ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടുമൊരു ലോകകപ്പ് എത്തുകയാണ്. അവസാനമായി 2011ല്‍ ഇന്ത്യ ലോകകപ്പിന് വേദിയായപ്പോള്‍ കിരീടമുയര്‍ത്താന്‍ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ 2023ലും കിരീട നേട്ടം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. ശക്തമായ ടീം കരുത്ത് ഇന്ത്യക്കുണ്ട്. കൂടാതെ തട്ടകത്തിന്റെ മുന്‍തൂക്കവും. മികച്ച മുന്നൊരുക്കം നടത്തിയിറങ്ങുന്ന ഇന്ത്യ ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വാക്കുകള്‍ പ്രകാരം മാസങ്ങള്‍ക്ക് മുമ്പുതന്നെ 20 അംഗ ലോകകപ്പ് ടീമിനെ ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പുറത്തുവിട്ടിട്ടില്ല. ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ടീം തിരഞ്ഞെടുപ്പില്‍ ചില ആശയക്കുഴപ്പം ഇന്ത്യക്കുണ്ട്. 15 അംഗ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ചില സൂപ്പര്‍ താരങ്ങളെ തഴയാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവും. ഇത്തരത്തില്‍ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മുന്നിലുള്ള തലവേദനകള്‍ പരിശോധിക്കാം.
ഒന്നാമത്തെ കാര്യം സഞ്ജു സാംസണിന്റെ കാര്യത്തിലാണ്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്ന് തഴയപ്പെടുകയും വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുകയും ചെയ്തതോടെ സഞ്ജു ഏകദിന ലോകകപ്പ് കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ റിഷഭ് പന്തും കെ എല്‍ രാഹുലും ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയാല്‍ സഞ്ജുവിന്റെ ചീട്ടുകീറും. ബാക്കപ്പ് താരമായി ഇഷാന്‍ കിഷനെയാവും ഇന്ത്യ പിന്തുണക്കുക.
അങ്ങനെ വന്നാല്‍ സഞ്ജുവിന് ടീമിലിടം ലഭിക്കാതെ വരും. സഞ്ജുവിന്റെ ലോകകപ്പ് ടീമിലെ ഇടം വലിയ ചോദ്യമായി സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. രണ്ടാമത്തെ കാര്യം നാലാം നമ്പറിലാരെന്നതാണ്. ഏറെ നാളുകളായി ഇന്ത്യക്ക് മുന്നിലുള്ള തലവേദനയാണിത്. സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ തമ്മിലാണ് നാലാം സ്ഥാനത്തിനായി മത്സരം നടക്കുന്നത്. മുഖ്യ പരിഗണന കെ എല്‍ രാഹുലിന് ലഭിക്കാനാണ് സാധ്യത. നാലാം നമ്പറിലെ ബാക്കപ്പായി ശ്രേയസിനെയാവും പരിഗണിക്കുക.

അങ്ങനെ വന്നാല്‍ സൂര്യകുമാര്‍ യാദവ് ടീമില്‍ വേണോ?. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവ് ചുരുങ്ങിയ പന്തുകള്‍ക്കൊണ്ട് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ്. എന്നാല്‍ ഏകദിനത്തില്‍ സ്ഥിരത പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ സൂര്യയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിച്ചേക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സൂര്യ 360 ഗ്രിഡി ഷോട്ടുകളുമായി മിന്നിച്ചാല്‍ ടീമിനത് ഗുണം ചെയ്യുമെന്നതും സെലക്ടര്‍മാര്‍ മറക്കില്ല. അതുകൊണ്ടുതന്നെ സൂര്യകുമാറിന്റെ സ്ഥാനം വലിയ തലവേദനയാണ്.
ഇടം കൈയന്‍ പേസര്‍മാരില്ലാതെ ഇന്ത്യ ലോകകപ്പിനിറങ്ങണമോയെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ചോദ്യം. 2011ലെ ഏകദിന ലോകകപ്പില്‍ സഹീര്‍ ഖാന്‍ ഇന്ത്യക്കായി കസറിയത് എല്ലാവരും കണ്ടതാണ്. ഇത്തവണ ഇന്ത്യക്കായി ശോഭിക്കാന്‍ അത്തരമൊരു ഇടം കൈയന്‍ പേസറില്ല. ആകെയുള്ള അര്‍ഷദീപ് സിങ്ങിനെ ഇന്ത്യ ഏഷ്യന്‍ ഗെയിംസിലേക്ക് പരിഗണിച്ചു. ഇതോടെ താരം ലോകകപ്പിനുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ഇനിയൊരു ഇടം കൈയന്‍ പേസറെ വളര്‍ത്താനുള്ള സമയവുമില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം നാലാം പേസറാരെന്നതും തലപുകയ്ക്കുന്ന ചോദ്യം. വെസ്റ്റ് ഇന്‍ഡീസില്‍ പരമ്പരയില്‍ തിളങ്ങാനായാല്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതകളേറെയാണ്. അതിവേഗ പേസറായ ഉമ്രാന് ഇന്ത്യന്‍ പിച്ചില്‍ തിളങ്ങാനായേക്കും.
മറ്റൊരു പ്രധാന പ്രശ്‌നം പേസ് ഓള്‍റൗണ്ടറുടെ കാര്യത്തിലാണ്. ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ പകരം ആര്? ഇതും തലപുകയ്ക്കുന്ന ചോദ്യമാണ്. ശര്‍ദുല്‍ ഠാക്കൂറിനെയാവും ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുക. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും വിശ്വസ്തനല്ലാത്ത ശര്‍ദുലിനെ ഇന്ത്യ പിന്തുണച്ചാല്‍ വലിയ ഗുണം ചെയ്‌തേക്കില്ല. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുകയെന്നത് സെലക്ടര്‍മാര്‍ക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്.