മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നുകഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാവും ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ മത്സരം എട്ടാം തീയ്യതി ഓസ്‌ട്രേലിയക്കെതിരേയാണ്. അവസാന രണ്ട് ലോകകപ്പുകളും ജയിച്ചത് ആതിഥേയ ടീമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പിനിറങ്ങുന്നത്.
ഇന്ത്യയുടെ സമീപകാല ഫോമും പ്രകടനങ്ങളും കിരീട പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍ ടീമുകള്‍ സെമിയില്‍ പ്രവേശിക്കുമെന്നാണ് കൂടുതല്‍ പ്രമുഖരും പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ ഫൈനലില്‍ കളിക്കുമെന്ന് മിക്കയാളുകളും വിലയിരുത്തുമ്പോള്‍ എതിരാളി ആരാണെന്നതിലാണ് സംശയമുള്ളത്. ഇപ്പോഴിതാ ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരായിരിക്കുമെന്നും ഇന്ത്യയെ തോല്‍പ്പിക്കുന്ന് ഏത് ടീമായിരിക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ ആദം ഗില്‍ക്രിസ്റ്റ്.
അത് ഇംഗ്ലണ്ടോ പാകിസ്താനോ അല്ലെന്നും ഓസ്‌ട്രേലിയയാവും ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കുകയെന്നുമാണ് ഗില്‍ക്രിസ്റ്റ് പ്രവചിച്ചിരിക്കുന്നത്. 'ഏകദിന ലോകകപ്പിനിറങ്ങുന്ന എല്ലാ ടീമിനും എന്റെ ആശംസകള്‍. ഫൈനലില്‍ ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിക്കും' എന്നാണ് ഗില്‍ക്രിസ്റ്റ് ട്വിറ്ററിലൂടെ പ്രവചിക്കുന്നത്. ഇത്തവണ കരുത്തരുടെ നിരയുമായാണ് ഓസ്‌ട്രേലിയ എത്തുന്നത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസിനെ ഇന്ത്യ ഏകദിന പരമ്പരയില്‍ തോല്‍പ്പിച്ചിരുന്നു.
എന്നാല്‍ മൂന്ന് മത്സര ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഓസ്‌ട്രേലിയക്കായിരുന്നു. അഞ്ച് തവണ ഏകദിന ലോകകപ്പ് അലമാരിയിലെത്തിച്ച ഓസ്‌ട്രേലിയ ഇത്തവണയും കിരീട ഫേവറേറ്റുകളാണെന്ന് പറയാം. സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര ഓസീസിനൊപ്പമുണ്ട്. കൂടാതെ ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള നിരവധി താരങ്ങള്‍ ഓസീസിനൊപ്പമുണ്ട്. ഇന്ത്യയില്‍ ലോകകപ്പിനിറങ്ങുമ്പോള്‍ ഈ അനുഭവസമ്പത്ത് ഓസീസിനെ തുണക്കുമെന്നുറപ്പ്.

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരെല്ലാം ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ പേസ് ബൗളിങ്ങില്‍ കരുത്തുപകരും. ഓസ്‌ട്രേലിയയുടെ ശക്തി ഓള്‍റൗണ്ടര്‍മാരാണ്. മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിണിസ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റാന്‍ ശേഷിയുള്ളവരാണ്.
നായകന്‍ കമ്മിന്‍സ് പേസ് ബൗളിങ്ങിനൊപ്പം ഭേദപ്പെട്ട ബാറ്റിങ് പ്രകടനവും കാഴ്ചവെക്കാന്‍ ശേഷിയുള്ളവനാണ്. കൂടാതെ സ്മിത്തും അത്യാവശ്യ ഘട്ടങ്ങളില്‍ സ്പിന്‍ ബൗളിങ്ങുകൊണ്ടും ടീമിന് ഉപകാരിയായി മാറും. മറ്റ് ടീമുകളെക്കാള്‍ കൂടുതല്‍ ഓള്‍റൗണ്ട് മികവ് അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് ഓസീസ് എന്നതാണ് എടുത്തു പറയേണ്ടത്. ഇത് ലോകകപ്പില്‍ അവര്‍ക്ക് വലിയ മുന്‍തൂക്കവും നല്‍കുമെന്ന കാര്യം ഉറപ്പാണ്.
എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും നിസാരക്കാരായി കാണാനാവില്ല. ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് അപകടകാരികളായ താരങ്ങളുടെ നിരയാണ്. ബെന്‍ സ്റ്റോക്‌സ് കൂടി തിരിച്ചെത്തിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ കരുത്തരായി. ആദില്‍ റഷീദിനെപ്പോലെ ഇന്ത്യന്‍ പിച്ചില്‍ വലിയ അപകടം സൃഷ്ടിക്കാന്‍ ശേഷിയുള്ള സ്പിന്നറും ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഇംഗ്ലണ്ട് സെമിയിലുണ്ടാവുമെന്ന കാര്യം
ഏറെക്കുറെ ഉറപ്പാണ്.
പാകിസ്താനെയും ഭയക്കണം. ബാബര്‍ ആസം നയിക്കുന്ന പാകിസ്താന്‍ സംതുലിതമായ ടീമാണ്. നസീം ഷായുടെ അഭാവമുണ്ടെങ്കിലും കസറാന്‍ പാക് ടീമിന് ശേഷിയുണ്ട്. ബാബറിനൊപ്പം മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് എന്നിവരെല്ലാം ചേരുമ്പോള്‍ പാക് ടീം ഏത് വമ്പന്മാരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരുടേതായി മാറുന്നു. ന്യൂസീലന്‍ഡ് നിശബ്ദ പോരാളികളാണ്. അവസാന രണ്ട് ലോകകപ്പിലും ഫൈനല്‍ കളിക്കാന്‍ അവര്‍ക്കായിരുന്നു. ഇത്തവണയും ടീം ശക്തമാണ്.
ഇത്തവണ കപ്പ് നേടുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. മിക്ക ടീമിനൊപ്പവും ശക്തമായ താരനിരയുള്ളതിനാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.