ഐസിസി ഏകദിന ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം ഭയപ്പെടേണ്ട ടീം ഇന്ത്യയോ, ഓസ്‌ട്രേലിയയോ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടോയല്ല. ഇതുവരെ ലോകകപ്പ് ഉയര്‍ത്താന്‍ കഴിയാതെ പോയ ന്യൂസിലാന്‍ഡാണ് എല്ലാവരുടെയും ഉറക്കം കെടുത്താന്‍ പോവുന്ന ആ ടീം. ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെതിരേ കിവികള്‍ നേടിയ ഏകപക്ഷീയ വിജയം നല്‍കുന്ന സൂചന ഇതു തന്നെയാണ്.
പൊരുതാന്‍ പോലും കഴിയാതെയാണ് ജോസ് ബട്‌ലറും സംഘവും ന്യൂസിലാന്‍ഡിനു മുന്നില്‍ മുട്ടുമടക്കിയത്. ഒമ്പതു വിക്കറ്റിനു എതിരാളികളെ അവര്‍ നിലം പരിശാക്കുകയായിരുന്നു. ഒരു അസോസിയേറ്റ് ടീമിനെ പരാജയപ്പെടുത്തുന്ന ലാഘവത്തോടെയായിരുന്നു കിവികള്‍ 2019ലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. കഴിഞ്ഞ ഫൈനലിലേറ്റ പരാജയത്തിനു അവര്‍ ഇതോടെ കണക്കുതീര്‍ക്കുകയും ചെയ്തിരുന്നു.

സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യസണ്‍, സ്റ്റാര്‍ പേസര്‍ ടിം സൗത്തി, പേസര്‍ ലോക്കി ഫെര്‍ഗൂസന്‍, പരിചയസമ്പന്നനായ സ്പിന്നര്‍ ഇഷ് സോധി എന്നിവരൊന്നുമില്ലാതെയാണ് ഇംഗ്ലണ്ടിനെ ന്യൂസിലാന്‍ഡ് നിഷ്പ്രഭരാക്കിയത്. ഇവര്‍ കൂടി തിരിച്ചെത്തിയാല്‍ ന്യൂസിലാന്‍ഡിനെ ആരു തടയുമെന്നു കാത്തിരുന്നു തന്നെ കാണണം. ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകളായും അവര്‍ മാറിയിരിക്കുകയാണ്. ഇതിന്റെ കാരണങ്ങളറിയാം.
മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയാണ് കിവികളെ അപകടകാരികളാക്കി മാറ്റുന്ന ആദ്യത്തെ കാര്യം. ബാറ്റിങിനൊപ്പം ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള നിരവധി പേര്‍ അവരുടെ ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരേ ഫെര്‍ഗൂസന്റെ അഭാവത്തില്‍ കളിച്ച സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാം ഉജ്ജ്വലമായി പന്തെറിഞ്ഞിരുന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഗ്ലെന്‍ ഫിലിപ്‌സ് ബൗളിങ് കൂടി വശമുള്ള താരമാണ്. ഡെത്ത് ഓവറിലായിരുന്നു ഫിലിപ്‌സ് ബൗള്‍ ചെയ്യാനെത്തിയത്. ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായ ജോ റൂട്ടിന്റെ വിക്കറ്റ് അദ്ദേഹം വീഴ്ത്തുകയും ചെയ്തു.
തല്ലുകിട്ടിയിട്ടും രചിന്‍ രവീന്ദ്രയെക്കൊണ്ട് ക്യാപ്റ്റന്‍ ടോം ലാതം 10 ഓവര്‍ പൂര്‍ത്തിയാക്കിയിരുന്നു. സ്വന്തം താരങ്ങളിലുള്ള അദ്ദേഹത്തിന്റെ വിശ്വാസമാണ് ഇതു കാണിക്കുന്നത്. ഡാരില്‍ മിച്ചെല്‍, മാര്‍ക്ക് ചാപ്പ്മാന്‍ തുടങ്ങിയവും ബാറ്റിങിനൊപ്പം ബൗളിങ് കൂടി ചെയ്യുന്നവരാണ്. ചുരുക്കം ചിലര്‍ മാത്രമേ കിവി നിരയില്‍ ബൗള്‍ ചെയ്യാത്തവരായുള്ളൂ.
തന്ത്രങ്ങള്‍ മെനയുന്ന കാര്യത്തിലുള്ള അസാധാരണ കഴിവാണ് ന്യൂസിലാന്‍ഡിനെ സ്‌പെഷ്യലാക്കി മാറ്റുന്ന രണ്ടാമത്തെ കാര്യം. ഇംഗ്ലണ്ടുമായുള്ള കളിയിലെ അവരുടെ ഇലവനും കളിക്കളത്തിലെ നീക്കങ്ങളുമെല്ലാം ഇതു ശരിവയ്ക്കുന്നതായിരുന്നു. വളരെ മികച്ച രീതിയിലായിരുന്നു കിവി നായകന്‍ ടോം ലാതം തന്റെ ബൗളര്‍മാരെ ഈ മല്‍സരത്തില്‍ ഉപയോഗിച്ചത്.
ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നു കരുതപ്പെട്ട ഇംഗ്ലണ്ടിനെ 290ല്‍ താഴെ റണ്‍സിലൊതുക്കിയതും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്കാണ് കാണിക്കുന്നത്. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്ന കാര്യത്തില്‍ മാത്രമല്ല ഫീല്‍ഡ് ക്രമീകരിക്കുന്നതിലും ലാതമിന്റെ മികവ് കൈയടി അര്‍ഹിക്കുന്നു.

സ്ഥിരം നായകന്‍ വില്ല്യംസണിന്റെ അഭാവം കിവികളെ കളിയുടെ ഒരു ഘട്ടത്തിലും ബാധിച്ചിരുന്നില്ലെന്നു കാണാം. മാത്രമല്ല വില്ലിയും ലാതവുമില്ലെങ്കില്‍ സൗത്തി, ഫെര്‍ഗൂസന്‍ എന്നിവരും ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സിയെന്നത് അവര്‍ക്കു ഒരിക്കലും ഒരു പ്രശ്‌നവമാവില്ലെന്നു ഇതു കാണിച്ചുതരുന്നു.
സ്പിന്‍ ബൗളിങിനെ വളരെ അനായാസം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ബാറ്റര്‍മാരുടെ സാന്നിധ്യമാണ് ന്യൂസിലാന്‍ഡിനെ എതിരാളികളുടെ പേടിസ്വപ്‌നമാക്കി മാറ്റുന്ന മൂന്നാമത്തെ കാരണം. 2021 മുതലുള്ള കണക്കുകളെടുത്താല്‍ ഏകദിനത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരേയുള്ള ബാറ്റിങ് ശരാശരിയുടെ കാര്യത്തില്‍ ഇന്ത്യക്കു തൊട്ടുപിന്നില്‍ രണ്ടാംസ്ഥാനത്തു ന്യൂസിലാന്‍ഡുണ്ട്.
ഇന്ത്യയുടെ ശരാശരി 42.07ഉം കിവികളുടേത് 40.45ഉം ആണ്. കോണ്‍വേ, വില്ല്യംസണ്‍, രവീന്ദ്ര, മിച്ചെല്‍, ഫിലിപ്‌സ്, ലാതം, ചാപ്പ്മാന്‍ എന്നിവരെല്ലാം സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കരാണ്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ സ്ലോ പിച്ചുകളില്‍ സ്പിന്‍ കെണി കൊണ്ടും അവരെ വീഴ്ത്താന്‍ കഴിയില്ല.