ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ 'ചറപറ' സിക്‌സറുകള്‍ക്കായി കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു നിരാശപ്പെടേണ്ടി വരും. ഏതു ഫോര്‍മാറ്റായാലും ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഏറ്റവും ത്രസിപ്പിക്കുന്ന ഷോട്ട് ഏതെന്നു ചോദിച്ചാല്‍ സിക്‌സ് എന്നു തന്നെയാവും ഉത്തരം.
സിക്‌സറുകളടിക്കുന്നത് ഹോബിയാക്കി മാറ്റിയ പല ബാറ്റര്‍മാരെയും ലോകകപ്പില്‍ പല ടീമുകള്‍ക്കൊപ്പവും നമുക്കു കാണാം. പക്ഷെ പ്രതീക്ഷിക്കുന്നതു പോലെ സിക്‌സറുകള്‍ ഇത്തവണത്തെ ലോകകപ്പില്‍ കാണാന്‍ നമുക്കു കഴിഞ്ഞേക്കില്ല. ഐസിസിയുടെ ഒരു നീക്കമാണ് സിക്‌സറുകള്‍ കുറയാനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നത്. ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും ബൗണ്ടറിയുടെ വലിപ്പം ഐസിസി കൂട്ടിയതാണ് ഇതിനു കാരണം.

ബൗണ്ടറിക്കു 70 മീറ്ററില്‍ കൂടുതല്‍ വലിപ്പം ഐസിസി ലോകകപ്പിലെ 10 വേദികളിലും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതോടെ ചെറിയ ഗ്രൗണ്ടുകളില്‍ സിക്‌സറുകള്‍ വാരിക്കൂട്ടുന്നതു പോലെ ലോകകപ്പില്‍ താരങ്ങൾക്കു അതിനു കഴിയില്ലെന്ന കാര്യമുറപ്പാണ്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം നടന്ന ഏകദിന മല്‍സരത്തില്‍ റണ്‍ മഴയ്ക്കായിരുന്നു ലോകം സാക്ഷിയായത്. ഗ്രൗണ്ട് വളരെ ചെറുതായതിനാല്‍ തന്നെ ഇവിടെ ബാറ്റര്‍മാര്‍ക്കു ഫോറുകളും സിക്‌സറുകളുമടിക്കുക വളരെ എളുപ്പവുമായിരുന്നു. 18 സിക്‌സറുകളാണ് ഇന്ത്യ തങ്ങളുടെ ഇന്നിങ്‌സില്‍ വാരിക്കൂട്ടിയത്. ഇതില്‍ ആറും സൂര്യകുമാര്‍ യാദവിന്റെ ബാറ്റില്‍ നിന്നായിരുന്നു. അതിനു ശേഷം ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സില്‍ എട്ടു സിക്‌സറുകളും കണ്ടിരുന്നു.
പക്ഷെ ലോകകപ്പില്‍ ഇതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കാരണം ബൗണ്ടറിയുടെ വലിപ്പം 70 മീറ്ററില്‍ കൂടുതല്‍ വേണമെന്നത് ഐസിസി നിര്‍ബന്ധമാക്കിയതിനാല്‍ അത്രയും പ്രഹരശേഷിയും കൈക്കരുത്തും ഉള്ളവര്‍ക്കു മാത്രമേ സിക്‌സറുകള്‍ നേടാന്‍ സാധിക്കൂയെന്നു വ്യക്തം. മാത്രമല്ല സിക്‌സറിനു ശ്രമിച്ച് പലരും ഇത്തവണ ബൗണ്ടറി ലൈനനിനു അടുത്തു വച്ച് ക്യാച്ച് നല്‍കി പുറത്താവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ബൗണ്ടറിയുടെ വലിപ്പം വര്‍ധിപ്പിക്കുക മാത്രമല്ല മറ്റൊരു നിര്‍ണായക നിര്‍ദേശവും ഐസിസി പിച്ച് ക്യുറേറ്റര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്. പലപ്പോഴും ഇന്ത്യയിലെ മല്‍സരങ്ങളില്‍ ടോസിന്റെ ആനുകൂല്യം ടീമുകള്‍ക്കു ലഭിക്കാറുണ്ട്. ഇതു ഇല്ലാതാക്കുന്നതിനു വേണ്ടി ട്രാക്കുകളില്‍ കൂടുതലായി പുല്ല് വച്ചു പിടിപ്പിക്കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്.
രാത്രിയിലെ മഞ്ഞുവീഴ്ച കാരണം സ്പിന്നര്‍മാര്‍ക്കു ആനുകൂല്യം കിട്ടാറുണ്ട്. എന്നാല്‍ ഗ്രൗണ്ടുകളില്‍ കൂടുതല്‍ പുല്ല് വച്ചു പിടിപ്പിക്കുകയാണെങ്കില്‍ ടീമുകള്‍ക്കു സ്പിന്നര്‍മാരെ കൂടുതലായി ആശ്രയിക്കേണ്ടി വരികയും ചെയ്യില്ല.

അതേസമയം, ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ സിക്‌സര്‍ വേട്ടയില്‍ ലോക റെക്കോര്‍ഡിന് തൊട്ടരികിലാണ്. നിലവിലെ റെക്കോര്‍ഡിന്റെ അവകാശിയായ വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിനെ കടത്തി വെട്ടാന്‍ തയ്യാറെടുക്കുകയാണ് ഹിറ്റ്മാന്‍.
ഗെയ്‌ലിനെ പിന്തള്ളി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന ലോക റെക്കോര്‍ഡ് കുറിക്കാന്‍ അദ്ദേഹത്തിനു എട്ടു സിക്‌സറുകള്‍ കൂടി മതി. എന്നാല്‍ ലോകകപ്പ് വേദികളിലെ ബൗണ്ടറിയുടെ വലിപ്പം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ രോഹിത്തിനു ഇതു നേടിയെടുക്കാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അടുത്ത മാസം അഞ്ചിനാണ് ലോകകപ്പിനു തുടക്കമാവുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ശക്തരായ ന്യൂസിലാന്‍ഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ അങ്കം എട്ടിനു അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയക്കെതിരേയാണ്.
10 ടീമുകളാണ് ലോക കിരീടത്തിനായി ടൂര്‍ണമെന്റില്‍ പോരടിക്കുക. റൗണ്ട് റോബിന്‍ രീതിയിലുള്ള ടൂര്‍ണമെന്റില്‍ ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ ഒമ്പതു മല്‍സരങ്ങള്‍ വീതമുണ്ടാവും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും.