മുംബൈ: ഏകദിന ലോകകപ്പില്‍ സെമി കടമ്പയും മറികടന്ന് ഇന്ത്യ ഫൈനലില്‍ സീറ്റുറപ്പിച്ചിരിക്കുകയാണ്. 2019ലെ കണക്കുതീര്‍ത്ത് ന്യൂസീലന്‍ഡിനെ 70 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഈ ലോകകപ്പില്‍ തോല്‍വി അറിയാതെ ഇന്ത്യയുടെ 10ാം ജയമാണിത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഒരുപോലെ മികവ് കാട്ടുകയാണ്. ന്യൂസീലന്‍ഡിന്റെ കരുത്തുറ്റ ബൗളിങ് നിര ഇന്ത്യയെ വിറപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 397 എന്ന വമ്പന്‍ ടോട്ടലാണ് ഇന്ത്യ അടിച്ചെടുത്തത്.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു പദ്ധതിയോടെയാണ് ഇന്ത്യ സെമി ഫൈനലില്‍ ഇറങ്ങിയത്. അത് കൃത്യമായി ഫലം കാണുകയും ചെയ്തു. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മെനഞ്ഞ തന്ത്രമായിരുന്നു ഇത്. വിരാട് കോലിയെ പ്രധാന ആംഗറാക്കി മറ്റുള്ളവരെല്ലാം ആക്രമിക്കുകയെന്നതായിരുന്നു ഇന്ത്യയുടെ തന്ത്രം. പതിവ് പോലെ രോഹിത് ശര്‍മ പവര്‍പ്ലേ മുതലാക്കി. ആദ്യ ഓവര്‍ മുതല്‍ തല്ലിപ്പറത്തിയ രോഹിത് 47 റണ്‍സെടുത്ത് പുറത്തായി.
പിന്നാലെ വിരാട് കോലി ക്രീസിലെത്തി. കോലി സാഹസിക ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ശുബ്മാന്‍ ഗില്‍ ആക്രമണത്തിന്റെ ചുമതലയേറ്റെടുത്തു. പേസിനേയും സ്പിന്നിനേയും ഒരുപോലെ ആക്രമിച്ച ഗില്‍ 66 പന്തില്‍ 80 റണ്‍സെടുത്തപ്പോള്‍ പേശിവലിവ് അനുഭവപ്പെട്ടതിനാല്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പിന്നാലെ ശ്രേയസ് എത്തിയപ്പോഴും കോലിയുടെ വിക്കറ്റ് പോകാതെ നോക്കാനാണ് ശ്രദ്ധിച്ചത്. കോലിയെ കാഴ്ചക്കാരനാക്കി ശ്രേയസ് ആക്രമിച്ചു.
70 പന്തില്‍ 105 റണ്‍സാണ് ശ്രേയസ് നേടിയത്. നാല് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെയാണ് ശ്രേയസ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്. അപ്പോഴും കോലി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കാതെ നിലയുറപ്പിച്ച് കളിക്കാനാണ് ശ്രമിച്ചത്. സെഞ്ച്വറിക്ക് പിന്നാലെയാണ് കോലി ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയത്. 113 പന്ത് നേരിട്ട് 117 റണ്‍സുമായാണ് കോലി മടങ്ങിയത്. കെ എല്‍ രാഹുല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുകയും ചെയ്തു. 20 പന്തില്‍ 39 റണ്‍സാണ് അദ്ദേഹം നേടിയത്.

അവസാനം വരെ കോലിയെ ക്രീസില്‍ നിര്‍ത്തുക എന്നതായിരുന്നു ഇന്ത്യയുടെ തന്ത്രം. കോലി ക്രീസില്‍ നിന്നാല്‍ മറ്റുള്ളവര്‍ക്ക് ആക്രമിക്കാന്‍ ആത്മധൈര്യം കൂടും. കൂടാതെ കോലിയുടെ സാന്നിധ്യം എതിര്‍ ബൗളര്‍മാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കോലിയുടെ വിക്കറ്റ് കാത്ത് കളിക്കുകയെന്നതായിരുന്നു ഇന്ത്യയുടെ തന്ത്രം. ഇതാണ് മികച്ച സ്‌കോര്‍ നേടാനും കിവീസിനെതിരേ വിജയത്തിലേക്കെത്താനും ഇന്ത്യയെ സഹായിച്ചതെന്ന് പറയാം.
രോഹിത് ശര്‍മ നല്‍കുന്ന വെടിക്കെട്ട് തുടക്കത്തിലൂന്നിയാണ് ഇന്ത്യ മുന്നോട്ട് കുതിക്കുന്നത്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് നല്‍കുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്. രോഹിത് പെട്ടെന്ന് മടങ്ങിയാല്‍ ഇന്ത്യയുടെ സ്‌കോറിനെ അത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്. നായകനായി ബൗളര്‍മാരെ നന്നായി ഉപയോഗിക്കാന്‍ രോഹിത്തിന് സാധിക്കുന്നു. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ നന്നായി വിറച്ചിരുന്നു.
മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കാനുള്ള സാധ്യത പോലും തള്ളിക്കളയാന്‍ സാധിക്കില്ല. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും തുടക്കത്തിലേ വിക്കറ്റ് വീഴ്ത്താനാവാതെ പ്രയാസപ്പെട്ടപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ആദ്യത്തെ നാല് വിക്കറ്റും വീഴ്ത്തി മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത് ഷമിയുടെ ഗംഭീര പ്രകടനമാണ്. ഇനി ഫൈനല്‍ കടമ്പയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിലെ വിജയിയാവും ഫൈനലില്‍ ഇന്ത്യയെ നേരിടുക. ഇത്തവണ തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യ കലാശപ്പോരാട്ടത്തിലും ജയം നേടി മൂന്നാം ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് സമ്മാനിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.