Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: 152 കിമി, വുഡിന്റെ തീയുണ്ടയേറ്റ് രവീന്ദ്ര! പിന്നെ കണ്ടത് അടിയോടടി

ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ തീപ്പൊരി ഇന്നിങ്‌സിലൂടെ ലോക ക്രിക്കറ്റിലെ പുതിയ താരോദയമായി മാറിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് യുവതാരം രചിന്‍ രവീന്ദ്ര. ഇന്ത്യന്‍ വംശജനായ ഇടംകൈയന്‍ ബാറ്റര്‍ക്കു ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയായിരുന്നു. അതു അദ്ദേഹം നന്നായി മുതലാക്കുകയും ചെയ്തു. അപരാജിത സെഞ്ച്വറിയാണ് രവീന്ദ്ര കളിയില്‍ നേടിയത്.

ന്യൂസിലാന്‍ഡ് ഒന്‍പത് വിക്കറ്റിന്‍റെ ഉജജ്വല ജയം കൊയ്ത മല്‍സരത്തില്‍ രവീന്ദ്ര പുറത്താനാതെ 123 റണ്‍സ് സ്കോര്‍ ചെയ്തു. 23 കാരനായ താരം വെറും 96 ബോളിലാണ് 11 ഫോറും അഞ്ചു സിക്സറുമടക്കം ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഇംഗ്ലണ്ടിന്റെ അതിവേഗ ബൗളര്‍ മാര്‍ക്ക് വുഡിന്റെ ഒരു മാരക ബോള്‍ ദേഹത്തു കൊണ്ട് പുളഞ്ഞ ശേഷം രവീന്ദ്ര ബാറ്റ് കൊണ്ടു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

RAVINDRA

റണ്‍ചേസില്‍ ന്യൂസിലാന്‍ഡിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. മല്‍സരത്തില്‍ വുഡിന്റെ ആദ്യത്തെ ഓവറായിരുന്നു ഇത്. 150 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യുന്നതില്‍ മിടുക്കനായ വുഡിനെ രവീന്ദ്ര ശരിക്കും പഞ്ഞിക്കിടുകയായിരുന്നു. ഓവറില്‍ വുഡിന്റെ നാലാമത്തെ ബോളിന്റെ വേഗത 152 കിമിയായിരുന്നു. ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളിനെതിരേ പുള്‍ ഷോട്ട് കളിക്കാനായിരുന്നു രവീന്ദ്രയുടെ ശ്രമം.

പക്ഷെ ബോളിന്റെ വേഗത കാരണം അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ പാളി. ബോള്‍ നേരെ പതിച്ചത് വയറിന് മുകളിലായിരുന്നു. കടുത്ത വേദന കാരണം രവീന്ദ്ര ചില അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ തന്നെ വേദനിപ്പിച്ച വുഡിനോടു ഇതേ ഓവറില്‍ തന്നെ താരം കണക്കുതീര്‍ത്തു.

അടുത്ത ബോള്‍ 148 കിമി വേഗതയിലുള്ളതായിരുന്നു. ഷോര്‍ട്ട് ബോളായിരുന്നു വുഡ് പരീക്ഷിച്ചത്. പക്ഷെ ഇത്തവണ പുള്‍ ഷോട്ടിനു ശ്രമിച്ച രവീന്ദ്രയ്ക്കു പിഴച്ചില്ല. നെഞ്ചിനു നേരെ വന്ന ബോള്‍ യുവതാരം നിലം തൊടീക്കാതെ സിക്‌സറിലേക്കു പറത്തിയപ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ മുഴുവന്‍ നോക്കുകുത്തികളായിരുന്നു. വെടിച്ചില്ല് വേഗത്തിലായിരുന്നു രവീന്ദ്രയുടെ ഈ ഷോട്ട്.

RAVINDRA

ഈ സിക്‌സര്‍ കൊണ്ട് വുഡിനോടുള്ള കലിപ്പ് രവീന്ദ്രയ്ക്കു അടങ്ങിയില്ല. ഓവറിലെ ആറാമത്തെയും അവസാനത്തെയും ബോളും താരം അതിര്‍ത്തി കടത്തി. ഇത്തവണ പക്ഷെ സിക്‌സറായിരുന്നില്ല, ഫോറായിരുന്നുവെന്നു മാത്രം. 150 കിമിക്കടുത്ത് വേഗമുള്ള ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളായിരുന്നു വുഡ് എറിഞ്ഞത്.

ബോളിന്റെ വേഗത മുതലെടുത്ത രവീന്ദ്ര അതു അതു പോയിന്റിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു. ഈ ഓവറില്‍ കിവീസ് വാരിക്കൂട്ടിയത് 17 റണ്‍സായിരുന്നു. നേരത്തേ ഓവറിലെ ആദ്യ ബോളില്‍ കോണ്‍വേ ബൗണ്ടറിയടിച്ചിരുന്നു.

അതേസമയം, ലോകകപ്പിലെ അരങ്ങേറ്റ മല്‍സരം കളിച്ച രവീന്ദ്ര സെഞ്ച്വറിയോടെയാണ് ഇതു ആഘോഷിച്ചത്. 82 ബോളുകളിലായിരുന്നു താരം സെഞ്ച്വറിയെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ രവീന്ദ്ര ഓപ്പണര്‍ ഡെവന്‍ കോണ്‍വേയ്‌ക്കൊപ്പം ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി മല്‍സരം ഇംഗ്ലണ്ടില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. രവീന്ദ്രയ്‌ക്കൊപ്പം കോണ്‍വേയും ഈ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനായി സെഞ്ച്വറി കുറിച്ചു.

Story first published: Thursday, October 5, 2023, 20:37 [IST]
Other articles published on Oct 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+