ലോകകപ്പില്‍ ഇത്തവണ സെമി ഫൈനലില്‍ ഇന്ത്യക്കു എതിരാളികളായി ലഭിക്കേണ്ട ടീം ആരാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. കളിച്ച ഏഴു മല്‍സരങ്ങളിലും ജയിച്ചാണ് സെമിയിലെത്തിയ ആദ്യത്തെ ടീമായി രോഹിത് ശര്‍മയും സംഘവും മാറിയത്.
ബാക്കിയുള്ള രണ്ടു ലീഗ് മല്‍സരങ്ങള്‍ കൂടി ജയിച്ച് ഒന്നാംസ്ഥാനക്കാരായി സെമിയില്‍ ഇറങ്ങാനായിരിക്കും ഇനി ഇന്ത്യയുടെ ശ്രമം. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനായാല്‍ നാലാമതെത്തുന്ന ടീമിനെയായിരിക്കും സെമിയില്‍ ഇന്ത്യക്കു നേരിടേണ്ടി വരിക.

ഏഴു മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റുമായാണ് ഇന്ത്യ ഇപ്പോള്‍ തലപ്പത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റ് പിറകിലായി സൗത്താഫ്രിക്കയാണ് രണ്ടാംസ്ഥാനത്തുള്ളത്. 10 പോയിന്റുള്ള ഓസ്‌ട്രേലിയയാണ് മൂന്നാമത്.
എട്ടു പോയിന്റ് വീതമുള്ള ന്യൂസിലാന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. ഇന്ത്യ തലപ്പത്തു ഫിനിഷ് ചെയ്യുകയാണെങ്കില്‍ ഈ മൂന്നു ടീമുകളിലൊന്നായിരിക്കും നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ഇന്ത്യയുമായി സെമി കളിച്ചേക്കുക.
ചിരവൈരികളായ പാകിസ്താനുമായിട്ടാണെ് സെമി ഫൈനലില്‍ ഇന്ത്യ കളിക്കേണ്ടതെന്നാണ് ഗാംഗുലി അഭിപ്രായപ്പട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പാകിസ്താന്‍ സെമിയിലെത്തുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.
ന്യൂസിലാന്‍ഡ്, പാക്, അഫ്ഗാന്‍ എന്നിവര്‍ക്കെല്ലാം തുല്യ പോയിന്റായതിനാല്‍ അവസാന മല്‍സരം ഇവര്‍ക്കെല്ലാം ഒരുപോലെ നിര്‍ണായകമാണ്. അഫ്ഗാനാവട്ടെ ഒരു മല്‍സരം കുറച്ചു മാത്രമേ കളിച്ചിട്ടുമുള്ളൂ. അഫ്ഗാന്‍ അടുത്ത കളി തോല്‍ക്കുകയും വലിയ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനും സാധിച്ചാല്‍ മാത്രമേ പാകിസ്താനു സെമി സാധ്യതയുള്ളൂ.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനലിനേക്കാള്‍ വലിയൊരു മല്‍സരം ലോകകപ്പില്‍ സംഭവിക്കാനില്ലെന്നു ഗാംഗുലി അഭിപ്രായപ്പെട്ടു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന സെമി ഫൈനലിലേക്കു പാകിസ്താന്‍ യോഗ്യത നേടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനലിനേക്കാള്‍ വലുതായി ഒന്നുമില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
ബാറ്റിങ് നിരയുടെ മോശം പ്രകടനം കാരണം പാകിസ്താനു ലോകകപ്പിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ടെന്നു ദാദ പറയുന്നു. ഈ പാകിസ്താന്‍ ടീമിനു ബാറ്റിങിനിടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയില്ല. ഈ ബാറ്റിങ് പ്രകടനം വച്ച് ലോകകപ്പിലേക്കു തിരിച്ചുവരികയെന്നതു പാകിസ്താനു കടുപ്പമായിരിക്കുമെന്നും ഗാംഗുലി നിരീക്ഷിച്ചു.

ടൂര്‍ണമെന്റില്‍ ഇതിനകം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടം ഒരു തവണ സംഭവിച്ചു കഴിഞ്ഞു. കഴിഞ്ഞ മാസം 14നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലായിരുന്നു ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഇന്ത്യ- പാക് പോരാട്ടം.
പക്ഷെ ഏകപക്ഷീയമായ മല്‍സരത്തില്‍ പാകിസ്താനെ ഇന്ത്യ ഏഴു വിക്കറ്റിനു കെട്ടുകെട്ടിക്കുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ പാകിസ്താനതിരേ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തിരുന്നു.
ബൗളിങ് മികവിലായിരുന്നു ബാബര്‍ ആസം നയിച്ച പാകിസ്താനെ ഇന്ത്യ നിഷ്പ്രഭരാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 42.5 ഓവറില്‍ 191 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. റണ്‍ ചേസില്‍ വെറും 30.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു. 63 ബോളില്‍ 86 റണ്‍സ് വാരിക്കൂട്ടിയ രോഹിത്താണ് ഇന്ത്യന്‍ വിജയം വേഗത്തിലാക്കിയത്.