ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യയുടെ പടയോട്ടം തുടരുകയാണ്. തുടര്‍ച്ചയായി ആറാമത്തെ മല്‍സരവും ജയിച്ച ഇന്ത്യ ഇത്തവണ തോല്‍വിയറിയാത്ത ഏക ടീമെന്ന തങ്ങളുടെ റെക്കോര്‍ഡും നിലനിര്‍ത്തി. ലഖ്‌നൗവില്‍ നടന്ന മല്‍സരത്തില്‍ 100 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ വമ്പന്‍ റെക്കോര്‍ഡും കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത്.
ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി ആറ് മല്‍സരങ്ങളില്‍ വിജയം കൊയ്ത മൂന്നാത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തി. നേരത്തേ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലിക്കും എഎസ് ധോണിക്കും മാത്രമേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ. ഇപ്പോള്‍ രോഹിത്തും അവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയിരിക്കുകയാണ്.

2003ല്‍ സൗത്താഫ്രിക്ക വേദിയായ ലോകകപ്പിലായിരുന്നു ഗാംഗുലിക്കു കീഴില്‍ ടീം ഇന്ത്യ വിജയക്കുതിപ്പുമായി റെക്കോര്‍ഡിട്ടത്. അന്നു ആദ്യ മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ 68 റണ്‍സിനു തകര്‍ത്തുകൊണ്ട് തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ ഓസ്‌ട്രേലിയയോടു ഒമ്പതു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. അതിനു ശേഷം ഫൈനിലെത്തുന്നതു വരെ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. തുടരെ എട്ടു മല്‍സരങ്ങളിലാണ് ഇന്ത്യ ജയം കൊയ്ത്. ഇത്തവണ രണ്ടു മല്‍സരങ്ങള്‍ കൂടി ജയിക്കാനായാല്‍ രോഹിത്തിനു ദാദയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താം.
2015 ലെ ലോകകപ്പിലായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യ തുടര്‍ ജയങ്ങളുമായി റെക്കോര്‍ഡിട്ടത്. ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും സംയുക്ത ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ ഏഴു മല്‍സരങ്ങളിലാണ് ഇന്ത്യന്‍ ടീം വിജയം കൊയ്തത്. ധോണിയുടെ ഈ റെക്കോര്‍ഡിന് ഇനി ഒരു വിജയം മാത്രം അകലെയാണ് രോഹിത്. അടുത്ത കളിയില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാനായാല്‍ ധോണിക്കൊപ്പമെത്താന്‍ അദ്ദേഹത്തിനു കഴിയും.
ഈ വിജയക്കുതിപ്പിന്റെ പേരില്‍ രോഹിത്തിനു തീര്‍ച്ചയായും അഭിമാനിക്കാമെങ്കിലും ഒരു കാര്യത്തില്‍ ആശങ്കയുണ്ട്. ഗാംഗുലിയും ധോണിയും തുടര്‍ ജയങ്ങളുമായി റെക്കോര്‍ഡിട്ട രണ്ടു ലോകകപ്പുകളിലും ഇന്ത്യ ചാംപ്യന്‍മാരായിട്ടില്ലെന്നതാണ് ഇതിനു കാരണം. അതേ വിധി തന്നെയാവുമോ ഇന്ത്യക്കു ഇത്തവണയും നേരിടേണ്ടി വരികയെന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.

2003ലെ ലോകകപ്പിന്റെ ഫൈനലിലായിരുന്നു ഗാംഗുലിക്കും സംഘത്തിനും അടിതെറ്റിയത്. തികച്ചും ഏകപക്ഷീയമായ കലാശപ്പോരില്‍ കംഗാരുപ്പട ഇന്ത്യയെ വാരിക്കളയുകയായിരുന്നു. 125 റണ്‍സിനായിരുന്നു ഇന്ത്യയെ റിക്കി പോണ്ടിങ് നയിച്ച ഓസീസ് കശാപ്പ് ചെയ്തത്. 2015ലെ ലോകകപ്പിലാവട്ടെ ഇന്ത്യക്കു സെമി ഫൈനലിലും പിഴയ്ക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ ലോകകപ്പിലെ ചാംപ്യന്മാരായ ഇന്ത്യയെ ഓസ്‌ട്രേലിയയാണ് സെമിയില്‍ വീഴ്ത്തിയത്. സിഡ്‌നിയില്‍ നടന്ന പോരാട്ടത്തില്‍ 95 റണ്‍സിന്റെ വിജയമാണ് ഓസീസ് ആഘോഷിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തിലേക്കു വന്നാല്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രോഹിത്തും ബൗളര്‍മാരുമാണ് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം ഇന്ത്യക്കു ഒമ്പതു വിക്കറ്റിനു 229 റണ്‍സെടുക്കാനേ ആയുള്ളൂ. 87 റണ്‍സുമായി രോഹിത് ടോപ്‌സ്‌കോററായപ്പോള്‍ സൂര്യകുമാര്‍ യാദവ് 49ഉം കെഎല്‍ രാഹുല്‍ 39ഉം റണ്‍സെടുത്തു.
മറുപടിയില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഇംഗ്ലണ്ട് 34.5 ഓവറില്‍ വെറും 129 റണ്‍സില്‍ ഓള്‍ഔട്ടായി. 27 റണ്‍സെടുത്ത ലിയാം ലിവിങ്‌സ്റ്റണാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. നാലു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമിയും മൂന്നു പേരെ പുറത്താക്കിയ ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.