ലോകകപ്പില്‍ പാകിസ്താന്‍ ടീമിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ പോയതിന്റെ പ്രധാനപ്പെട്ട രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍. നേരത്തേ അദ്ദേഹം ചൂണ്ടിക്കാട്ടിയത് പാക് ടീമിനു മതിയായ പിന്തുണ മല്‍സരവേദികളില്‍ ലഭിക്കുന്നില്ലെന്നും ദില്‍ ദില്‍ പാകിസ്താനെന്ന ഗാനം സ്റ്റേഡിയങ്ങളില്‍ വയ്ക്കുന്നില്ലെന്നുമായിരുന്നു.
കഴിഞ്ഞ മാസം ഇന്ത്യക്കെതിരേ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യയോടേറ്റ വന്‍ പരാജയത്തിനു ശേഷമായിരുന്നു ആര്‍തര്‍ വിചിത്രമായ ഈ വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ ഇപ്പോള്‍ മറ്റു രണ്ടു കാര്യങ്ങളാണ് പാകിസ്താന്റെ പതനത്തിനു കാരണമെന്നാണ് ആര്‍തര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഐപിഎല്ലും ഇന്ത്യയിലെ ശക്തമായ സുരക്ഷയും പാകിസ്താന്‍ ടീമിനെ വളരെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പാകിസ്താന്‍ ടീമിന്റെ സെമി ഫൈനല്‍ സാധ്യത ഇപ്പോഴും തുലാസിലാണ്. ന്യൂസിലാന്‍ഡുമായുള്ള നിര്‍ണായക മല്‍സരം ജയിക്കാനായാല്‍ മാത്രമേ അവര്‍ക്കു സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
ടൂര്‍ണമെന്റില്‍ ബാബര്‍ ആസമിന്റെയും സംഘത്തിന്റെയും തുടക്കം മികച്ചതായിുരുന്നു. ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ നെതര്‍ലാന്‍ഡ്‌സ്, ശ്രീലങ്ക എന്നിവരെ തോല്‍പ്പിച്ചാണ് പാക് പട തുടങ്ങിയത്. എന്നാല്‍ ഇന്ത്യയോടു തോറ്റ ശേഷം തുടര്‍ച്ചയായ നാലു മല്‍സരങ്ങളിലാണ് അവര്‍ പരാജയപ്പെട്ടത്. ഒടുവില്‍ ബംഗ്ലാദേശിനെതിരേ ജയിച്ച് അവര്‍ വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് പാകിസ്താന്‍.
കളിക്കാരെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഐപിഎല്ലുമെല്ലാം പാകിസ്താന്‍ ടീമിനെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് ആര്‍തര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ വലിയ തോതിലുള്ള സുരക്ഷയ്ക്കു നടുവിലാണെന്നതാണ് ഏറ്റവും കഠിനമായ കാര്യം. സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്കു ഇതു വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചത്.
കൊവിഡ് കാലത്തെപ്പോലെ തന്നെ ടീമിനകത്തു തന്നെ കൂടുതല്‍ സമയവും അടച്ചിട്ടതു പോലെയുള്ള അവസ്ഥയാണുള്ളതെന്നും ആര്‍തര്‍ വിശദീകരിച്ചു. പ്രത്യേക മുറിയിലാണ് പ്രഭാതഭക്ഷണം നല്‍കുന്നത്. ഞങ്ങളുടെ താരങ്ങള്‍ എല്ലായ്‌പ്പോഴും പുറത്തുപോവാന്‍ ഇഷ്ടപ്പെടുന്നവരാണ്.
വ്യത്യസ്ത സ്ഥലങ്ങളില്‍ പോയി ഭക്ഷണം കഴിക്കാനും പുറത്തിറങ്ങാനും താരങ്ങള്‍ക്കു നേരത്തേ സാധിച്ചിരുന്നു. പക്ഷെ ഇത്തവണ ഞങ്ങള്‍ക്കു അതു ചെയ്യാന്‍ കഴിഞ്ഞില്ല. ഇതു വളരെ കടുപ്പവും കളിക്കാരെ വീര്‍പ്പു മുട്ടിക്കുകയും ചെയ്യുന്നതായും ആര്‍തര്‍ വ്യക്തമാക്കി.

രാവിലെ ടീമിനു പ്രഭാത ഭക്ഷണം ലഭിക്കും. പക്ഷെ പരിശീലനമില്ലാത്ത ദിവസമാണെങ്കില്‍ കളിക്കാര്‍ക്കു മുറിയില്‍ തന്നെ കഴിയേണ്ടിവരും. മുറിക്കകത്തു വച്ചു തന്നെ ഞങ്ങള്‍ രസകരമായ ചില ടീം ഇവന്റുകള്‍ നടത്താന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതു പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ലെന്നും ആര്‍തര്‍ പറയുന്നു.
മൂന്നു തവണ പാക് താരങ്ങള്‍ക്കു പുറത്തു പോവാനായിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സുരക്ഷാ അകമ്പടിയോടെയാണ് ഞങ്ങള്‍ വ്യത്യസ്ത റെസ്‌റ്റോറന്റുകളില്‍ പോയത്. കളിക്കാര്‍ക്കു പുറമെയുള്ള രുചി നല്‍കുന്നതിനു വേണ്ടിയായിരുന്നു ഇതെന്നും ആര്‍തര്‍ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലും പാകിസ്താന്‍ താരങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു. മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐപിഎല്ലില്‍ കളിക്കാനാവുന്നില്ലെന്നതു പാക് താരങ്ങളെ മോശമായി ബാധിക്കുന്നുണ്ടെന്നും ആര്‍തര്‍ അഭിപ്രായപ്പെട്ടു. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ മാത്രമേ പാകിസ്താന്‍ താരങ്ങള്‍ പങ്കെടുത്തിട്ടുള്ളൂ. അതിനു ശേഷം പാക് കളിക്കാര്‍ക്കു ടൂര്‍ണമെന്റില്‍ ബിസിസിഐ വിലക്കേര്‍പ്പടുത്തുകയായിരുന്നു.