ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുടെ പരാജയത്തിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സല്‍മാന്‍ ബട്ട്. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഓസീസിനെ ആറു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. റണ്‍ചേസില്‍ തുടക്കത്തില്‍ പതറിയ ശേഷമായിരുന്നു ശക്തമായി തിരിച്ചുവന്ന് ഇന്ത്യ വിജയം പിടിച്ചെടുത്തത്.
ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ കാണിച്ച ഏറ്റവും വലിയ അബദ്ധം ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്തതാണെന്നു ബട്ട് ചൂണ്ടിക്കാട്ടി. ചെപ്പോക്കിലെ പിച്ചില്‍ ബാറ്റിങ് അത്ര എളുപ്പമായിരുന്നില്ല. ബാറ്റര്‍മാരെ സംബന്ധിച്ച് പകല്‍ സമയത്തു ഇവിടെ ബാറ്റ് ചെയ്യുക വളരെ കടുപ്പമായിരുന്നു. ചെന്നൈയിലെ കടുത്ത ചൂടും ബാറ്റര്‍മാര്‍ക്കു വെല്ലുവിളിയായി മാറി. ടോസ് ജയിച്ചിട്ടും എന്താണ് ആദ്യം ബാറ്റ് ചെയ്യാന്‍ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചതെന്നു അറിയില്ലെന്നും ബട്ട് വിലയിരുത്തി.

ഈ പിച്ചില്‍ ബോള്‍ സ്പിന്‍ ചെയ്യുമെന്നതു മനസ്സിലാക്കിയാണോ ആദ്യം ബാറ്റ് ചെയ്യാന്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തീരുമാനമെടുത്തത്? മല്‍സരം പുരോഗമിക്കവെ ബാറ്റിങ് വീണ്ടും കടുപ്പമാവുമെന്നും അവര്‍ കരുതിയിട്ടുണ്ടാവും. പക്ഷെ രാത്രിയിലെ മഞ്ഞുവീഴ്ച കണക്കിലെടുക്കാതെയാണ് ഓസീസ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത്. രാത്രിയില്‍ മഞ്ഞു വീഴുകയാണെങ്കില്‍ നിങ്ങള്‍ എങ്ങനെയായിരിക്കും അതിനെ മറികടക്കാന്‍ പോവുന്നതെന്നും ബട്ട് ചോദിക്കുന്നു.
ചെന്നൈയിലെ പിച്ച് ആര്‍ക്കും അപരിചിതമല്ല. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടേയുമെല്ലാം താരങ്ങള്‍ ഇവിടെ നേരത്തേ കളിച്ചിട്ടുള്ളതാണ്. ഈ മല്‍സരത്തിനു രണ്ട്-മൂന്ന് ദിവസങ്ങള്‍ മുമ്പ് തന്നെ ഇരുടീമുകളും ചെന്നൈയിലെത്തുകയും ഇവിടുത്തെ സാഹചര്യത്തെക്കുറിച്ച് വിലയിരുത്തുകയും പരിശീലനം നടത്തുകയുമെല്ലാം ചെയ്തിട്ടുണ്ടാവും. രാത്രിയില്‍ എപ്പോഴായിരിക്കും മഞ്ഞുവീഴ്ച തുടങ്ങുകയെന്നും മനസ്സിലായിട്ടാവുമെന്നും ബട്ട് നിരീക്ഷിച്ചു.
അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ഇന്ത്യക്കെതിരേ ടോസ് ലഭിച്ച ശേഷം ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാമെന്ന തീരുമാനമെടുത്തത് ? തന്ത്രപരമായി നോക്കുകയാണെങ്കില്‍ ആദ്യം ബാറ്റിങെന്ന ഓസ്‌ട്രേലിയയുടെ തീരുമാനം തെറ്റായിരുന്നുവെന്നു കാണാം.
ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയും ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 250 റണ്‍സെങ്കിലും നേടിയെന്നും കരുതുക. മഞ്ഞുവീഴ്ചയുണ്ടെങ്കില്‍ അവസാനത്തെ 15 ഓവറില്‍ ഏഴ്- എട്ട് റണ്‍റേറ്റില്‍ റണ്‍സ് ആവശ്യമെങ്കില്‍ അതു നേടിയെടുക്കാന്‍ ഓസീസിനു കഴിയുമായിരുന്നു. മതിയായ വിക്കറ്റുകള്‍ കൈവശമുണ്ടായിരിക്കണമെന്നു മാത്രം.

പക്ഷെ ഓസ്‌ട്രേലിയക്കു പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതില്‍ പിഴവ് നേരിട്ടു. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ബോള്‍ ബാറ്റിലേക്കു വരുമെന്നും പിന്നീട് ബാറ്റിങ് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അവര്‍ കണക്കുകൂട്ടി. പക്ഷെ ഇതു പാടെ പിഴയ്ക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ പരാജയത്തിനു ഏറ്റവം വലിയ കാരണവും ഈ പിഴവ് തന്നെയാണെന്നു ബട്ട് നിരീക്ഷിച്ചു.
ഇന്ത്യക്കു വേണ്ടി വിരാട് കോലിയും കെഎല്‍ രാഹുലും ഗംഭീരമായിട്ടാണ് ബാറ്റ് വീശിയത്. വളരെ ആധിപത്യ സ്വഭാവമുള്ള ബാറ്റിങായിരുന്നു ഇരുവരും കാഴ്ചവച്ചത്. സിംഗിളുകളെുത്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോവാനും മികച്ച കൂട്ടുകെട്ടുണ്ടാക്കാനുമായിരുന്നു ഇരുവരും ശ്രമിച്ചത്. ഇന്ത്യയുടെ ടീം സ്‌കോര്‍ 100 കടന്നതോടെ ഓസ്‌ട്രേലിയയുടെ സമ്മര്‍ദ്ദം വര്‍ധിക്കുകയായിരുന്നു.
റണ്‍സ് വന്നു കൊണ്ടിരിക്കുകയും വിക്കറ്റുകള്‍ എടുക്കാന്‍ കഴിയാതെ പോവുകയും ചെയ്താല്‍ ജയിക്കുക കൂടുതല്‍ ബുദ്ധിമുട്ടായി തീരും. വിരാടും രാഹുലും ഫിഫ്റ്റി പ്ലസ് നേടുകയും ഇന്ത്യന്‍ സ്‌കോര്‍ 150 കടക്കുകയും ചെയ്‌തോടെ ഓസീസിന്റെ വിജയസാധ്യത മങ്ങുകയും ചെയ്തുവെന്നും ബട്ട് വിശദമാക്കി.