ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാമത്തെ വിജയത്തോടെ സെമി ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. വ്യാഴാഴ്ച മുംബൈയിലെ വാംഖഡെയില്‍ വച്ച് ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. ഈ കളിയില്‍ ജയിക്കാനായാല്‍ 14 പോയിന്റോടെ സെമിയിലെത്തുന്ന ആദ്യത്തെ ടീമായി ഇന്ത്യ മാറുകയും ചെയ്യും. അതിനിടെ ഒരു വമ്പന്‍ ലോക റെക്കോര്‍ഡിന് അരികിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നിലവിലെ ഫോമില്‍ അദ്ദേഹത്തിനു വരും മല്‍സരങ്ങളില്‍ ഇതു നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധകം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമെന്ന ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡിന് അരികിലാണ് ഹിറ്റ്മാന്‍. ഏകദിന ലോകകപ്പില്‍ ഒമ്പതു തവണയാണ് സച്ചിന്‍ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടുള്ളത്. ഏഴു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളമായി രോഹിത് അദ്ദേഹത്തിനു തൊട്ടരികെ നില്‍ക്കുകയാണ്.

ഇനിയുള്ള മല്‍സരങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തി രണ്ടു പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളുമായി സച്ചിനൊപ്പമെത്താനാവും ഹിറ്റ്മാന്റെ ശ്രമം. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായത് രോഹിത്തായിരുന്നു. ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 100 റണ്‍സിനു തകര്‍ത്തുവിട്ട കളിയില്‍ 87 റണ്‍സുമായി അദ്ദേഹം ബാറ്റിങില്‍ ടീമിന്റെ ഹീറോയായി മാറിയിരുന്നു.
കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി മാച്ചായവരില്‍ നേരത്തേ സച്ചിനു പിന്നില്‍ രണ്ടാംസ്ഥാനത്തു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്തായിരുന്നു. ആറു തവണയാണ് അദ്ദേഹം ഈ പുരസ്‌കാരം സ്വന്തമാക്കിയത്. എന്നാല്‍ ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ മല്‍സരത്തിനു ശേഷം മഗ്രാത്തിനെ രോഹിത് പിന്തള്ളുകയായിരുന്നു. 23 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം ഏഴാമത്തെ പുരസ്‌കാരം സ്വന്തമാക്കിയത്. 36 കാരനായ ഹിറ്റ്മാന്റെ കരിയറിലെ മൂന്നാമത്തെ ലോകകപ്പ് കൂടിയാണിത്.
ഈ ലോകകപ്പില്‍ ഇതിനകം രണ്ടു തവണയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം രോഹിത്തിനെ തേടിയെത്തിയത്. ആദ്യത്തേത് ഡല്‍ഹിയില്‍ ഈ മാസം 11നു അഫ്ഗാനിസ്താനുമായുള്ള മല്‍സരത്തിലായിരുന്നു. ഇന്ത്യ എട്ടു വിക്കറ്റിന്റെ ഉജ്ജ്വല വിജയം കൊയ്ത മല്‍സരത്തില്‍ രോഹിത് സെഞ്ച്വറിയുമായി കസറിയിരുന്നു.

131 റണ്‍സാണ് വെറും 84 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത്. 16 ഫോറുകളും അഞ്ചു സിക്‌സറുമടക്കമായിരുന്നു ഇത്. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡും ഈ മല്‍സരത്തില്‍ രോഹിത് തന്റെ പേരിലാക്കിയിരുന്നു. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ റെക്കോര്‍ഡായിരുന്നു അദ്ദേഹം പഴങ്കഥയാക്കിയത്.
2019ലെ കഴിഞ്ഞ ലോകകപ്പില്‍ നിര്‍ത്തിയ ഇടത്തു നിന്നാണ് രോഹിത് ഈ ടൂര്‍ണമെന്റില്‍ തുടങ്ങിയിരിക്കുന്നത്. 600ന് മുകളില്‍ റണ്‍സുമായി കഴിഞ്ഞ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായിരുന്നു ഹിറ്റ്മാന്‍. ഇത്തവണ ആറു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ടീമിനായി ഏറ്റവുമധികം റണ്‍സെടുത്തിരിക്കുന്നത് രോഹിത്താണ്.
66.33 ശരാശരിയില്‍ 119.16 സ്‌ട്രൈക്ക് റേറ്റില്‍ 398 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ പോരാട്ടത്തില്‍ ഡെക്കായ ശേഷമാണ് രോഹിത് ടൂര്‍ണമെന്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയത്.