For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 27 വര്‍ഷത്തെ ചരിത്രം തിരുത്തി രവീന്ദ്ര! കിവികളില്‍ ഒന്നാമന്‍, പക്ഷെ കോലി തന്നെ കിങ്

ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ന്യൂസിലാന്‍ഡിനായി കസറിയതോടെ വമ്പന്‍ റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് ന്യൂസിലാന്‍ഡ് യുവ താരം രചിന്‍ രവീന്ദ്ര. നിലവിലെ ചാംപ്യന്മാായ ഇംഗ്ലണ്ടിനെ കിവികള്‍ ഒമ്പതു വിക്കറ്റിനു കെട്ടുകെട്ടിച്ച പോരാട്ടത്തില്‍ കളിയിലെ താരമായതും രവീന്ദ്രയായിരുന്നു. ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇന്ത്യന്‍ വംശനായ താരം കിടിലന്‍ ഇന്നിങ്‌സുമായി വരവറിയിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തില്‍ രവീന്ദ്രയ്ക്കു കളിയില്‍ മൂന്നാം നമ്പറില്‍ കളിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. അപരാജിത സെഞ്ച്വറിയുമായി താരം ഇംഗ്ലണ്ടിന്റെ അന്തകനായി മാറുകയും ചെയ്തു. 123 റണ്‍സാണ് ഇടംകൈയന്‍ ബാറ്ററായ താരം സ്‌കോര്‍ ചെയ്തത്. 96 ബോളുകള്‍ നേരിട്ട രവീന്ദ്രയുടെ ഇന്നിങ്‌സില്‍ 11 ഫോറുകളും അഞ്ചു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഇംഗ്ലീഷ് ബൗളിങ് നിരയിലെ എല്ലാവരും താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

RACHIN RAVINDRA

ഈ സെഞ്ച്വറിയോടെ ന്യൂസിലാന്‍ഡ് താരമെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡാണ് രവീന്ദ്ര തന്റെ പേരിലാക്കിയിരിക്കുന്നത്. ഏകദിന ലോകകപ്പില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസിലാന്‍ഡ് താരമെന്ന റെക്കോര്‍ഡ് ഇനി രവീന്ദ്രയ്ക്കു സ്വന്തം. മുന്‍ വെടിക്കെട്ട് ഓപ്പണര്‍ നതാന്‍ ആസിലിന്റെ ഓള്‍ടൈം റെക്കോര്‍ഡ് അദ്ദേഹം പഴങ്കഥയാക്കുകയയിരുന്നു.

1996ലെ ലോകകപ്പില്‍ 24 വയസ്സും 152 ദിവസം പ്രായവുമുള്ളപ്പോഴായിരുന്നു സെഞ്ച്വറിയുമായി ആസില്‍ ചരിത്രം കുറിച്ചത്. 27 വര്‍ഷങ്ങള്‍ക്കു ശേഷം ആ റെക്കോര്‍ഡ് രവീന്ദ്ര പഴങ്കഥയാക്കിയിരിക്കുകയാണ്. 23 വയസ്സും 321 ദിവസവുമാണ് രവീന്ദ്രയുടെ പ്രായം. ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു മറ്റൊരു മുന്‍ താരം ക്രിസ് ഹാരിസാണ്. 1996ലെ തന്നെ ലോകകപ്പില്‍ 26 വയസ്സും 112 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഹാരിസിന്റെ സെഞ്ച്വറി നേട്ടം.

പക്ഷെ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി വീരനെന്ന ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ ലോക റെക്കോര്‍ഡ് ഇപ്പോഴും ഭദ്രമാണ്. അതു തകര്‍ക്കാന്‍ രവീന്ദ്രയ്ക്കുമായില്ല. 2011ല്‍ ഇന്ത്യ അവസാനമായി ചാംപ്യന്‍മാരായ ലോകകപ്പിലായിരുന്നു ചരിത്രം വഴി മാറിയ കോലിയുടെ സെഞ്ച്വറി. അന്നു മിര്‍പൂരില്‍ നടന്ന കളിയില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയത്.

VIRAT KOHLI

നാലാം നമ്പറില്‍ ഇറങ്ങിയ കോലി 100 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയായിരുന്നു. 83 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഈ സെഞ്ച്വറി കുറിക്കുമ്പോള്‍ കോലിയുടെ പ്രായം 22 വയസ്സും 106 ദിവസവും മാത്രമായിരുന്നു.

കോലി കഴിഞ്ഞാല്‍ ലോകകകപ്പില്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ പ്രായം കുറഞ്ഞ താരം മുന്‍ സിംബാബ്‌വെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന ആന്‍ഡി ഫ്‌ളവറാണ്. 23 വയസ്സും 301 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി. ഫ്‌ളവറിനു പിന്നില്‍ മൂന്നാംസ്ഥാനത്താണ് രചിന്‍ രവീന്ദ്ര.

അതേസമയം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ കാര്യമായി വിയര്‍ക്കാതെയാണ് ന്യൂസിലാന്‍ഡ് ജയിച്ചുകയറിയത്. 2019ലെ കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ നിരാശാജനകമായ പരാജയത്തിനു ഇത്തവണ കിവികള്‍ കണക്കുതീര്‍ക്കുകയുമായിരുന്നു.

283 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു കിവികള്‍ക്കു ഇംഗ്ലണ്ട് നല്‍കിയത്. ഈ സ്‌കോര്‍ ചേസ് ചെയ്യാന്‍ വെറും 36.2 ഓവറുകള്‍ മാത്രമേ ന്യൂസിലാന്‍ഡിനു വേണ്ടി വന്നുള്ളൂ. രവീന്ദ്രയ്‌ക്കൊപ്പം ഓപ്പണര്‍ ഡെവന്‍ കോണ്‍വേയും (152*) കളിയില്‍ കിവികള്‍ക്കായി അപരാജിത സെഞ്ച്വറി നേടി.

Story first published: Friday, October 6, 2023, 6:34 [IST]
Other articles published on Oct 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+