2011നു ശേഷം ടീം ഇന്ത്യ വീണ്ടുമൊരു ലോകകപ്പിന്റെ ഫൈനലില്‍ കളിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ രണ്ടു തവണയും സെമി ഫൈനലില്‍ കാലിടറിയ ഇന്ത്യ ഇത്തവണ സെമി ശാപം തീര്‍ക്കുകയായരുന്നു. മുംബൈയിലെ വാംഖഡെയില്‍ നടന്ന ത്രസിപ്പിക്കുന്ന സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിനു തകര്‍ത്താണ് രോഹിത് ശര്‍മയും സംഘവും ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ഫൈനലിലേക്കു ടിക്കറ്റെടുത്തത്.
ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. സെമിയില്‍ മികച്ച മാര്‍ജിനില്‍ തന്നെ വിജയം കൊയ്‌തെങ്കിലും ഇന്ത്യയുടെ പ്രകടനത്തെ ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സെന്നു വിളിക്കാന്‍ സാധിക്കില്ല. ബാറ്റിങില്‍ ഇന്ത്യ ഉജ്ജ്വല പ്രകടനമാണ് നടത്തിയതെന്ന കാര്യത്തില്‍ സംശയമില്ല.

പക്ഷെ വലിയ പിഴവുകളും ഇന്ത്യ സെമിയില്‍ വരുത്തിയിട്ടുണ്ട്. അതു ബൗളിങിലും ഫീല്‍ഡിങിലുമായിരുന്നു. ഒന്നിലേറെ തവണ ക്യാച്ചുകള്‍ പാഴാക്കുകയും ഒരുപാട് എക്‌സ്ട്രാസ് വഴങ്ങിയുമെല്ലാം ഇന്ത്യ കിവികളെ 'സഹായിക്കാന്‍' ശ്രമിച്ചിരുന്നു. എന്നിട്ടും സെമിയില്‍ ജയിച്ച് ഇന്ത്യ ഫൈനലില്‍ കടക്കാനുള്ള പ്രധാന കാരണം ആദ്യം ബാറ്റ് ചെയ്ത ശേഷം 397 റണ്‍സെന്ന അപ്രാപ്യമായ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചുവെന്നതു മാത്രമാണ്.
ഇത്ര വലിയൊരു ടോട്ടല്‍ നേടിയില്ലായിരുന്നെങ്കില്‍ ഇന്ത്യ പരാജയപ്പെടേണ്ട മല്‍സരമായിരുന്നു ഇത്. റണ്‍ ചേസില്‍ ന്യൂസിലാന്‍ഡ് 48.5 ഓവറില്‍ 327 റണ്‍സ് വരെയെത്തിയെന്നത് ഈ സൂചന തന്നെയാണ് നല്‍കുന്നത്. 400നടുത്ത് വിജയലക്ഷ്യമെന്ന സമ്മര്‍ദ്ദമാണ് അവസാന ഓവറുകളില്‍ അവര്‍ക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമാക്കിയത്.
മുഹമ്മദ് ഷമി ഏഴു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ വേറിട്ടു നിന്നെങ്കിലും ഫൈനലില്‍ ജയിക്കാന്‍ ഇന്ത്യക്കു ഈ ബൗളിങ് മതിയാവില്ല. എക്‌സ്ട്രാ ഇനത്തില്‍ മാത്രം 29 റണ്‍സാണ് ഇന്ത്യ സെമിയില്‍ വിട്ടുകൊടുത്തത്. ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന നാലാമത്തെ സ്‌കോറും ഇതു തന്നെയായിരുന്നു.
19 വൈഡുകൾ മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞു. ഇതൊരിക്കലും അംഗീകരിക്കാനാവാത്ത കാര്യം തന്നെയാണ്. ബൈ ആയി നാലും ലെഗ് ബൈയായി അഞ്ചും റണ്‍സ് ഇന്ത്യ വിട്ടുകൊടുത്തു. കൂടാതെ ഒരു നോ ബോളുമെറിഞ്ഞു.
ഫൈനലില്‍ കുറേക്കൂടി അച്ചടക്കത്തോട ബൗള്‍ ചെയ്താല്‍ മാത്രമേ എതിരാളികളെ പിടിച്ചുകെട്ടാനും ലോക കിരീടമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനും ഇന്ത്യക്കു സാധിക്കുകയുളളൂ. സെമിയിലേതു പോലെയുള്ള ബൗളിങാണെങ്കില്‍ ഫൈനലില്‍ എതിരാളികള്‍ ആരു തന്നെയായാലും ഇന്ത്യക്കു പണി കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ബൗളിങില്‍ മാത്രല്ല സെമി ഫൈനലില്‍ പല തവണ ഇന്ത്യന്‍ താരങ്ങളുടെ കൈകളില്‍ നിന്നും ക്യാച്ച് കൈവിട്ടു പോവുന്നതും കണ്ടു.

കിവി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ ഒരു സിംപിള്‍ ക്യാച്ചാണ് ഷമി കൈവിട്ടു കളഞ്ഞത്. ക്യാച്ചുകളെടുക്കുന്ന കാര്യത്തില്‍ മികവ് പുലര്‍ത്താറുള്ള നായകന്‍ രോഹിത്തും കളിയുടെ അവസാന ഘട്ടത്തില്‍ ഒരു ക്യാച്ച് പാഴാക്കിയിരുന്നു. കൂടാതെ നിരവധി മിസ് ഫീല്‍ഡുകളും ഇന്ത്യ വരുത്തിയിരുന്നു. സിംഗിള്‍ ലഭിക്കേണ്ടയിടത്ത് ബൗണ്ടറി പോലും ഇന്ത്യ വഴങ്ങിയിരുന്നു.
ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറായ രവീന്ദ്ര ജഡേജയുടെ ഭാഗത്തു നിന്നു പോലും പിഴവുകള്‍ സംഭവിച്ചു. മികച്ചൊരു റണ്ണൗട്ട് അവസരം നഷ്ടപ്പെടുത്തിയ അദ്ദേഹം ബൗളിങിനിടെ അനാവശ്യ ആക്രമണോത്സുകത കാണിച്ച് ബോള്‍ വലിച്ചെറിഞ്ഞ് ഒരു ബൗണ്ടറിയും കിവികള്‍ക്കു സംഭാവന ചെയ്തിരുന്നു.
ഇതുപോലെയുള്ള പിഴവുകള്‍ക്കു ഫൈനലില്‍ ഇന്ത്യക്കു വലിയ വില കൊടുക്കേണ്ടതായി വരും. അതുകൊണ്ടു തന്നെ ബൗളിങിലും ഫീല്‍ഡിങിലും കൂടുതല്‍ അച്ചടക്കം പാലിച്ചാല്‍ മാത്രമേ ഫൈനല്‍ ജയിച്ച് കപ്പുയര്‍ത്താന്‍ രോഹിത്തിനും കൂട്ടര്‍ക്കും സാധിക്കുകയുള്ളൂ.