ഉജ്ജ്വല ഫോമിലായിരുന്ന സൗത്താഫ്രിക്കയെയും നിഷ്പ്രഭരാക്കി ലോകകപ്പില്‍ തുടര്‍ച്ചയായ എട്ടാമത്തെയും വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കരുത്തരുടെ പോരാട്ടത്തില്‍ സൗത്താഫ്രിക്കയെ 243 റണ്‍സിനാണ് ഇന്ത്യ മുക്കിയത്. ഇന്ത്യയുടെ ബൗളിങ് ആക്രമണത്തില്‍ വെറും 83 റണ്‍സില്‍ സൗത്താഫ്രിക്ക കൂടാരം കയറുകയായിരുന്നു. 49ാം ഏകദിന സെഞ്ച്വറിയുമായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തിയ വിരാട് കോലിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
പക്ഷെ യഥാര്‍ഥത്തില്‍ കോലിയല്ല, മറിച്ച് ഓള്‍റൗണ്ട് പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയാണ് ഇതു അര്‍ഹിച്ചതെന്നു പറയേണ്ടിവരും. കാരണം ആദ്യം ഫിനിഷറായി ബാറ്റിങില്‍ വിലപ്പെട്ട സംഭാവന നല്‍കിയ നല്‍കിയ ജഡ്ഡു പിന്നീട് ബൗളിങില്‍ അഞ്ചു വിക്കറ്റുകളുമായി സൗത്താഫ്രിക്കയുടെ അന്തകനായി മാറുകയും ചെയ്തിരുന്നു. 15 ബോളില്‍ നിന്നു മൂന്നു ഫോറും ഒരു സിക്‌സറുമടക്കം പുറത്താവാതെ 29 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

ക്രീസിന്റെ മറുഭാഗത്തു കോലി സ്‌കോറിങിനു വേഗത കൂട്ടാന്‍ സാധിക്കാതെ പതറവെയായിരുന്നു ജഡ്ഡുവിന്റെ വെടിക്കെട്ട്. ടീമിനെ 326 വരെയെത്തിച്ചതും അദ്ദേഹത്തിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സ് തന്നെയായിരുന്നു. അല്ലായിരുന്നെങ്കില്‍ ഇന്ത്യ 290-300 റണ്‍സില്‍ ഒതുങ്ങിയേനെ. പിന്നീട് ബൗളിങിലും ജഡേജ മാജിക്ക് പുറത്തെടുത്തു.
ഒമ്പതോവറില്‍ ഒരു മെയ്ഡനടക്കം 33 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ മടക്കിയത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു ശേഷം ലോകകപ്പില്‍ ഫൈഫറിനു അവകാശിയായ രണ്ടാമത്തെ ഇന്ത്യന്‍ സ്പിന്നറായും ജഡേജ മാറിയിരുന്നു.
സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ (11), അപകടകാരികളായ ഹെന്‍ട്രിച്ച് ക്ലാസെന്‍ (1), ഡേവിഡ് മില്ലര്‍ (11) എന്നിവരെയും പുറത്താക്കിയ ജഡ്ഡു വാലറ്റത്ത് കേശവ് മഹാരാജ് (7), കാഗിസോ റബാഡ (6) എന്നിവരെയും മടക്കിയാണ് അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത്. കളിയില്‍ അദ്ദേഹത്തേക്കാള്‍ വലിയൊരു ഇംപാക്ടുണ്ടാക്കിയ മറ്റൊരു താരം ഇല്ലെന്നു കാണാം. എന്നിട്ടും എല്ലാവരെയും ഞെട്ടിച്ചാണ് കോലിയെ പ്ലെയര്‍ ഓഫ് ദി മാച്ചായി പ്രഖ്യാപിച്ചത്.
ബാറ്റിങ് അതീവ ദുഷ്‌കരായ പിച്ചിലാണ് കോലി വീണ്ടുമൊരു സെഞ്ച്വറി നേടിയത് എന്നതില്‍ എതിരഭിപ്രായമില്ല. 121 ബോളില്‍ 10 ഫോറുകളടക്കമാണ് അദ്ദേഹം പുറത്താവാതെ 101 റണ്‍സ് നേടി അവസാനം വരെ ക്രീസില്‍ തുടര്‍ന്നത്. ഡെത്ത് ഓവറുകളില്‍പ്പോലും ഒരു ബോളില്‍ നിന്നും ഒരു റണ്‍സെന്ന നിലയിലാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. അവസാനത്തെ 26 ബോളില്‍ 26 റണ്‍സ് മാത്രമേ കോലി നേടിയിട്ടുള്ളൂ.

ഈ ഘട്ടത്തിലാണ് ജഡേജ അവസാന 10 ഓവറില്‍ 15 ബോളില്‍ പുറത്താവാതെ 29 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിനു വേഗത നല്‍കിയത്. ജഡ്ഡു മാത്രമല്ല തൊട്ടുമുമ്പ് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിനും ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തുന്നതില്‍ നിര്‍ണായക പങ്കുണ്ട്. 14 ബോളില്‍ അഞ്ചു ഫോറുകളടക്കം 22 റണ്‍സ് അടിച്ചെടുത്താണ് സ്‌കൈ പുറത്തായത്. സൂര്യയുടെയും ജഡേജയുടെയും അഗ്രസീവ് ഇന്നിങ്‌സുകളില്ലായിരുന്നെങ്കില്‍ ഇന്ത്യ 270 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശയമാണ്.
സെഞ്ച്വറിക്കു വേണ്ടി കളിക്കുന്നതു പോലെയായിരുന്നു അവസാന ഓവറുകളില്‍ കോലിയുടെ പല ഷോട്ടുകളും. ഫ്രീഹിറ്റുകളില്‍ പോലും ഫോറോ, സിക്‌സറോ അടിക്കാന്‍ കോലിക്കായില്ല. റിസ്‌ക്കുളള ഒരു ഷോട്ട് പോലും കളിക്കാതെ പരമാവധി ഗ്രൗണ്ട് ഷോട്ടുകള്‍ കളിച്ചാണ് അദ്ദേഹം അവസാനം വരെ ക്രീസില്‍ കടിച്ചുതൂങ്ങിയത്. മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നെങ്കില്‍ സ്‌കോറിങിന്റെ വേഗത കുറച്ചതിന്റെ പേരില്‍ ഏറ്റവുമധികം പഴി കേള്‍ക്കേണ്ടിയിരുന്നതും കോലിയായിരുന്നു.