മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ശേഷം ഇന്ത്യക്കു വേണ്ടി ലോകകപ്പ് ഉയര്‍ത്തിയ ക്യാപ്റ്റനാവാനുള്ള സുവര്‍ണാവസരം രോഹിത് ശര്‍മ നഷ്ടപ്പെടുത്തിയിരിക്കുകയണ്. ഇനിയൊരിക്കലും ഈ ഭാഗ്യം അദ്ദേഹത്തിനു ലഭിക്കുകയുമില്ല. കാരണം 37കാരനായ ഹിറ്റ്മാനെ വീണ്ടുമൊരു ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം കാണാന്‍ ഒട്ടും തന്നെ സാധ്യതയില്ല. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന കലാശക്കളിയില്‍ ഇന്ത്യയെ ആറു വിക്കറ്റിനു നിസ്സഹായരാക്കിയാണ് ഓസ്‌ട്രേലിയ ആറാം ലോക കിരീടവുമായി നാട്ടിലേക്കു മടങ്ങുന്നത്.
ടൂര്‍ണമെന്റിലുടനീളം ക്യാപ്റ്റനെന്ന നിലയില്‍ മിന്നുന്ന പ്രകടനമായിരുന്നു രോഹിത് കാഴ്ചവച്ചത്. പക്ഷെ ഫൈനലില്‍ അദ്ദേഹം കാണിച്ച വലിയൊരു അബദ്ധത്തെ പലരും ചോദ്യം ചെയ്തിരിക്കുകയാണ്. ഈ പിഴവിനു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ നേരത്തേ വരുത്തിയ അബദ്ധവുമായി ഒരു സാമ്യതയുണ്ടെന്നു കാണാം. ഇതു എന്താണെന്നു പരിശോധിക്കാം.

ഈ ലോകകപ്പില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ദുരന്തമെന്നു വിളിക്കാവുന്ന താരം 360 ബാറ്ററായ സൂര്യകുമാര്‍ യാദവാണ്. ഫിനിഷറെന്നു കെട്ടിഘോഷിച്ചു കൊണ്ടുവന്ന സ്‌കൈ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കു കാരണം ടീമിനു പുറത്തായതോടെയാണ് ഇന്ത്യ ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തിയത്.
ഹാര്‍ദിക്കിനു പകരം സൂര്യയെയും ശര്‍ദ്ദുല്‍ ടാക്കൂറിനെ ഒഴിവാക്കി മുഹമ്മദ് ഷമിയെയും ഇലവനിലേക്കു കൊണ്ടു വരികയായിരുന്നു. ശര്‍ദ്ദുലിനു പകരം വന്ന ഷമി ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറിയപ്പോള്‍ സൂര്യ വന്‍ ഫ്‌ളോപ്പായി. പ്രതിരോധിക്കണോ, അതോ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിക്കണമോയെന്നു സംശയിച്ച് നിന്ന അദ്ദേഹം ഒടുവില്‍ രണ്ടും ചെയ്യാനാവാതെ നിരാശപ്പെടുത്തുകയും ചെയ്തു.
11 മല്‍സരങ്ങളില്‍ ഏഴിലും സൂര്യക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ ഇവയില്‍ നിന്നും 17.66 ശരാശരിയില്‍ നേടിയത് വെറും 106 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 49 റണ്‍സായിരുന്നു. ഫൈനലില്‍ സൂര്യക്കു പകരം വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിച്ചേക്കുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു.
അഹമ്മദാബാദിലെ സ്ലോ പിച്ചില്‍, നിരവധി ഇടംകൈയന്‍മാരുള്ള ഓസീസ് ബാറ്റിങ് ലൈനപ്പിനെതിരേ ഇംപാക്ടുണ്ടാക്കാന്‍ അശ്വിനു സാധിക്കുമായിരുന്നു. ബാറ്റിങിലും ഭേദപ്പെട്ട പ്രകടനം അദ്ദേഹം നടത്തിയേനെ. പക്ഷെ അശ്വിനെ തഴഞ്ഞ രോഹിത് ഒരിക്കല്‍ക്കൂടി സൂര്യയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. അതു പാളുകയും ചെയ്തു. 28 ബോളില്‍ ഒരു ഫോറടക്കം 18 റണ്‍സ് മാത്രമെടുത്ത് സ്‌കൈ പുറത്താവുകയായിരുന്നു.
മുന്‍ മല്‍സരങ്ങളിലെ സൂര്യയുടെ മോശം പ്രകടനത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെയാണ് രോഹിത് വീണ്ടും തെറ്റ് ആവര്‍ത്തിച്ചത്. 2022ലെ ഐപിഎല്ലില്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരിക്കെ സഞ്ജുവിനു സംഭവിച്ചതും ഇതു തന്നെയായിരുന്നു. സൂര്യയിലാണ് രോഹിത് വിശ്വാസമര്‍പ്പിച്ച് മണ്ടത്തരം കാണിച്ചതെങ്കില്‍ സഞ്ജു വിശ്വാസമര്‍പ്പിച്ചത് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിലുമായിരുന്നു.

ടൂര്‍ണമെന്റിലുടനീളം പരാഗ് ബാറ്റിങില്‍ ഫ്‌ളോപ്പായിക്കൊണ്ടിരുന്നിട്ടും സഞ്ജുവും റോയല്‍സും അദ്ദേഹത്തിനു വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും വെറും 168 റണ്‍സായിരുന്നു പരാഗിന്റെ സമ്പാദ്യം. ഇതോടെ ഹാര്‍ദിക് നയിച്ച ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഫൈനലില്‍ പരാഗിനെ സഞ്ജു കളിപ്പിക്കില്ലെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പക്ഷെ അതുണ്ടായില്ല.
ഫൈനലില്‍ പരാഗിനു ഒരു അവസരം കൂടി നല്‍കി നോക്കാന്‍ സഞ്ജുവും ടീം ഡയറക്ടര്‍ കുമാര്‍ സങ്കക്കാരയും തീരുമാനിക്കുകയായിരുന്നു. തനിക്കു തിളങ്ങാന്‍ ഉദ്ദേശമില്ലെന്നു ഫൈനലിലും പരാഗ് തെളിയിച്ചു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് പതറവെ ഏഴാം നമ്പറിലായിരുന്നു പരാഗ് ക്രീസിലേക്കു വന്നത്. പക്ഷെ 29 ബോളില്‍ ഒരു ഫോറടക്കം 15 റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയും ചെയ്തു. ഫൈനലില്‍ റോയല്‍സിനെ തകര്‍ത്ത് ജിടി ചാംപ്യന്‍മാരുമായിരുന്നു.