മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പെത്തുകയാണ്. 2011ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ വിശ്വകിരീടം ചൂടിയത് ഇന്നും ആരാധക മനസിലുണ്ട്. 2013ന് ശേഷം ഐസിസി കിരീടം നേടാന്‍ സാധിക്കാത്ത ഇന്ത്യക്ക് ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ പ്രതീക്ഷകളേറെയാണ്. 2019ലെ ഏകദിന ലോകകപ്പ് സെമിയിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ ചിറകറ്റു വീണത്.
ന്യൂസീലന്‍ഡിനോട് തോറ്റാണ് അവസാന ലോകകപ്പില്‍ ഇന്ത്യ പുറത്തായത്. ഇത്തവണ ആതിഥേയരാവുമ്പോള്‍ മൂന്നാം ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ സ്വപ്‌നം കാണുന്നു. 2019ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ദൗര്‍ബല്യമായിരുന്ന മൂന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇപ്പോള്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കിരീട സാധ്യതയും കൂടുതലാണ്. 2019ല്‍ നിന്ന് 2023ലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ടായ പ്രധാന മാറ്റങ്ങള്‍ പരിശോധിക്കാം.
ഒന്നാമത്തെ കാര്യം ഇന്ത്യയുടെ മധ്യനിര മെച്ചപ്പെട്ടുവെന്നതാണ്. 2019ല്‍ അമ്പാട്ടി റായിഡുവിനെ തഴഞ്ഞതോടെ നാലാം നമ്പറില്‍ ഇന്ത്യ പ്രയാസപ്പെട്ടു. എംഎസ് ധോണിയിലേക്ക് ഇന്ത്യയുടെ മധ്യനിരയുടെ എല്ലാ ഭാരവുമെത്തി. എന്നാല്‍ ഇത്തവണ അത്തരമൊരു പ്രശ്‌നമില്ല. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിങ്ങനെ നിരവധി താരങ്ങള്‍ ഇന്ത്യയുടെ മധ്യനിരയിലുണ്ട്.
ഇവരെല്ലാം വിശ്വസ്തരായ താരങ്ങളും മധ്യനിരയില്‍ സ്ഥിരതയോടെ തിളങ്ങുന്നവരുമാണ്. ശ്രേയസ് അയ്യര്‍ നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. ലോകകപ്പിന് മുമ്പ് ശ്രേയസിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാതെ പോയാലും ഇന്ത്യയെ അത് കാര്യമായി ബാധിച്ചേക്കില്ല. സഞ്ജു സാംസണിന്റെ ഏകദിനത്തിലെ പ്രകടനം ഇന്ത്യക്ക് ഗുണം ചെയ്യും. ഇന്ത്യന്‍ പിച്ചുകളില്‍ കസറി അടിക്കുന്ന സൂര്യകുമാര്‍ യാദവിന്റെ മികവിനെയും എതിരാളികള്‍ ഭയക്കണം.

രണ്ടാമത്തെ കാര്യം ഓള്‍റൗണ്ട് കരുത്ത് മെച്ചപ്പെട്ടതാണ്. ഹര്‍ദിക് പാണ്ഡ്യയാണ് തുറുപ്പുചീട്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവുകാട്ടുന്ന ഹര്‍ദിക് ലോകകപ്പിലെ വൈസ് ക്യാപ്റ്റനായി എത്തിയേക്കും. ഐപിഎല്ലിലൂടെ നായകനെന്ന നിലയിലും ഹര്‍ദിക് മികവ് തെളിയിച്ചുകഴിഞ്ഞു. രവീന്ദ്ര ജഡേജയുടെ സമീപകാല പ്രകടനങ്ങളും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ജഡേജയുടെ സ്പിന്‍ ബൗളിങ് ഇന്ത്യന്‍ പിച്ചില്‍ മനോഹരമാണ്.
കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ ജഡേജക്ക് അസാധ്യ മികവുണ്ട്. അക്ഷര്‍ പട്ടേലും ശര്‍ദുല്‍ ഠാക്കൂറും ഇന്ത്യന്‍ മൈതാനങ്ങളില്‍ മികവുകാട്ടാന്‍ പ്രാപ്തരായ ഓള്‍റൗണ്ടര്‍മാരാണ്. ഇവരുടെയെല്ലാം മികവ് കൂടിച്ചേരുമ്പോള്‍ ഇന്ത്യക്ക് കിരീടം പ്രതീക്ഷിക്കാം. ഇത്തവണ മെച്ചപ്പെട്ട പേസ് ബൗളിങ് കൂട്ടുകെട്ടുമുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മുഹമ്മദ് സിറാജുമെത്തും.
ന്യൂബോളില്‍ വിക്കറ്റ് നേടി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അസാധ്യ മികവാണ് സിറാജിനുള്ളത്. താരത്തിന്റെ പ്രകടനം ഇത്തവണ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും. മൂന്നാമത്തെ കാര്യം ടീം കോമ്പിനേഷനെക്കുറിച്ചുള്ള വ്യക്തമായ ധാരണയാണ്. 2019ല്‍ അവസാന നിമിഷം റായിഡുവിനെ തഴയുകയും പകരം വിജയ് ശങ്കറിനെ പരിഗണിക്കുകയും ചെയ്തതുപോലെയുള്ള മണ്ടത്തരം ഇത്തവണ ഉണ്ടാകില്ലെന്നുറപ്പ്.
ഇന്ത്യയുടെ ടീം ഇപ്പോള്‍ത്തന്നെ ഏറെക്കുറെ വ്യക്തമാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും കഴിയുമ്പോഴേക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും. വിരാട് കോലി, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് സീറ്റുറപ്പാണ്. മധ്യനിരയില്‍ ആരൊക്കെ വേണമെന്നതാണ് സംശയം. ഏറ്റവും മത്സരം നടക്കുന്നത് മധ്യനിരയിലെ റോളിലേക്കാണ്. 4,5 നമ്പറുകള്‍ നോട്ടമിട്ട് രാഹുല്‍, സഞ്ജു, ശ്രേയസ്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് പോരടിക്കുന്നത്.
എന്തായാലും ഇന്ത്യ ഇത്തവണ അനാവശ്യ പരീക്ഷണങ്ങള്‍ക്ക് മുതിരില്ലെന്നുറപ്പ്. തട്ടകത്തില്‍ കപ്പടിക്കാന്‍ സാധിക്കാതെ പോയാല്‍ അത് വലിയ ക്ഷീണമാവും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മക്കുമെല്ലാം ലോകകപ്പ് നിലനില്‍പ്പിന്റെ പോരാട്ടമാണ്. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും ലോകകപ്പ് കിരീടത്തിലേക്കെത്താനാവും ശ്രമിക്കുക.