മൂന്നാം ലോക കിരീടത്തിനു ടീം ഇന്ത്യ കൈയെത്തുംദൂരത്തു നില്‍ക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സിക്കന്തര്‍ ബക്ത്. ഇതാദ്യമായല്ല ഇന്ത്യന്‍ ടീമിനെതിരേ മുന്‍ പാക് താരങ്ങള്‍ ആരോപണമുന്നയിക്കുന്നത്. ടൂര്‍ണമെന്റിനിടെ നേരത്തേയും ചിലര്‍ ഇന്ത്യക്കെതിരേ രംഗത്തു വന്നിരുന്നു. ഒരു പ്രാദേശിക പാകിസ്താന്‍ ചാനലില്‍ സംസാരിക്കവെയായിരുന്നു രോഹിത്തിനെ ബക്ത് രൂക്ഷമായി വിമര്‍ശിച്ചത്.
ഈ ലോകകപ്പില്‍ ടോസിനിടെ രോഹിത് കള്ളത്തരം കാണിക്കുന്നതായും ഇതു കാരണം മറ്റു ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ കബളിപ്പിക്കപ്പെടുകയാണെന്നുമാണ് ബക്ത് ചൂണ്ടിക്കാട്ടിയത്. എന്തു തന്ത്രമാണ് രോഹിത് ടോസിന്റെ സമയത്തു പരീക്ഷിക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ എക്‌സിലൂടെ ബക്ത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ ഒരു ചോദ്യം ചോദിക്കുകയാണ്. ടോസിന്റെ സമയത്തു രോഹിത് ശര്‍മ വളരെ ദൂരത്തേക്കാണ് കോയിന്‍ എറിയുന്നത്. ഈ കാരണത്താല്‍ തന്നെ ശരിയായ കോളാണോ വിളിച്ചതെന്നു എതിര്‍ ടീം ക്യാപ്റ്റനു കാണാനോ, വീണ്ടും പരിശോധിക്കാനോ സാധിക്കുന്നില്ലെന്നുമാണ് സിക്കന്തര്‍ ബക്ട് പാകിസ്താന്‍ ചാനലിലൂടെ തുറന്നടിച്ചത്.
ഈ ലോകകപ്പിലെ നേരത്തേ നടന്ന മല്‍സരങ്ങളില്‍ രോഹിത് ടോസ് ഇടുന്നതിന്റെ വീഡിയോയും ചാനല്‍ ഇതോടൊപ്പം കാണിക്കുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷമായിരുന്നു എക്‌സിലും ഈ വീഡിയോ സിക്കന്തര്‍ ബക്ത് പങ്കുവച്ചത്.
ടോസിന്റെ സമയത്തു വളരെ വിചിത്രമായ രീതിയിലാണ് രോഹിത് ശര്‍മ കോയിന്‍ എറിയുന്നത്. വളരെ ദൂരേയ്ക്കാണ് കോയിന്‍ വീഴുന്നത്. മറ്റു ക്യാപ്റ്റന്മാരെ ഇതു കാണാന്‍ അനുവദിക്കുകയും ചെയ്യുന്നില്ല. ഈ ലോകകപ്പിലെ മറ്റു ക്യാപ്റ്റന്‍മാരുമായി ഇതിനെ താരതമ്യം ചെയ്യാമോ? ഇതിനു കാരണമുണ്ടോയെന്നായിരുന്നു വീഡിയോക്കൊപ്പം എക്‌സില്‍ സിക്കന്തര്‍ ബക്ത് കുറിച്ചത്.
നേരത്തേ പാകിസ്താന്റെ മറ്റൊരു മുന്‍ താരമായ ഹസന്‍ റാസ്സയായിരുന്നു ഇന്ത്യന്‍ ടീമിനെതിരേ ആരോപമുന്നയിച്ചത്. അവസാനത്തെ ലീഗ് മല്‍സരങ്ങളില്‍ ശ്രീലങ്കയെ 300 റണ്‍സിനു മുകളില്‍ മാര്‍ജിനിലും സൗത്താഫ്രിക്കയെ 200 റണ്‍സിനു മുകളില്‍ മാര്‍ജിനിലും ഇന്ത്യ മുക്കിയിരുന്നു.
അതിനു ശേഷമായിരുന്നു ഹസന്‍ റാസ്സ രംഗത്തുവന്നത്. ഇന്ത്യ വ്യത്യസ്ത ബോളുകളാണ് ഉപയോഗിക്കുന്നതെന്നും ഡിആര്‍എസില്‍ കൃത്രിമം കാണിക്കുകയാണെന്നുമായിരുന്നു റാസ്സ തുറന്നടിച്ചത്.

അതേസമം, മുബൈയിലെ വാംഖഡെയില്‍ നടന്ന സെമി ഫൈനില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിനു തര്‍ത്താണ് 2011നു ശേഷം ആദ്യമായി ഇന്ത്യ ഫൈനലില്‍ കടന്നത്. അന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ലോക കിരീടമുയര്‍ത്തിയ ഇന്ത്യ ഇത്തവണയും ഈ നേട്ടം ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റിനു 397 റണ്‍സെന്ന വലിയ ടോട്ടലാണ് സെമിയില്‍ പടുത്തുയര്‍ത്തിയത്.
വിരാട് കോലിയുടെ (117) 50ാമത് റെക്കോര്‍ഡ് സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ (105) അതിവേഗ സെഞ്ച്വറിയുമാണ് ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ശുഭ്മന്‍ ഗില്‍ പുറത്താവാതെ 80 റണ്‍സും രോഹിത് 47 റണ്‍സു നേടി. റണ്‍ചേസില്‍ ഡാരില്‍ മിച്ചെലും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും പൊരുതി നോക്കിയെങ്കിലും ന്യൂസിലാന്‍ഡിനു ലക്ഷ്യം അസാധ്യമായിരുന്നു.
48.5 ഓവറില്‍ 327 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയും ചെയ്തു. മിച്ചെല്‍ 134 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി മാറി. വില്ല്യംസണ്‍ 69 റണ്‍സും നേടി. ഏഴു വിക്കറ്റുകള്‍ പിഴുത മുഹമ്മദ് ഷമിയാണ് ന്യൂസിലാന്‍ഡിന്റെ അന്തകനായി മാറിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.