ലഖ്‌നൗ: ലോക ക്രിക്കറ്റിലെ ഹിറ്റ്മാനെന്നു തന്നെ വിളിക്കുന്നതു വെറുതയല്ലെന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി ലോകത്തിനു കാണിച്ചുതന്നിരിക്കുകയാണ്. ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെതിരേയുള്ള സൂപ്പര്‍ പോരാട്ടത്തിലാണ് പതിഞ്ഞ താളത്തില്‍ തുടങ്ങിയ ശേഷം അടുത്ത ഓവറില്‍ അദ്ദേഹം തനിനിറം പുറത്തെടുത്തത്. മെയ്ഡനുമായാണ് രോഹിത് ആദ്യ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തുടങ്ങിയത്. പക്ഷെ തന്റെ അടുത്ത ഓവറില്‍ ആദ്യം റണ്‍സ് വാരിക്കൂട്ടി. അഞ്ചു ബോളില്‍ 17 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.
ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് വില്ലിയായിരുന്നു ആദ്യത്തെ ഓവര്‍ ബൗള്‍ ചെയ്തത്. സ്‌ട്രൈക്ക് നേരിട്ടത് രോഹിത്തായിരുന്നു. പക്ഷെ ഹിറ്റ്മാനെ ഉജ്ജ്വല ബൗളിങിലൂടെ വില്ലി പൂട്ടുകയായിരുന്നു. സിംഗിളെടുക്കാനുള്ള പഴുത് പോലും ഇന്ത്യന്‍ നായകനു വില്ലി നല്‍കിയില്ല. ഇതോടെ മല്‍സരത്തില്‍ മെയ്ഡനുമായി ഇന്ത്യക്കു തുടങ്ങേണ്ടി വരികയും ചെയ്തു.

രണ്ടാമത്തെ ഓവര്‍ ബൗള്‍ ചെയ്തത് ക്രിസ് വോക്‌സായിരുന്ന. സ്‌ട്രൈക്ക് നേരിട്ടത് ശുഭ്മന്‍ ഗില്ലുമായിരുന്നു. മൂന്നാമത്തെ ബോളില്‍ ഗില്‍ ഫോര്‍ നേടിയപ്പോള്‍ ബാക്കിയുള്ള അഞ്ചു ബോളിലും റണ്ണൊന്നുമില്ല. ഇതോടെ ഈ ഓവറില്‍ ഒരു ബോള്‍ പോലും രോഹിത്തിനു നേരിടാനുമായില്ല. മൂന്നാം ഓവറില്‍ വീണ്ടും രോഹിത്തും വില്ലിയും നേര്‍ക്കുനേര്‍. ആദ്യ ബോളില്‍ റണ്ണില്ല.
അടുത്ത ബോളില്‍ ബൗണ്ടറിയടിച്ച് അദ്ദേഹം അക്കൗണ്ട് തുറന്നു. ലൈനിനു കുറുകെ ഷോട്ട് കളിച്ച രോഹിത് മിഡ് ഓണിലൂടെയാണ് ബൗണ്ടറി പായിച്ചത്. അടുത്ത ബോളില്‍ ആരാധകര്‍ കാത്തിരുന്ന ഹിറ്റ്മാന്റെ ആദ്യത്തെ സിക്‌സര്‍. ഷോര്‍ട്ട് ബോളായിരുന്നു വില്ലി പരീക്ഷിച്ചത്. പക്ഷെ രോഹിത് അതിനു അര്‍ഹിച്ച ശിക്ഷ തന്നെ നല്‍കി. കൗ കോര്‍ണറിലൂടെയായിരുന്നു പുൾ ഷോട്ടിലൂടെ കിടിലന്‍ സിക്‌സര്‍. 76 മീറ്ററായിരുന്നു ദൈര്‍ഘ്യം.
നാലാമത്തെ ബോളില്‍ രോഹിത്തും അഞ്ചാമത്തെ ബോളില്‍ ഗില്ലും സിംഗിളുകള്‍ നേടി. ഓവറിലെ അവസാന ബോളില്‍ ഹിറ്റ്മാന്റെ രണ്ടാമത്തെ സിക്‌സര്‍. ക്രീസിനു പുറത്തേക്കു ചാടിയിറങ്ങിയ അദ്ദേഹം ബൗളറുടെ തലയ്ക്കു മുകളിലൂടെ ചാട്ടുളി കണക്കെ ബോള്‍ സിക്‌സറിലേക്കു പറപ്പിച്ചു. ഇതോടെ അഞ്ചു ബോളില്‍ രോഹിത് വാരിക്കൂട്ടിയത് 17 റണ്‍സ്. ആദ്യത്തെ ഓവര്‍ മെയ്ഡനാക്കിയതിന്റെ നിരാശ അദ്ദേഹം മായ്ച്ചുകളയുകയും ചെയ്തു.

ടോസിനു ശേഷം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തതും ഇതാദ്യമായിട്ടാണ്. നേരത്തേയുള്ള അഞ്ചു മല്‍സരങ്ങളിലും റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യന്‍ വിജയം. അതുകൊണ്ടു തന്നെ ഈ കളിയില്‍ മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തിയ ശേഷം അതു പ്രതിരോധിച്ച് ഇന്ത്യക്കു ജയിച്ചുകയറാന്‍ സാധിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- ജോണി ബെയര്‍സ്റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.