ബെംഗളൂരു: ലോകകപ്പിലെ ഡു ഓര്‍ ഡൈ പോരാട്ടത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലാന്‍ഡിനെ 21 റണ്‍സിനു പാകിസ്താന്‍ വീഴ്ത്തി. റണ്‍മഴയും പിന്നീട് മഴയും കണ്ട ത്രില്ലറില്‍ 402 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് പാകിസ്താനു കിവികള്‍ നല്‍കിയത്. പാകിസ്താന്‍ ലക്ഷ്യത്തിലേക്കു ഉജ്ജ്വലമായ പൊരുതി. ഇതിനിടെ രണ്ടു തവണ മഴ കളി തടസ്സപ്പെടുത്തി.
25.3 ഓവറില്‍ പാകിസ്താന്‍ ഒരു വിക്കറ്റിനു 200 റണ്‍സില്‍ നില്‍ക്കെ മഴയെ തുടര്‍ന്ന് കളി മുടങ്ങുകയായിരുന്നു. തുടര്‍ന്നു പുനരാരംഭിക്കാനുമായില്ല. ഇതോടെയാണ് ഡെക്ക് വര്‍ത്ത് ലൂയിസ് നിയമം പ്രാബല്യത്തിലായത്. ഈ നിയപ്രകാരം പാകിസ്താന് 179 റണ്‍സ് മതിയായിരുന്നു. ഇതോടെ 21 റണ്‍സിനു അവരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ഓപ്പണര്‍ ഫഖര്‍ സമാന്റെ (126*) അവിശ്വസനീയ ഇന്നിങ്‌സും ക്യാപ്റ്റന്‍ ബാബര്‍ ആസമിന്റെ (66*) ഫിഫ്റ്റിയുമാണ് പാക് ജയത്തില്‍ നിര്‍ണായകമായത്.

വെറും 81 ബോളിലാണ് 11 സിക്‌സറും എട്ടു ഫോറുമടക്കം ഫഖര്‍ 126 റണ്‍സ് വാരിക്കൂട്ടിയത്. ബാബര്‍ 63 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു. 141 ബോളില്‍ 194 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഈ ജോടി വാരിക്കൂട്ടിയത്. അബ്ദുള്ള ഷഫീഖിനെ (4) തുടക്കത്തില്‍ നഷ്ടമായ ശേഷമായിരുന്നു കളിയില്‍ വഴിത്തിരിവായ ഗംഭീര കൂട്ടുകെട്ട്. ജയത്തോടെ എട്ടു പോയിന്റുമായി പാകിസ്താന്‍ സെമി സാധ്യത നിലനിര്‍ത്തുകയും ചെയ്തു.
നേരത്തേ ആറു വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാന്‍ഡ് 401 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടൂര്‍ണമെന്റിലെ മൂന്നാം സെഞ്ച്വറിയും നേടിയ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് കിവി ഇന്നിങ്‌സിലെ അമരക്കാരന്‍. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 108 റണ്‍സ് സ്‌കോര്‍ ചെയ്തു. 15 ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.
ഈ സെഞ്ച്വറിയോടെ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡ് രചിന്‍ തകര്‍ക്കുകയും ചെയ്തു. ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികളടിച്ച 24 വയസ്സില്‍ താഴെയുളള താരമായാണ് രചിന്‍ മാറിയത്. രണ്ടു സെഞ്ച്വറികളോടെയായിരുന്നു നേരത്തേ സച്ചിന്‍ തലപ്പത്ത്. കിവി താരം മൂന്നാം സെഞ്ച്വറിയോടെ അദ്ദേഹത്തെ പിന്നിലാക്കുകയും ചെയ്തു.

രചിനെക്കൂടാതെ പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ലംസണും പാകിസ്താനെതിരേ ഗംഭീര ഇന്നിങ്‌സ് കാഴ്ചവച്ചു. സെഞ്ച്വറിക്കു അഞ്ചു റണ്‍സ് മാത്രം അകലെ നില്‍ക്കെ സിക്‌സറിലൂടെ അതു പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച് വില്ല്യംസണ്‍ പുറത്താവുകയായിരുന്നു.
79 ബോളില്‍ 10 ഫോറും രണ്ടു സിക്‌സറുമടക്കമാണ് വില്ലി 95 റണ്‍സെടുത്തത്. ഗ്ലെന്‍ ഫിലിപ്സ് (41), മാര്‍ക്ക് ചാപ്പ്മാന്‍ (39), ഡെവന്‍ കോണ്‍വേ (35), ഡാരില്‍ മിച്ചെല്‍ (29), മിച്ചെല്‍ സാന്റ്‌നര്‍ (26*) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി.
വളര പതിഞ്ഞ താളത്തിലായിരുന്നു കിവികളുടെ തുടക്കം. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കനായിരുന്നു കോണ്‍വേ- രചിന്‍ ജോടി ശ്രമിച്ചത്. പിന്നീട് ഇരുവരും അഗ്രസീവ് ശൈലിയിലേക്കു മാറുകയായിരുന്നു. 68 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ നേടിയത്. കോണ്‍വേയെ പുറത്താക്കി ഹസന്‍ അലിയാണ് പാകിസ്താന് ആദ്യ ബ്രേക്കത്രൂ നല്‍കിയത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ 180 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി രച്ചിന്‍- വില്ല്യംസണ്‍ ജോടി 300ന് മുകളില്‍ റണ്‍സ് ഉറപ്പിക്കുകയായിരുന്നു. ടീം സ്‌കോര്‍ 248വല്‍ വച്ചാണ് വില്ല്യംസണ്‍ വീണത്. വൈകാതെ രചിനും പുറത്തായെങ്കിലും മധ്യനിരയുടെയും ലോവര്‍ ഓര്‍ഡറിന്റെയും സംഭാവനകള്‍ ന്യൂസിലാന്‍ഡിനെ 400 കടത്തുതകയായിരുന്നു.
പാക് ബൗളിങിലേക്കു വന്നാല്‍ മുഹമ്മദ് വസീം ജൂനിയറൊഴികെ ബാക്കിയെല്ലാവരും ഫ്‌ളോപ്പായി മാറി. വസീ 10 ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളെടുത്തു. ഷഹീന്‍ അഫ്രീഡി വിക്കറ്റില്ലാത 10 ഓവറില്‍ 90 റണ്‍സ് വഴങ്ങിയപ്പോള്‍ ഹാരിസ് റൗഫ് 10 ഓവറില്‍ 85ഉം ഹസന്‍ അലി 10 ഓവറില്‍ 82 റണ്‍സും വഴങ്ങി.
പ്ലെയിങ് ഇലവന്‍
ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മന്‍, മിച്ചെല്‍ സാന്റ്നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ഇഷ് സോധി.
പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍) സൗദ് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ആഗ സല്‍മാന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ്.