അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. സൂപ്പര്‍ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാവും ഏറ്റുമുട്ടുക. അഹമ്മദാബാദാണ് ഫൈനലിന് വേദിയാവുന്നത്. ലോക ക്രിക്കറ്റിലെ രണ്ട് വന്‍ ശക്തികള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 10 തുടര്‍ ജയങ്ങള്‍ നേടി എത്തുന്ന ഇന്ത്യക്ക് ഓസീസ് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.
ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഫൈനലിലും ഓസീസിനെ തകര്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. എന്നാല്‍ പോരാട്ടം കടുപ്പമായിരിക്കുമെന്നുറപ്പ്. കലാശപ്പോരിന് പിന്നാലെ ഈ ലോകകപ്പിലെ മികച്ച താരത്തെ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ഫൈനല്‍ മാത്രം ശേഷിക്കെ ഇത്തവണത്തെ ലോകകപ്പിലെ താരം ആരാവും?. റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ വിരാട് കോലിയും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍ മുഹമ്മദ് ഷമിയുമാണ്.
ഇവരെക്കൂടാതെ മറ്റ് ചിലരും മികച്ച താരങ്ങളും പുരസ്‌കാരത്തിനായുള്ള സാധ്യതാ പട്ടികയിലുണ്ട്. ഒമ്പത് പേര്‍ അടങ്ങുന്ന സാധ്യതാ പട്ടിക ഐസിസി പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ നാല് ഇന്ത്യക്കാരും രണ്ട് വീതം ഓസ്‌ട്രേലിയക്കാരും ന്യൂസീലന്‍ഡുകാരുമാണുള്ളത്. ഒരു താരം ദക്ഷിണാഫ്രിക്കയില്‍ നിന്നുമുണ്ട്. വിരാട് കോലിയാണ് റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ളത്. 10 മത്സരത്തില്‍ നിന്ന് 711 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.
വിക്കറ്റ് വേട്ടക്കാരില്‍ 23 വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് തലപ്പത്ത്. ആദ്യത്തെ നാല് മത്സരവും കളിക്കാതിരുന്ന ഷമി പിന്നീട് കളിച്ച ആറ് മത്സരത്തില്‍ നിന്നാണ് 23 വിക്കറ്റ് നേടിയതെന്നതാണ് എടുത്തു പറയേണ്ടത്. ഷമിയുടെ മികച്ച പ്രകടനമാണ് സെമിയില്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്. ഏഴ് വിക്കറ്റുകളാണ് സെമിയില്‍ ഷമി വീഴ്ത്തിയത്. ഫൈനല്‍ നടക്കുന്ന അഹമ്മദാബാദ് പിച്ചില്‍ ഷമിക്ക് വലിയ അനുഭവസമ്പത്തുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് ഷമി.

ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടാണ് അഹമ്മദാബാദ്. അതുകൊണ്ടുതന്നെ ഫൈനലിലും ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണ്ണായകം. പട്ടികയിലുള്ള മറ്റൊരു ഇന്ത്യക്കാരന്‍ നായകന്‍ രോഹിത് ശര്‍മയാണ്. ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കാണ് രോഹിത്തിനുള്ളത്. നായകനെന്നത് അലങ്കാരമായി കാണാതെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിക്കുന്നു. രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കത്തിലൂന്നിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.
പവര്‍പ്ലേ രോഹിത് മുതലാക്കുന്നു. 550 റണ്‍സാണ് രോഹിത് നേടിയത്. 124ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത്തിന്റെ ബാറ്റിങ് പ്രകടനം. ഫൈനലിലും രോഹിത് നല്‍കുന്ന തുടക്കം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് സാധ്യതാ പട്ടികയിലെ മറ്റൊരാള്‍. 18 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ആദ്യ ഓവറില്‍ ബുംറ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് പിന്നാലെ എത്തുന്ന ബൗളര്‍മാര്‍ മുതലാക്കുന്നത്.
ഓസ്‌ട്രേലിയയുടെ ആദം സാംബ 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഗ്ലെന്‍ മാക്‌സ് വെല്‍ ഇരട്ട സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ നിര്‍ണ്ണായകമായ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. കൂടാതെ പന്തുകൊണ്ടും മികവ് കാട്ടി. ഇതോടെയാണ് മാക്‌സ് വെല്ലിനെ ഈ പട്ടികയിലേക്ക് പരിഗണിച്ചത്. ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലുമാണ് ഈ പട്ടികയില്‍ ഇടം നേടിയത്. രണ്ട് പേരും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. സച്ചിന്റെ റെക്കോഡടക്കം തകര്‍ത്ത് മൂന്ന് സെഞ്ച്വറിയാണ് രചിന്‍ നേടിയത്.
ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കും പരിഗണനയിലുണ്ട്. ഡീകോക്ക് നാല് സെഞ്ച്വറികളാണ് നേടിയത്. എന്നാല്‍ നിര്‍ണ്ണായകമായ സെമിയില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയോട് തോറ്റു. ഇവരില്‍ കൂടുതല്‍ സാധ്യത കോലി, ഷമി എന്നിവരിലൊരാള്‍ക്കാണ്. അതിലാരെന്നത് കാത്തിരുന്ന് കണ്ടറിയാം.