ലോകകപ്പില്‍ അഫ്ഗാനിസ്താനുമായുള്ള പോരാട്ടത്തില്‍ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ തഴഞ്ഞതിനെ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ ടീമുകള്‍ മുഖാമുഖം വരുന്നത്. ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ മല്‍സരത്തില്‍ വിജയം കൊയ്ത ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്.
വെറ്റററന്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനെ ഒഴിവാക്കിയ ഇന്ത്യ പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ തിരിച്ചുവിളിക്കുകയായിരുന്നു. പക്ഷെ ഇന്ത്യയുടെ ഈ തീരുമാനത്തില്‍ ഗവാസ്‌കര്‍ ഒട്ടും ഹാപ്പിയല്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെ അദ്ദേഹം ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിക്കുകയും ചെയ്തു.

അശ്വിനു പകരം ശര്‍ദ്ദുലിനെ കളിപ്പിക്കാനുള്ള തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച ഗവാസ്‌കര്‍ മാനസികമായി എതിരാളികള്‍ക്കു മേല്‍ മുന്‍തൂക്കം നേടാനുള്ള അവസരം കൂടിയാണ് ഇന്ത്യ പാഴാക്കിയതെന്നും വിലയിരുത്തി. എന്തുകൊണ്ടാണ് ഷമിയെ ഇന്ത്യ ഒഴിവാക്കിയതെന്നു എനിക്കു മനസ്സിലാവുന്നില്ല. 2019ലെ അവസാനത്തെ ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേ ഹാട്രിക് കുറിച്ച ബൗളറാണ് അദ്ദേഹം.
അതുകൊണ്ടു തന്നെ ഷമി ടീമിലുണ്ടെങ്കില്‍ അതു അഫ്ഗാനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുമായിരുന്നു. പക്ഷെ അദ്ദേഹത്തെ തഴഞ്ഞതിലൂടെ എതിരാളികള്‍ക്കു മേല്‍ മാനസികമായ മുന്‍തൂക്കം നേടാനുള്ള അവസരമാണ് ഇന്ത്യ പാഴാക്കിയത്. വലിയൊരു ട്രിക്ക് തന്നെയാണ് ഇന്ത്യ ഇതിലൂടെ മിസ്സാക്കിയതെന്നു താന്‍ കരുതുന്നതായും ഗവാസ്‌കര്‍ വിശദമാക്കി.
ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാവും ശര്‍ദ്ദുല്‍ ടാക്കൂറിനെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടു വന്നിട്ടുണ്ടാവുക. മാത്രല്ല, ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റിലെ ടീമിലെ ഒരാളെക്കൂടി പരീക്ഷിച്ചു നോക്കാമെന്നും ഇന്ത്യ ആലോചിച്ചിട്ടുണ്ടാവും. പക്ഷെ ടീം മാനേജ്‌മെന്റിന്റെ ഈ നീക്കത്തെ ഞാന്‍ അനുകൂലിക്കുന്നില്ല. അശ്വിനെ വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍ പകരം ടീമിലേക്കു കൊണ്ടുവരാവുന്ന ഏറ്റവും മികച്ച ഓപ്ഷന്‍ ഷമി തന്നെ ആയിരുന്നുവെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, 2019 ജൂണ്‍ 22നു സതാംപ്റ്റണിലായിരുന്നു ലോകകപ്പില്‍ ഇന്ത്യയും അഫ്ഗാനിസ്താനും ഏറ്റുമുട്ടിയത്. അന്നു ഇന്ത്യയെ വിറപ്പിക്കാന്‍ അഫ്ഗാനു സാധിച്ചിരുന്നു. 11 റണ്‍സിന്റെ നേരിയ മാര്‍ജിനിലുളള വിജയമായിരുന്നു ഇന്ത്യ നേടിയത്. വിരാട് കോലി നയിച്ച ഇന്ത്യക്കു ആദ്യം ബാറ്റ് ചെയ്ത ശേഷം എട്ടു വിക്കറ്റിനു 224 റണ്‍സാണ് നേടാനായത്. കോലിയുടെയും (67) കേദാര്‍ ജാദവിന്റെയും (52) ഫിഫ്റ്റികളായിരുന്നു ടീമിന്റെ രക്ഷയ്‌ക്കെത്തിയത്.
മറുപടിയില്‍ ഹാട്രിക്കടക്കം നാലു വിക്കറ്റുകള്‍ പിഴുത ഷമിയാണ് അഫ്ഗാനെ തകര്‍ത്തത്. മൂന്നു വിക്കറ്റുകള്‍ കൈയിലിരിക്കെ അഫ്ഗാനു അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ ഷമിയുടെ മാജിക്കല്‍ സ്‌പെല്‍ അവരുടെ കഥ കഴിച്ചു. മൂന്നാമത്തെ ബോളില്‍ മുഹമ്മദ് നബിയെയും തുടര്‍ന്നുള്ള ബോളുകളില്‍ അഫ്താബ് ആലം, മുജീബുര്‍ റഹ്മാന്‍ എന്നിവരെയും പുറത്താക്കി ഷമി അഫ്ഗാനെ തീര്‍ക്കുകയായിരുന്നു.

അതേസമയം, ഡല്‍ഹിയിലെ ഇന്ത്യ-അഫ്ഗാന്‍ മല്‍സരത്തിലേക്കു വന്നാല്‍ ടോസിനു ശേഷം അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുള്ള ഷാഹിദി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ അവസാന മല്‍സരത്തില്‍ പരാജയപ്പെട്ട അതേ ടീമിനെ തന്നെ അഫ്ഗാന്‍ നിലനിര്‍ത്തി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായ്, റാഷിഗ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, നവീനുള്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി.