അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ സൂപ്പര്‍ ഫൈനല്‍ നാളെ അഹമ്മദാബാദില്‍ നടക്കാന്‍ പോവുകയാണ്. ആതിഥേയരായ ഇന്ത്യ ഓസ്‌ട്രേലിയയെയാണ് കലാശപ്പോരാട്ടത്തില്‍ നേരിടാന്‍ പോകുന്നത്. രണ്ട് ടീമും ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാണ്. തട്ടകത്തിന്റെ ആനുകൂല്യം ഇന്ത്യക്കുണ്ട്. 10 തുടര്‍ ജയത്തോടെ ഫൈനല്‍ കളിക്കാനെത്തുന്ന ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ അഞ്ച് തവണ ലോകകപ്പ് നേടിയ ഓസീസിനെ നിസാരക്കാരായി തള്ളിക്കളയാനാവില്ല.
പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ തോറ്റശേഷമാണ് തുടര്‍ ജയങ്ങളോടെ ഫൈനലിനെത്തുന്നത്. സെമിയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെയാണ് ഓസീസ് തോല്‍പ്പിച്ചത്. ഫൈനലില്‍ അനുഭവസമ്പത്തിന്റെ ആനുകൂല്യത്തില്‍ കൂടുതല്‍ വിജയ സാധ്യത ഇന്ത്യക്കാണ് നല്‍കുന്നത്. എന്നാല്‍ മൂന്ന് കാര്യത്തില്‍ ഇന്ത്യയെക്കാള്‍ ഒരുപടി മുന്നിട്ട് നില്‍ക്കുന്നത് ഓസ്‌ട്രേലിയയാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം ടോപ് ത്രീയുടെ ആക്രമണോത്സകതയാണ്. ഇന്ത്യയുടെ ടോപ് ത്രീയില്‍ രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരാണുള്ളത്. ഇതില്‍ രോഹിത് കടന്നാക്രമിക്കുകയും പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തുകയും ചെയ്യും. ഭയമില്ലാതെ കളിക്കുന്ന താരമാണ് രോഹിത്. എന്നാല്‍ ഗില്ലും കോലിയും സമയമെടുത്ത് നിലയുറപ്പിച്ച് ആക്രമിക്കുന്നവരാണ്. നിലയുറപ്പിച്ചാല്‍ ക്ലാസിക് ഷോട്ടുകളിലൂടെ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്.
എന്നാല്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നവരല്ല. പക്ഷെ ഓസ്‌ട്രേലിയയുടെ ടോപ് ത്രീ ഇന്ത്യയെക്കാള്‍ ആക്രമിച്ച് കളിക്കുന്നവരാണ്. ഡേവിഡ് വാര്‍ണര്‍, ട്രവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഓസീസിന്റെ ടോപ് ത്രീയിലുള്ളത്. ഇവരെല്ലാം ആദ്യ പന്തുമുതല്‍ ആക്രമിക്കുന്നവരാണ്. വാര്‍ണര്‍ക്ക് ഇന്ത്യന്‍ പിച്ചില്‍ വലിയ അനുഭവസമ്പത്തുണ്ട്. ഹെഡും തുടക്കം മുതല്‍ കടന്നാക്രമിക്കുമ്പോള്‍ മൂന്നാമന്‍ മാര്‍ഷും വമ്പനടിക്കാരനാണ്.

ഓസീസിന്റെ ടോപ് ത്രീയെക്കാള്‍ സ്ഥിരത ഇന്ത്യക്കുണ്ട്. എന്നാല്‍ ഫോമിലേക്കെത്തിയാല്‍ ഓസീസിന്റെ ടോപ് ത്രീ വളരെ അപകടകാരികളാവുമെന്ന കാര്യം ഉറപ്പാണ്. രണ്ടാമത്തെ കാര്യം ഓസ്‌ട്രേലിയയുടെ ന്യൂബോളിലെ ആക്രമണ നിര ഇന്ത്യയെക്കാള്‍ കരുത്തുറ്റതാണെന്ന് പറയാം. ഇത്തവണത്തെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ പേസ് നിരയാണ് ശക്തം. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് പേസ് നിരയാണ് കൂടുതല്‍ മികച്ചത്.
അനുഭവ സമ്പത്തിന്റെ കാര്യത്തിലും ഇവര്‍ക്കാണ് മുന്‍തൂക്കം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ന്യൂബോളിലെ ഓസീസിന്റെ പ്രകടനം മികച്ചതായിരുന്നു. ലീഗ് ഘട്ടത്തില്‍ ഇന്ത്യയുടെ ടോപ് ഓഡറിനെ തകര്‍ക്കാന്‍ ഓസീസിന്റെ പേസ് നിരക്ക് സാധിച്ചിരുന്നു. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് ചെറിയ ഇടവേളയില്‍ ഓസ്‌ട്രേലിയ വീഴ്ത്തിയത്. ഇതേ മികവ് ഫൈനലിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യ ഫൈനലില്‍ മുട്ടുമടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
മൂന്നാമത്തെ കാര്യം വാലറ്റം വരെ നീണ്ടുനില്‍ക്കുന്ന ബാറ്റിങ് കരുത്താണ്. ഇന്ത്യയുടെ ആദ്യത്തെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ശേഷം ബാറ്റിങ്ങില്‍ മറ്റാരെയും വിശ്വസിക്കാനാവില്ല. സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് സ്ഥിരതയില്ല. എന്നാല്‍ ഓസീസിന്റെ 10 പേരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെക്കുന്നവരാണ്. പാറ്റ് കമ്മിന്‍സ് അഫ്ഗാനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഓസീസിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.
മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാംബയും നിര്‍ണ്ണായക റണ്‍സ് നേടാന്‍ കഴിവുള്ളവരാണ്. ജോഷ് ഹെയ്‌സല്‍വുഡ് മാത്രമാണ് അല്‍പ്പം മോശം. എന്നാല്‍ ഇന്ത്യയുടെ ബൗളിങ് നിരയില്‍ ബാറ്റുചെയ്യാന്‍ കഴിവുള്ളവരില്ലെന്നത് ദൗര്‍ബല്യമാണ്. ടോപ് ഓഡറിന്റെ മികച്ച പ്രകടനം കാരണം വാലറ്റത്തിന്റെ ബാറ്റിങ് ഇന്ത്യക്ക് പ്രശ്‌നമായി മാറിയില്ലെന്നതാണ് വസ്തുത. എന്നാല്‍ ഫൈനലില്‍ മികച്ച പോരാട്ടം നടക്കുമ്പോള്‍ ഇന്ത്യയുടെ വാലറ്റത്തിന്റെ മോശം ബാറ്റിങ് പ്രശ്‌നം തന്നെയാണ്.