അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം 14ന് നടക്കാന്‍ പോവുകയാണ്. ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പാകിസ്താനെതിരേ വമ്പന്‍ ജയം നേടാന്‍ ഇന്ത്യക്കായിരുന്നു. ഏകദിന ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. എന്നാല്‍ 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് നാണംകെടുത്താന്‍ പാകിസ്താനായിരുന്നു. കരുത്തരുടെ നിരയായ പാകിസ്താന്‍ ഇത്തവണ എല്ലാ ടീമിനും വലിയ ഭീഷണിയാണ്.
ആദ്യ രണ്ട് മത്സരവും ജയിച്ച പാകിസ്താന്‍ ഇന്ത്യക്കെതിരേ ഇറങ്ങുമ്പോഴും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. പാകിസ്താന്‍ ഇന്ത്യക്കെതിരേ ഇറങ്ങുമ്പോള്‍ രണ്ട് താരങ്ങളെയാണ് പ്രധാന വെല്ലുവിളിയായി ഉയര്‍ത്തിക്കാട്ടുന്നത്. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമും ഇടം കൈയന്‍ ഷഹീന്‍ ഷാ അഫ്രീദിയുമാണത്. എന്നാല്‍ ഇത്തവണ ഇരുവരുമല്ല ഇന്ത്യക്ക് തലവേദനയാവുന്നത്. അത് മറ്റ് രണ്ടുപേരായിരിക്കുമെന്നുറപ്പ്.
പാക് ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീദി നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. നസീം ഷായുടെ അഭാവം ഷഹീന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നു. ഇതോടെ പേസ് നിരയില്‍ പഴയ മികവ് കാട്ടാന്‍ ഷഹീന് സാധിക്കുന്നില്ല. പ്രധാനമായും ഷഹീന്റെ ബൗളിങ് വെല്ലുവിളി ഉയര്‍ത്തുന്നത് ന്യൂബോളിലാണ്. കൃത്യതയോടെ യോര്‍ക്കര്‍ എറിഞ്ഞ് തുടക്കത്തിലേ വിക്കറ്റ് നേടിയെടുത്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഷഹീന് മികവുണ്ട്.
എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ആദ്യ രണ്ട് മത്സരത്തിലും ഇത്തരമൊരു മികവ് കാട്ടാന്‍ ഷഹീനായിട്ടില്ല. ഇന്ത്യക്കെതിരേയും ഷഹീന്‍ വലിയ മികവ് കാട്ടിയേക്കില്ല. ഏഷ്യാ കപ്പില്‍ ഷഹീനെ ഇന്ത്യ കടന്നാക്രമിക്കുന്നതാണ് കണ്ടത്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് വെല്ലുവിളി ഹസന്‍ അലിയുടെ ബൗളിങ്ങാണ്. പ്രധാനമായും മധ്യ നിരയെയാണ് ഹസന്‍ തകര്‍ക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഹസനായിരുന്നു.

സ്ഥിരതയില്ലാത്ത വേഗമാണ് ഹസന്റെ ആയുധം. അപ്രതീക്ഷിതമായി 145ന് മുകളില്‍ വേഗവും പെട്ടെന്ന് തന്നെ 125ല്‍ താഴെ വേഗവുമെല്ലാം ഹസന്റെ ബൗളിങ്ങില്‍ നിന്ന് പ്രതീക്ഷിക്കാം. വ്യത്യസ്തമായ പന്തുകള്‍ക്കൊണ്ട് ബാറ്റ്‌സ്മാനെ ആശയക്കുഴപ്പത്തിലാക്കുന്ന ബൗളറാണ് ഹസന്‍ അലി. ഇന്ത്യയുടെ മധ്യ നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഹസന്‍ വലിയ ഭീഷണിയാവുന്നു. രണ്ട് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റുകള്‍ ഹസന്‍ വീഴ്ത്തിക്കഴിഞ്ഞു.
ഇന്ത്യന്‍ പിച്ചില്‍ ഹാരിസ് റഊഫിന്റെ അതിവേഗ പന്തുകളെക്കാള്‍ വ്യത്യസ്തതയുള്ള ഹസന്‍ അലിയുടെ പന്തുകളാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇന്ത്യ ഹസന്‍ അലിയെ കരുതിയിറങ്ങണം. അല്ലാത്ത പക്ഷം തിരിച്ചടിയുറപ്പ്. രണ്ടാമത്തെ താരം പാകിസ്താന്‍ വിക്കറ്റ് കീപ്പറും മധ്യനിര ബാറ്റ്‌സ്മാനുമായ മുഹമ്മദ് റിസ്വാനാണ്. നെതര്‍ലന്‍ഡ്‌സിനെതിരേ അര്‍ധ സെഞ്ച്വറി നേടിയ റിസ്വാന്‍ ശ്രീലങ്കയ്‌ക്കെതിരേ ഗംഭീര സെഞ്ച്വറിയോടെയാണ് കസറിയത്.
ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ റിസ്വാന് സാധിച്ചു. പാകിസ്താന്റെ ടോപ് ഓഡറിനെ പെട്ടെന്ന് പുറത്താക്കിയാലും റിസ്വാന്റെ പ്രകടനം ഇന്ത്യക്ക് വെല്ലുവിളിയായി ഉണ്ടാവും. അതുകൊണ്ടുതന്നെ റിസ്വാനെ വീഴ്ത്താന്‍ വ്യക്തമായ പദ്ധതി ഇന്ത്യക്ക് വേണം. അല്ലാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്.
മധ്യനിരയില്‍ ഇഫ്തിഖര്‍ അഹമ്മദും ഇന്ത്യക്ക് ഭീഷണിയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഇഫ്തിഖര്‍ പന്തുകൊണ്ടും അപകടകാരിയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ഓള്‍റൗണ്ട് പ്രകടനത്തെ ഇന്ത്യ ഭയക്കണം. പാകിസ്താനെതിരായ മത്സരം ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. ഈ മത്സരത്തിന് മുമ്പ് വിപുലമായ പരിപാടികളും ബിസിസിഐ പദ്ധതിയിടുന്നുണ്ട്.
വ്യക്തമായ പദ്ധതികളില്ലാതെ പോയാല്‍ ഇന്ത്യയെ പാകിസ്താന്‍ തകര്‍ക്കാന്‍ സാധ്യതകളേറെ. ഇന്ത്യയുടെ ടോപ് ഓഡര്‍ മികവ് കാട്ടണം. ഷഹീന്റെ ഇടം കൈ പേസാക്രമണത്തെ ധീരമായി നേരിടാന്‍ ഇന്ത്യയുടെ ടോപ് ഓഡറിന് സാധിക്കുമോയെന്നത് കണ്ടറിയാം. എന്തായാലും പോരാട്ടത്തില്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്.