മുംബൈ: ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. ആതിഥേയരായ ഇന്ത്യ വലിയ കിരീട പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരും സജീവ കിരീട പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്. സെമിയോടടുക്കവെ പോരാട്ടം ശക്തമാണെന്ന് പറയാം. ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായ ചില അട്ടിമറികളും കണ്ടു.
അഫ്ഗാനിസ്ഥാന്‍ പാകിസ്താനെ തോല്‍പ്പിച്ചും നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതുമെല്ലാം കാണാനായി. ഇത്തവണ ചില താരങ്ങള്‍ അപ്രതീക്ഷിതമായി തിളങ്ങി എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കുന്നതും കാണാനായി. വലിയ പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ടൂര്‍ണമെന്റ് മുന്നോട്ട് പോകവെ ഗംഭീര പ്രകടനത്തോടെ ഇവരില്‍ ചില കൈയടി നേടുകയാണ്. ഇത്തരത്തില്‍ സര്‍പ്രൈസ് പ്രകടനം നടത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയാണ്. സ്പിന്‍ ഓള്‍റൗണ്ടറായ രചിന്‍ വലിയ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന യാതൊരു വിലയിരുത്തലുകളും ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ ഞെട്ടിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് രചിന്‍ കാഴ്ചവെക്കുന്നത്. 2011ലെ ലോകകപ്പില്‍ യുവരാജ് സിങ് കാട്ടിയ ഹീറോയിസത്തെ ഓര്‍മിപ്പിക്കുന്ന പ്രകടനമാണ് ഇപ്പോള്‍ രചിന്‍ കാഴ്ചവെക്കുന്നത്. നിലവില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് രചിനുള്ളത്.
ആറ് മത്സരത്തില്‍ നിന്ന് 406 റണ്‍സാണ് രചിന്‍ നേടിയത്. ഇതില്‍ രണ്ട് വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമാണുള്ളത്. 33 ഫോറും 13 സിക്‌സും ഇടം കൈയന്‍ താരം പറത്തി. ഓപ്പണറായും മൂന്നാം നമ്പറിലും തിളങ്ങുന്ന താരം ശേഷിക്കുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും ന്യൂസീലന്‍ഡിന് ഇത്തവണ വലിയ കരുത്തായി മാറാന്‍ രചിന് സാധിച്ചിട്ടുണ്ട്. മൂന്ന് വിക്കറ്റുകളും താരം വീഴ്ത്തി.

രണ്ടാമത്തെ താരം ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനാണ്. ഇടം കൈയന്‍ പേസറായ യാന്‍സന്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി എന്നിവരൊക്കെ ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കൂടുതല്‍ കൈയടി നേടുന്നത് യാന്‍സനാണ്. 13 വിക്കറ്റുകളാണ് ഇതുവരെ താരം നേടിയത്. ഇനിയും മത്സരങ്ങള്‍ ശേഷിക്കെ യാന്‍സന്‍ വിക്കറ്റ് വേട്ട തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ആന്റിച്ച് നോക്കിയേയുടെ അഭാവത്തിലാണ് ഇത്തവണ യാന്‍സന് അവസരം ലഭിച്ചത്. അത് നന്നായി മുതലാക്കാനും മികച്ച പ്രകടനം നടത്താനും യാന്‍സന് സാധിക്കുന്നു. അര്‍ധ സെഞ്ച്വറി പ്രകടനം നടത്താനും യാന്‍സന് സാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ തന്നെ ജെറാള്‍ഡ് കോയിറ്റ്‌സിയാണ് മറ്റൊരു താരം. വലിയ പ്രകടനം നടത്തുമെന്ന് ആരും പ്രതീക്ഷിക്കാതിരുന്ന താരമാണ് കോയിറ്റ്‌സി. എന്നാല്‍ അഞ്ച് മത്സരത്തില്‍ നിന്ന് 12 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിക്കഴിഞ്ഞു.
ഡെയ്ന്‍ സ്‌റ്റെയിനെ ഓര്‍മിപ്പിക്കുന്ന ശൈലിയിലാണ് കോയിറ്റ്‌സി കസറുന്നത്. വിക്കറ്റ് ആഘോഷമെല്ലാം സ്‌റ്റെയിനെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ്. ഇത്തവണത്തെ കോയിറ്റ്‌സിയുടെ പ്രകടനം തികച്ചും അപ്രതീക്ഷിതമാണെന്ന് പറയാം. നാലാമത്തെ താരം നെതര്‍ലന്‍ഡ്‌സിന്റെ ബാസ് ഡി ലീഡാണ്. ഓള്‍റൗണ്ട് പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ആറ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകള്‍ താരം വീഴ്ത്തിക്കഴിഞ്ഞു. ബാറ്റുകൊണ്ടും അര്‍ധ സെഞ്ച്വറി പ്രകടനമടക്കം ലീഡ് കാഴ്ചവെച്ചു.
ഇത്തവണത്തെ നെതര്‍ലന്‍ഡ്‌സിന്റെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കാണ് ലീഡിനുള്ളത്. എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും മികവ് കാട്ടാന്‍ സാധിക്കാതെ പോയി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ബാബര്‍ ആസം, ജോസ് ബട്‌ലര്‍ എന്നിവരാണ് ഇതിലെ മുന്‍നിരക്കാര്‍. രണ്ട് പേരും നായകന്മാര്‍ ആണെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.