ഐസിസി ഏകദിന ലോകകപ്പിനു ആവേശോജ്വല തുടക്കമായിരിക്കുകയാണ്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചുകൊണ്ട് ന്യൂസിലാന്‍ഡാണ് ഇത്തവണത്തെ ആദ്യത്തെ വിജയം തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുന്നത്. ഒമ്പതു വിക്കറ്റിന്റെ അനായാസ വിജയമായിരുന്നു ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണില്ലാതെ കിവികള്‍ നേടിയത്. അതിനിടെ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു പ്രവചനം വൈറലായിരിക്കുകയാണ്.
ഈ ലോകകപ്പിന്റെ സെമി ഫൈനലില്‍ കളിക്കുന്ന നാലു ടീമുകള്‍ ആരൊക്കെയാവുമെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പ്രവചിച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് ഇന്ത്യയിലായിട്ടും ഏഷ്യയില്‍ നിന്നും ഒരേയൊരു ടീം മാത്രമേ ഇത്തവണ സെമി ഫൈനലിലുണ്ടാവുകയുള്ളൂവെന്നാണ് സച്ചിന്റെ പ്രവചനം. മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍, ശ്രീലങ്ക എന്നിവരൊന്നും സെമി കാണില്ലെന്നും അദ്ദേഹം പ്രവചിക്കുന്നു.

ആതിഥേയരായ ഇന്ത്യ, അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയ, നിലവിലെ വിജയികളായ ഇംഗ്ലണ്ട്, ഇനിയും ലോകകപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ന്യൂസിലാന്‍ഡ് എന്നിവരായിരിക്കും സെമി ഫൈനലിലെത്തുകയെന്നാണ് സച്ചിന്റെ പ്രവചനം. ഐസിസിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രവചനം.
ഇന്ത്യയെയാണ് സെമി ഫൈനലിലെ ആദ്യത്തെ ടീമായി സച്ചിന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മഹത്തായ ക്രിക്കറ്റ് പാരമ്പര്യമുള്ള ഇന്ത്യക്കു വളരെ കരുത്തുറ്റ നിരയാണ് ഈ ടൂര്‍ണമെന്റിലുള്ളതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും ഫേവറിറ്റുകളുടെ നിരയിലുള്ള ഓസ്‌ട്രേലിയ ഇത്തവണയും പതിവ് തെറ്റിക്കില്ലെന്നാണ് സച്ചിന്റെ വിലയിരുത്തല്‍.
2015ലായിരുന്നു ഓസീസിന്റെ അവസാനത്തെ ലോകകപ്പ് നേട്ടം. അഗ്രസീവ് ക്രിക്കറ്റിന്റെ വക്താക്കളായ ഇംഗ്ലണ്ടിനെയാണ് സെമിയിലെ മൂന്നാമത്തെ ടീമായി സച്ചിന്‍ ചൂണ്ടിക്കാട്ടിയത്. ഐസിസി ടൂര്‍ണമെന്റില്‍ എപ്പോഴും അപകടകാരികളായി മാറാറുള്ള ന്യൂസിലാന്‍ഡായിരിക്കും സെമിയിലെ നാലാമത്തെ ടീമെന്നും സച്ചിന്‍ പറയുന്നു.
2011ല്‍ നാട്ടില്‍ നടന്ന അവസാനത്തെ ലോകകപ്പില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യയുടെ അവസാനത്തെ ലോകകപ്പ് നേട്ടം. അന്നു ടീമിനൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവാനും സച്ചിനു സാധിച്ചിരുന്നു. ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും വാരിക്കൂട്ടിയിട്ടും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ കുറവായി എല്ലാവരും ചൂണ്ടിക്കാണിച്ചിരുന്നത് ഒരു ലോകകപ്പ് ഇല്ലെന്നതായിരുന്നു.
ഈ കുറവ് കൂടിയാണ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പില്‍ സച്ചിന്‍ അവസാനിപ്പിച്ചത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ വളരെ ശക്തമായ, സന്തുലിതമായ ടീമിനെയാണ് ഈ ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. അനുഭവസമ്പത്തിനൊപ്പം യുവത്വവും ചേര്‍ന്നതാണ് ഇപ്പോഴത്തെ ടീം. കാര്യമായി വീക്ക്‌നെസുകളൊന്നും ടീമിനു ചൂണ്ടിക്കാണിക്കാനില്ല.
പരിക്കേറ്റു വിശ്രമിക്കുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ അഭാവം മാറ്റി നിര്‍ത്തിയാല്‍ മറ്റു പ്രധാനപ്പെട്ട താരങ്ങളെല്ലാം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല.

ക്യാപ്റ്റന്‍ രോഹിത്തിനും കോച്ച് രാഹുല്‍ ദ്രാവിഡിനും അഗ്നിപരീക്ഷ കൂടിയാണ് ഈ ലോകകപ്പ്. ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ സാധിച്ചില്ലെങ്കില്‍ രണ്ടു പേര്‍ക്കും തങ്ങളുടെ റോളുകളില്‍ നിന്നും പടിയിറങ്ങേണ്ടതായി വന്നേക്കും, രോഹിത്തിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് കൂടിയാവും ഇത്. അതിനാല്‍ തന്നെ കിരീട നേട്ടത്തോടെ തലയുയര്‍ത്തി വിടവാങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ആഗ്രഹം.
രോഹിത്തിനു മാത്രമല്ല ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി, വെറ്റററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ തുടങ്ങിയവരെയും ഇനിയൊരു ലോകകപ്പില്‍ കാണാനിടയില്ല. ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം.
ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഈ മല്‍സരത്തില്‍ ജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുക. ഒമ്പതു മല്‍സരങ്ങളാണ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യക്കുള്ളത്. പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് സെമി ഫൈനലിലെത്തുകയായിരിക്കും ഇന്ത്യയുടെ ആദ്യത്തെ ലക്ഷ്യം.