പൂനെ: ലോകകപ്പിലെ അവസാന ലീഗ് മല്‍സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തു വിട്ട് രാജകീയമായി തന്നെ ഓസ്‌ട്രേലിയ സെമി ഫൈനലിനുള്ള പടയൊരുക്കം നടത്തി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ വിജയമാണ് കംഗാരുപ്പട സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഓസീസിന്റെ തുടര്‍ച്ചയായ ഏഴാം ജയം കൂടിയാണിത്. 16നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന രണ്ടാം സെമിയില്‍ സൗത്താഫ്രിക്കയാണ് ഓസീസിന്റെ എതിരാളികള്‍.
ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയ മിച്ചെല്‍ മാര്‍ഷിന്റെ ഉജ്ജ്വല ഇന്നിങ്സാണ് ബംഗ്ലാദേശിനെ കെട്ടുകെട്ടിക്കാന്‍ ഓസീസിനെ സഹായിച്ചത്. 307 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഓസീസിനു ബംഗ്ലാദേശ് നല്‍കിയത്. എന്നാല്‍ മാര്‍ഷിന്റെ (177*) ഇന്നിങ്‌സ് ഓസീസ് ജയത്തിനു അടിത്തറയിടുകയായിരുന്നു.
132 ബോളില്‍ 17 ഫോറും ഒരു സിക്‌സറുമടക്കമാണ് മാര്‍ഷ് ടീമിന്റെ അമരക്കാരനായത്. വെറും 44.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു.ലോകകകപ്പില്‍ ഓസീസിന്റെ എക്കാലത്തെയും വലിയ റണ്‍ ചേസ് കൂടിയാണിത്.

റണ്‍ചേസില്‍ ഓസീസിന്റെ തുടക്കം പാളിയിരുന്നു. 10 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ടസ്‌കിന്‍ അഹമ്മദ് ബൗള്‍ഡാക്കുമ്പോള്‍ 12 റണ്‍സ് മാത്രമേ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് ജോടി 117 ബോളില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഓസീസിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.
53 റണ്‍സെടുത്ത വാര്‍ണര്‍ പുറത്തായ ശേഷം സ്മിത്തിനൊപ്പം വീണ്ടുമൊരു സെഞ്ച്വറി കൂട്ടുകെട്ടുമായി മാര്‍ഷ് അനായാസം ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചു. 138 ബോളില്‍ 175 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്. സ്മിത്ത് 64 ബോളില്‍ നാലു ഫോറും ഒരു സികസറുമടക്കം 63 റണ്‍സോടെ മാര്‍ഷിനൊപ്പം പുറത്താവാതെ നിന്നു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. കന്നി ലോകകപ്പില്‍ കളിച്ച യുവതാരം തൗഹിദ് റിദോയിയുടെ ആദ്യ ഫിഫ്റ്റിയാണ് ബംഗ്ലാദേശിനെ ശക്തമായ നിലയിലെത്തിച്ചത്. 74 റണ്‍സുമായി അദ്ദേഹം ബംഗ്ലാദേശ് ഇന്നിങ്‌സിലെ അമരക്കാരനായി മാറി. 79 ബോളുകള്‍ നേരിട്ട റിദോയിയൂടെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (45), തന്‍സിദ് ഹസന്‍ (36), ലിറ്റണ്‍ ദാസ് (36), മഹമ്മുദുള്ള (32) എന്നിവരാണ് ബംഗ്ലാദേശിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഏഴു ബൗളര്‍മാരാണ് ഈ മല്‍സരത്തില്‍ ഓസ്‌ട്രേലികയക്കായി പന്തെറിഞ്ഞത്. ഇവരില്‍ കൈല്‍ അബോട്ടും ആദം സാംപയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബംഗ്ലദേശിന്റെ മൂന്നു താരങ്ങളാണ് കളിയില്‍ റണ്ണൗട്ടായത്.
ബംഗ്ലാദേശിനു മികച്ച തുടക്കമാണ് ലിറ്റണ്‍- തന്‍സിദ് ജോടി നല്‍കിയത്. 68 ബോളില്‍ നിന്നും 76 റണ്‍സുമായ ഈ ജോടി മുന്നേറവെയാണ് തന്‍സിദ് പുറത്താവുന്നത്. ഓസീസിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത് അബോട്ടായിരുന്നു. തന്‍സിദിനെ സ്വന്തം ബൗളിങില്‍ അദ്ദേഹം പിടികൂടുകയായിരുന്നു. 30 റണ്‍സ് കൂടി നേടവെ ലിറ്റണും പുറത്തായി. സാംപയുടെ ബൗളിങില്‍ ലബ്യുഷെയ്‌നാണ് ക്യാച്ചെടുത്തത് (106-2).
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷാന്റോയും റിദോയും ചേര്‍ന്നു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമായി ബംഗ്ലദേശിനെ ഭദ്രമായ നിലയിലെത്തിച്ചു. 64 റണ്‍സാണ് ഈ ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഫിഫ്റ്റിക്കു അഞ്ചു റണ്‍സകലെ ഷാന്റോ റണ്ണൗട്ടാവുമ്പോഴേക്കും ബംഗ്ലാദേശ് 170ലെത്തിയിരുന്നു. പിന്നീട് വലിയ കൂട്ടുകെട്ടുകളെന്നും അവരുടെ ഇന്നിങ്‌സില്‍ കണ്ടില്ല. എങ്കിലും റിദോയിയുടെ ഫിഫ്റ്റിയും ലോവര്‍ ഓര്‍ഡറിന്റെ സംഭാവനകളും ബംഗ്ലാദേശിനെ 300 കടക്കാന്‍ സഹായിച്ചു.
പ്ലെയിങ് ഇലവന്‍
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്മന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷോണ്‍ ആബട്ട്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.
ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, ലിറ്റണ്‍ ദാസ്, ന്ജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് റിദോയ്, മഹമ്മുദുള്ള, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസന്‍, മെഹ്ദി ഹസന്‍ മിറാസ്, തന്‍സിം ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊരിഫുല്‍ ഇസ്ലാം, നസും അഹമ്മദ്.