ധര്‍മശാല: ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള പോരാട്ടത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിയോടെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ ഓപ്പണര്‍ ഡേവിഡ് മലാന്‍. ധര്‍മശാലയില്‍ നടക്കുന്ന കളിയില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി അദ്ദേഹം ടീമിന്റെ ഹീറോയായി മാറുകയായിരുന്നു. 140 റണ്‍സ് നേടിയാണ് മലാന്‍ പുറത്തായത്. 107 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 16 ഫോറുകളും അഞ്ചു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
ഏകദിന കരിയറിലെ ആറാമത്തെ സെഞ്ച്വറി കൂടിയാണ് മലാന്‍ ഈ മല്‍സരത്തില്‍ കണ്ടെത്തിയത്. ഇതോടെ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും ഇത്രയും സെഞ്ച്വറികളടിച്ച താരമെന്ന ഓള്‍ടൈം റെക്കാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 23 ഇന്നിങ്‌സുകള്‍ മാത്രമേ ആറു സെഞ്ച്വറികള്‍ക്കായി മലാനു വേണ്ടി വന്നുള്ളൂ.

25ല്‍ താഴെ ഇന്നിങ്‌സുകളില്‍ നിന്നും ആറു സെഞ്ച്വറികളടിച്ച ഏക താരവും അദ്ദേഹമാണ്. ആറു വ്യത്യസ്ത രാജ്യങ്ങളിലാണ് മലാന്‍ സെഞ്ച്വറികള്‍ നേടിയിരിക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, സൗത്താഫ്രിക്ക, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം.
പാകിസ്താന്‍ ഓപ്പണര്‍ ഇമാമുള്‍ ഹഖിന്റെ പേരിലായിരുന്നു നേരത്തേയുള്ള ഓൾടൈം റെക്കോര്‍ഡ്. 27 ഇന്നിങ്‌സുകളാണ് ആറു സെഞ്ച്വറികള്‍ക്കായി അദ്ദേഹത്തിനു വേണ്ടി വന്നത്. ഈ റെക്കോര്‍ഡാണ് നാല് ഇന്നിങ്‌സുകള്‍ കുറച്ചു കളിച്ച് മലാന്‍ തിരുത്തിയത്. ഇന്ത്യന്‍ സെന്‍സേഷനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ ഈ ലിസ്റ്റില്‍ ടോപ്പ് ഫൈവില്‍ പോലുമില്ല.
ശ്രീലങ്കയുടെ മുന്‍ താരം ഉപുല്‍ തരംഗ (29 ഇന്നിങ്‌സ്), പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം (32), സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംല (34) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. ഗില്‍ ആറാമതാണ്. ആറു സെഞ്ച്വറികള്‍ക്കായി 35 ഇന്നിങ്‌സുകള്‍ താരത്തിനു കളിക്കേണ്ടി വന്നു.
ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ 36ാം വയസ്സില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണ് മലാന്‍ ഈ മല്‍സരത്തില്‍ കുറിച്ചത്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര എന്നിവരെയെല്ലാം പിന്തള്ളിയാണ് വെറ്ററന്‍മാരുടെ ലിസ്റ്റില്‍ മലാന്‍ രണ്ടാംസ്ഥാനത്തേക്കു കയറിയത്.

ഈ ലിസ്റ്റിലെ ഒന്നാമന്‍ ശ്രീലങുടെ മുന്‍ വെടിക്കെട്ട് താരം തിലകരത്‌നെ ദില്‍ഷനാണ്. ബംഗ്ലാദേശിനെതിരേ പുറത്താവാതെ 161 റണ്‍സെടുത്തായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. സങ്കക്കാര സ്‌കോട്ട്‌ലാന്‍ഡിനെതിരേ 124ഇം സച്ചിന്‍ ഇംഗ്ലണ്ടിനെതിരേ 120ഉം റണ്‍സായിരുന്നു 36ാം വയസ്സില്‍ നേടിയത്.
ഈ വര്‍ഷം ഏകദിനത്തിലെ നാലാമത്തെ സെഞ്ച്വറി കൂടിയാണ് മലാന്‍ ബംഗ്ലാദേശിനെതിരേ പൂര്‍ത്തിയാക്കിയത്. ഇതോടെ നാലു സെഞ്ചറികളെന്ന ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേയുടെ നേട്ടത്തിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു. ഈ ലിസ്റ്റില്‍ തലപ്പത്ത് ശുഭ്മന്‍ ഗില്ലാണ്. അഞ്ചു സെഞ്ച്വറികള്‍ താരം ഇതിനകം തന്റെ പേരിലാക്കിക്കഴിഞ്ഞു.
ബംഗ്ലാദേശിന് 365 റണ്‍സ് വിജയലക്ഷ്യം
ബംഗ്ലാദേശിനു 365 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിനു 364 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. മലാന്‍റെ സെഞ്ച്വറി കൂടാതെ ജോ റൂട്ട് 82ഉം ജോണി ബെയര്‍സ്‌റ്റോ 52ഉം റണ്‍സുമായി തിളങ്ങി. റൂട്ട് 68 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടിച്ചപ്പോള്‍ ബെയര്‍സ്‌റ്റോ 59 ബോളില്‍ എട്ടു ഫോറുകളടിച്ചു.