അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനല്‍ നാളെ അഹമ്മദാബാദില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രതികാരം വീട്ടാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. 2003ലെ ഏകദിന ലോകകപ്പില്‍ ചരിത്ര കുതിപ്പ് നടത്തിയ ഗാംഗുലിയേയും സംഘത്തേയും മുട്ടുകുത്തിച്ച് ഓസ്‌ട്രേലിയയാണ് കിരീടം നേടിയത്. ഇത്തവണ വീണ്ടുമൊരു ഇന്ത്യ-ഓസീസ് ഫൈനല്‍ വരുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.
യാദൃശ്ചികമായിട്ടാവാമെങ്കിലും ഇത്തവണത്തെ ലോകകപ്പും 2003ലെ ലോകകപ്പും ചില സാമ്യതകളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഗ്രൂപ്പുഘട്ടത്തിലെ തോല്‍വിയാണ്. 2003ല്‍ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. ഫൈനലിലും തോറ്റു. ഇത്തവണത്തെ ലോകകപ്പിലേക്ക് വരുമ്പോള്‍ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ഇനി ഫൈനലിലും തോല്‍പ്പിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ ടീം കലാശപ്പോരാട്ടത്തില്‍ റിക്കി പോണ്ടിങ്ങിന്റെ ഓസ്‌ട്രേലിയയോട് 125 റണ്‍സിനാണ് തോറ്റത്. രണ്ടാമത്തെ സാമ്യത വിക്കറ്റ് കീപ്പറായി രാഹുലായിരുന്നു ഉണ്ടായിരുന്നത്. 2003ലെ ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ രാഹുല്‍ ദ്രാവിഡായിരുന്നു. ഇത്തവണ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ കീപ്പര്‍. നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ്. രണ്ട് തവണയും രാഹുല്‍ എന്ന പേരുള്ള താരം വിക്കറ്റ് കീപ്പറായെന്നതാണ് കൗതുകകരമായ കാര്യം.
ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായും രാഹുലായിരുന്നു ഉണ്ടായിരുന്നത്. 2003ല്‍ ഗാംഗുലി ക്യാപ്റ്റനായിരുന്നപ്പോള്‍ രാഹുല്‍ ദ്രാവിഡായിരുന്നു വൈസ് ക്യാപ്റ്റന്‍. ഇത്തവണ രോഹിത് ശര്‍മ നയിക്കുമ്പോള്‍ കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തിലാണ് രാഹുലിനെ ഇന്ത്യ വൈസ് ക്യാപ്റ്റനാക്കിയത്. ഇത്തവണ രാഹുലിന്റെ ബാറ്റിങ് പ്രകടനം ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

നാലാമത്തെ സാമ്യത റണ്‍വേട്ടയിലെ ഇന്ത്യക്കാരന്റെ കുതിപ്പാണ്. 2003ലെ ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു റണ്‍വേട്ടയില്‍ തലപ്പത്ത്. 11 മത്സരത്തില്‍ നിന്ന് 673 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇത്തവണയും റണ്‍വേട്ടക്കാരില്‍ ഇന്ത്യയുടെ വിരാട് കോലിയാണ് തലപ്പത്ത് നില്‍ക്കുന്നത്. 711 റണ്‍സാണ് 10 മത്സരത്തില്‍ നിന്ന് കോലി നേടിയത്. സച്ചിനായിരുന്നു 2003ലെ ലോകകപ്പിലെ താരം. ഇത്തവണ അത് കോലിയാവുമോയെന്നത് കണ്ടറിയാം.
ഏറ്റവും കൗതുകകരമായത് വീണ്ടുമൊരു ഇന്ത്യ-ഓസീസ് ഫൈനലാണെന്നതാണ്. 2003ലെ ചരിത്രം 2023ല്‍ ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. 2003ലേതിന് സമാനമായി ഇത്തവണയും ശക്തമായ ടീം കരുത്താണ് ഇന്ത്യക്കുള്ളത്. 2003ല്‍ ഇന്ത്യന്‍ ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, രാഹുല്‍ ദ്രാവിഡ് എന്നിങ്ങനെ കരുത്തുറ്റ ബാറ്റിങ് നിരയും സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, ജവഗല്‍ ശ്രീനാഥ് എന്നിവരടങ്ങുന്ന പേസ് നിരയുമുണ്ടായിരുന്നു.
സ്പിന്‍ നിരയില്‍ അനില്‍ കുംബ്ലെയും ഹര്‍ഭജനുമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ഇത്തവണ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കരുത്തേകുന്നത്. പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരും സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമുണ്ട്.
2003ല്‍ ടോസ് നേടിയിട്ടും ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത് മണ്ടത്തരമായിപ്പോയിരുന്നു. എന്നാല്‍ ഇത്തവണ ഫൈനലില്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റുചെയ്യുമെന്ന കാര്യം ഉറപ്പാണ്. സൂപ്പര്‍ പോരാട്ടത്തില്‍ ആരെ ഭാഗ്യം തുണക്കുമെന്നത് കാത്തിരുന്ന് തന്നെ കാണാം.