മൂന്നാം ലോക കിരീടമെന്ന സ്വപ്‌നത്തിനു ഒരു ജയം മാത്രം അകലെ നില്‍ക്കുകയാണ് ടീം ഇന്ത്യ. അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ മാത്രമേ ഇനി ഇന്ത്യക്കും കിരീടത്തിനുമിടയിലുള്ളൂ. ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കളിച്ച 10 മല്‍സരങ്ങളിലും വെന്നിക്കൊടി പാറിച്ച ഇന്ത്യ ഇനി ഫൈനലിലും വിജയമാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. താരങ്ങളുടെ വ്യക്തിഗത മികവിനോടൊപ്പം രോഹിത് ശര്‍മയുടെ ഉജ്ജ്വല ക്യാപ്റ്റന്‍സിയുമാണ് ഇന്ത്യന്‍ കുതിപ്പിനു ഊര്‍ജമേകിയത്.
ഫൈനലിനു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിന്റെ കരുത്തും ദൗര്‍ബല്യവും എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ആദ്യത്തെ കരുത്ത് ക്യാപ്റ്റന്‍ രോഹിത് തന്നെയാണ്. ഓപ്പണിങ് ബാറ്ററെന്ന നിലയില്‍ ടൂര്‍ണമെന്റിലുടനീളം നിസ്വാര്‍ഥമായ സമീപമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനായിരുന്നു രോഹിത് പ്രാധാന്യം നല്‍കിയത്.

ഹിറ്റ്മാന്റെ അഗ്രസീവ് സമീപനം ടീമിനു മികച്ച തുടക്കങ്ങള്‍ നല്‍കുന്നതില്‍ നിര്‍ണായകമായി മാറി. ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡുമായുള്ള സെമിയിലും അദ്ദേഹം നല്‍കിയ തീപ്പൊരി തുടക്കമാണ് ടീമിനെ വലിയ ടോട്ടലിലെത്തിക്കാന്‍ സഹായിച്ചത്. 27 ബോളില്‍ 45 റണ്‍സ് അടിച്ചെടുത്തായിരുന്നു രോഹിത് ക്രീസ് വിട്ടത്. അദ്ദേഹം നല്‍കുന്ന മികച്ച തുടക്കങ്ങള്‍ പിന്നാലെയെത്തുന്ന ബാറ്റര്‍മാരെയും സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഹായിക്കുന്നതായി കാണാം.
മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഉജ്ജ്വല ഫോമാണ് ഫൈനലില്‍ ഇന്ത്യയുടെ മറ്റൊരു കരുത്ത്. 49 സെഞ്ച്വറികളെന്ന മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡ് തകര്‍ത്ത് കോലി 50ം സെഞ്ച്വറിയും ടൂര്‍ണമെന്റില്‍ കുറിച്ചിരുന്നു. 700നു മുകളില്‍ റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ്സ്‌കോറര്‍ കൂടിയാണ് അദ്ദേഹം. മൂന്നു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ഓരോ താരങ്ങളുടെയും റോളിന്റെ കാര്യത്തിലുള്ള വ്യക്തതയും അഗ്രസീവ് സമീപനവുമാണ് ഇന്ത്യയുടെ മൂന്നാമത്തെ കരുത്തായി ചൂണ്ടിക്കാണിക്കാവുന്നത്. സെമി ഫൈനല്‍ ഉദാഹരണമായെടുത്താല്‍ തകര്‍ത്തടിച്ച രോഹിത് പുറത്തായ ശേഷം ഈ റോള്‍ ശുഭ്മന്‍ ഗില്‍ ഏറ്റെടുക്കുകയായിരുന്നു.
ഇതു കോലിയെ സ്വതസിദ്ധമായ ശൈലിയില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. കാല്‍പ്പേശിയിലെ പരിക്കു കാരണം ഗില്‍ പിന്നീട് ക്രീസ് വിട്ടപ്പോള്‍ ആക്രമണത്തിന്റെ ബാറ്റണ്‍ ശ്രേയസ് അയ്യര്‍ക്കു കൈമാറുകയായിരുന്നു. കോലിക്കു ഇന്നിങ്‌സിന്റെ അവസാനം വരെ ക്രീസില്‍ തുടര്‍ന്നു വലിയ സ്‌കോര്‍ നേടുകയെന്ന റോളാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്.
ബൗളിങാണ് ഇന്ത്യയുടെ നാലാമത്തെ കരുത്ത്. മുഹമ്മദ് ഷമി നയിക്കുന്ന പേസാക്രമണവും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമുള്‍പ്പെട്ട സ്പിന്‍ ജോടിയും ഉജ്ജ്വല ഫോമിലാണ്. 23 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് ഷമി. ബുംറയും അദ്ദേഹത്തിനു മികച്ച പിന്തുണയാണ് നല്‍കുന്നത്. മധ്യ ഓവറുകളില്‍ എതിരാളികള്‍ക്കു മൂക്കുകയറിയാന്‍ കുല്‍ദീപ്, ജഡ്ഡു സഖ്യത്തിനു സാധിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, ഇന്ത്യയുടെ വീക്ക്‌നെസുകളെടുത്താല്‍ ആദ്യത്തേത് മുഹമ്മദ് സിറാജിന്റെ സ്ഥിരതയില്ലാത്ത പ്രകടനമാണ്. ചില മല്‍സരങ്ങളില്‍ നന്നായി പന്തെറിഞ്ഞ അദ്ദേഹം ചിലതില്‍ തല്ലുകൊള്ളിയായും മാറി. സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഒമ്പതോവറില്‍ സിറാജ് വഴങ്ങിയത് 78 റണ്‍സാണ്. 15 വിക്കറ്റുകള്‍ ടൂര്‍ണമെ്ന്റില്‍ വീഴ്ത്തിയെങ്കിലും ഫൈനലില്‍ അദ്ദേഹത്തിനു സ്ഥിരത പുലര്‍ത്താന്‍ കഴിയുമോയെന്നതാണ് ചോദ്യം.
ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ലോവര്‍ ഓര്‍ഡര്‍ ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് രണ്ടാമത്തെ വീക്ക്‌നെസ്. മുന്‍നിര ബാറ്റര്‍മാര്‍ എല്ലാ കളിയിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ളതിനാല്‍ ലോവര്‍ ഓര്‍ഡറില്‍ നിന്നും കാര്യമായ സംഭാവന ടീമിനു വേണ്ടിവന്നിട്ടില്ല. ആറു കളിയില്‍ സൂര്യകുമാര്‍ യാദവ് നേരിട്ടത് വെറും 77 ബോളും ജഡേജ 10 മല്‍സരത്തില്‍ നേരിട്ടത് 96 ബോളുകളുമാണ്.
ബാറ്റിങ് നിരയുടെ ആഴം കുറവാണെന്നതാണ് ഇന്ത്യയുടെ മൂന്നാമത്തെ വീക്ക്‌നെസ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നഷ്ടമായത് ഇന്ത്യന്‍ ടീമിന്റെ ബാലന്‍സിനെ ബാധിച്ചിട്ടുണ്ട്. ഹാര്‍ദിക് പുറത്തായ ശേഷം ആറു ബാറ്റര്‍മാരും അഞ്ചു ബൗളര്‍മാരുമുള്‍പ്പെട്ട കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. ഏഴാം നമ്പറില്‍ ജഡേജ കഴിഞ്ഞാല്‍ പിന്നെ ബാറ്റിങില്‍ വിശ്വസിക്കാവുന്ന ആരും തന്നെ ഇന്ത്യക്കില്ല. ഇതു ഫൈനലില്‍ ഇന്ത്യക്കു ക്ഷീണമാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.