല പേസും കൈവശമുള്ള ഷഹീന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തും. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഷഹീനെ കരുതിത്തന്നെയിറങ്ങണം. രണ്ടാമത്തെ താരം ഓസീസിന്റെ ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ സവിശേഷമായ മിടുക്കുകാട്ടുന്ന താരമാണ് സ്റ്റാര്‍ക്ക്.

നല്ല വേഗത്തിനൊപ്പം കൃത്യമായി യോര്‍ക്കറുകളെറിയാനും സ്റ്റാര്‍ക്കിന് കഴിവുണ്ട്. ഇന്ത്യന്‍ പിച്ചുകളില്‍ അനുഭവസമ്പത്തേറെയുള്ള ബൗളറാണ് സ്റ്റാര്‍ക്ക്. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ മികച്ച ബൗളിങ് റെക്കോഡും സ്റ്റാര്‍ക്കിന്
അവകാശപ്പെടാം. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സ്റ്റാര്‍ക്ക് തലവേദന ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.
മൂന്നാമത്തെ പേസര്‍ ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ടാണ്. ഇടം കൈയന്‍ പേസറായ ബോള്‍ട്ട് നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള ബൗളറാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ബോള്‍ട്ട് ഇന്ത്യയിലെ ഒട്ടുമിക്ക മൈതാനങ്ങളിലും കളിക്കുകയും അനുഭവസമ്പത്തുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ന്യൂബോളില്‍ സ്വിങ് ചെയ്യിച്ച് വിക്കറ്റുനേടാന്‍ അസാധ്യ മികവുള്ള ബൗളറാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബോള്‍ട്ടിനെ കരുതിയിറങ്ങണം.
സ്റ്റംപിന് ആക്രമിക്കുന്ന ബൗളിങ് ശൈലിയാണ് ബോള്‍ട്ടിന്റേത്. അതുകൊണ്ടുതന്നെ എല്‍ബിയില്‍ കുടുക്കി വിക്കറ്റുനേടാന്‍ അദ്ദേഹം മിടുക്കനാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്താന്‍ ബോള്‍ട്ട് ഇത്തവണയും ഉണ്ടാവുമെന്നുറപ്പാണ്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയാണ് മറ്റൊരാള്‍. വലം കൈയന്‍ പേസര്‍ ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവനാണ്. അതിവേഗ പന്തുകളാണ് റബാഡയുടെ ശക്തി.
മികച്ച ലൈനും ലെങ്തുമുള്ള താരം പവര്‍പ്ലേയിലും ഡെത്തോവറിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ളവനാണ്. ഇന്ത്യയുടെ പ്രമുഖര്‍ക്കെതിരെയെല്ലാം പന്തെറിഞ്ഞിട്ടുള്ള റബാഡക്ക് ഇവരുടെ കരുത്തും ദൗര്‍ബല്യവും നന്നായി അറിയാം. ഇത് മുതലാക്കി പന്തെറിഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടാന്‍ സാധ്യത കൂടുതലാണ്. റബാഡയേയും ഇന്ത്യ കരുതിയിറങ്ങണം.
അഞ്ചാമത്തെ താരം പാകിസ്താന്റെ നസീം ഷായാണ്. യുവതാരമാണെങ്കിലും ഇതിനോടകം വേഗംകൊണ്ട് ഞെട്ടിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. 148ന് മുകളില്‍ വേഗതയില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. വലിയ സ്വിങ്ങൊന്നും അവകാശപ്പെടാനാവില്ലെങ്കിലും അതിവേഗത്തില്‍ പന്തെറിഞ്ഞ് ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്താന്‍ കഴിവുണ്ട്. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ പേസിനെ നന്നായി നേരിടുന്നവരാണ്.
പക്ഷെ നസീം ഷായുടെ പന്തുകള്‍ നേരിട്ടപ്പോഴെല്ലാം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെട്ടിരുന്നു. പാക് പേസറായ ഹാരിസ് റഊഫിന്റെ വേഗവും ഇന്ത്യ ഭയക്കുന്നതാണ്. അവസാന ടി20 ലോകകപ്പിലടക്കം ഇന്ത്യയെ വിറപ്പിക്കാന്‍ ഹാരിസ് റഊഫിനായി. ഇത്തവണയും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവനാണ് റഊഫ്.