ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലേക്കു യോഗ്യത നേടിയ രണ്ടാമത്തെയും അവസാനത്തെയും ടീമായി നെതര്‍ലാന്‍ഡ്‌സ് മാറിയിരിക്കുകയാണ്. ക്വാളിഫയര്‍ പോരാട്ടത്തില്‍ വലിയ അട്ടിമറികള്‍ നടത്തിയെത്തിയ സ്‌കോട്ട്‌ലാന്‍ഡിന്റെ കഥ കഴിച്ചാണ് ഡച്ച് ടീം ലോകകപ്പിനു ടിക്കറ്റെടുത്തത്. ഇതോടെ ലോകകപ്പിന്റെ ഫിക്‌സ്ചറും പൂര്‍ണമായിരിക്കുകയാണ്.
നേരത്തേ ശ്രീലങ്കയായിരുന്നു ലോകകപ്പിനു അര്‍ഹത നേടിയ ആദ്യ ടീം. ഇപ്പോള്‍ നെതര്‍ലാന്‍ഡ്‌സും അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. സ്‌കോട്ട്‌ലാന്‍ഡ്, സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ്, ഒമാന്‍ എന്നിവര്‍ ലോകകകപ്പിനു യോഗ്യത നേടാന്‍ കഴിയാതെ പുറത്താവുകയും ചെയ്തു. ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മല്‍സരമാണ് നെതര്‍ലാന്‍ഡ്‌സിനെതിരേയുളളത്. നവംബര്‍ 11നു ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ചാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക.

ബുലാവായോയിലെ ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മല്‍സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനെ നാലു വിക്കറ്റിനാണ് നെതര്‍ലാന്‍ഡ്‌സ് അവസാനത്തെ ക്വാളിഫയര്‍ മാച്ചില്‍ കെട്ടുകെട്ടിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഡച്ച് ടീമിന്റെ പ്രകടനം നോക്കിയാല്‍ ചില അവിസ്മരണീയ നേട്ടങ്ങള്‍ അവര്‍ക്കു കുറിക്കാന്‍ സാധിച്ചതായി കാണാം. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിലും ഡച്ച് ടീം മല്‍സരിച്ചിരുന്നു.
അന്നു കരുത്തരായ സൗത്താഫ്രിക്കയെ അട്ടിമറിച്ച് ഓറഞ്ചു പട ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി. ഈ തോല്‍വിയോടെ സൗത്താഫ്രിക്കയുടെ നോക്കൗട്ട് മോഹങ്ങളും പൊലിയുകയായിരുന്നു. അതിനു ശേഷം ഇത്തവണത്തെ ഏകദിന ലോകകപ്പിന്റെ ക്വാളിഫയറിലും നെതര്‍ലാന്‍ഡ്‌സ് മറ്റൊരു അദ്ഭുത വിജയം കൊയ്തു. മുന്‍ ലോക ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവര്‍ 375 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്ത് ജയിക്കുകയായിരുന്നു. ടൈയായ ത്രില്ലിങ് മാച്ചില്‍ സൂപ്പര്‍ ഓവറിലായിരുന്നു ഡച്ച് ടീമിന്റെ നാടകീയ വിജയം.
സ്‌കോട്ട്‌ലാന്‍ഡിനെതിരേ ടോസിനു ശേഷം നെതര്‍ലാന്‍ഡ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് നേടിയത്. ബ്രെന്‍ഡന്‍ മക്ക്യുലന്റെ (106) സെഞ്ച്വറിയും ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണിന്റെ (64) ഫിഫ്റ്റിയും സ്‌കോട്ട്‌ലാന്‍ഡിനെ മികച്ച ടോട്ടലില്‍ എത്തിക്കുകയായിരുന്നു. 110 ബോളില്‍ 11 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെടെയായിരുന്നു ബ്രെന്‍ഡന്‍ സെഞ്ച്വറി കുറിച്ചത്. ഡച്ച് ടീമിനായി ബാസ് ഡി ലീഡെ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തു.

ബൗളിങില്‍ ഫൈഫറുമായി മിന്നിച്ച ബാസ് ഡി ലീഡെ സെഞ്ച്വറിയോടെ ബാറ്റിങിലും നെതര്‍ലാന്‍ഡ്‌സിന്റെ ഹീറോയായി മാറി. 123 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. വെറും 92 ബോളിലായിരുന്നു ഇത്. ഏഴു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ബാസ് ഡി ലീഡെയുടെ ഇന്നിങ്‌സിലേറി വെറും 42.5 ഓവറില്‍ നെതര്‍ലാന്‍ഡ്‌സ് ലക്ഷ്യത്തിലെത്തുകയായിരുന്നു. ബാസ് ഡി ലീഡെയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.