മുംബൈ: ഏകദിന ലോകകപ്പില്‍ വലിയ പ്രതീക്ഷകളോടെയെത്തിയ ടീമാണ് പാകിസ്താന്‍. ഇത്തവണ ഇന്ത്യയില്‍ നിന്ന് കപ്പുമായേ മടങ്ങുകയുള്ളൂവെന്ന് വ്യക്തമാക്കിയെത്തിയ ബാബര്‍ ആസമും സംഘവും ഇപ്പോള്‍ സെമി കാണാതെ പുറത്താകുമെന്ന അവസ്ഥയിലാണുള്ളത്. ആറ് മത്സരത്തില്‍ നിന്ന് നാല് പോയിന്റുള്ള പാകിസ്താന്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. മൂന്ന് മത്സരം ശേഷിക്കെ പാകിസ്താന്‍ സെമി കളിക്കാന്‍ വിരളമായ സാധ്യതയാണുള്ളത്.
ഏഴാം സ്ഥാനത്ത് നിന്ന് പിന്നോട്ടുപോയാല്‍ പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പോലും സാധ്യതയില്ലാതെയാവും. ഇത്തവണ നാണംകെട്ട പ്രകടനം നടത്തുന്ന പാകിസ്താന്റെ തകര്‍ച്ചക്ക് കാരണമായത് ഇന്ത്യക്കെതിരായ വമ്പന്‍ തോല്‍വിയാണോ?. അഹമ്മദാബാദില്‍ പാകിസ്താനെ നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇതിന്റെ സമ്മര്‍ദ്ദവും നാണക്കേടുമാണോ പിന്നീടുള്ള മത്സരങ്ങളില്‍ പാകിസ്താനെ ബാധിച്ചതെന്നാണ് പലരും ചോദിക്കുന്നത്.
ഇപ്പോഴിതാ പാകിസ്താന്റെ തകര്‍ച്ചയുടെ കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യ പരിശീലകനായ ഗ്രാന്റ് ബ്രാന്റ്‌ബേണ്‍. 'ഇന്ത്യയോടുള്ള തോല്‍വിയാണോ പാകിസ്താന്റെ തകര്‍ച്ചക്ക് കാരണമെന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയും. അഹമ്മദാബാദില്‍ കളിച്ചത് ഞങ്ങളുടെ താരങ്ങളെ സംബന്ധിച്ച് വലിയ അനുഭവമാണ്. ഇതിന് മുമ്പ് ഇത്തരമൊരു സാഹചര്യത്തില്‍ പാകിസ്താന്‍ താരങ്ങള്‍ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒന്നര ലക്ഷത്തോളം കാണികള്‍ക്ക് മുന്നില്‍ കളിക്കുകയെന്നത് വലിയ അനുഭവമാണ്.
പാകിസ്താന്റെ നിലവിലെ താരങ്ങള്‍ക്ക് അനുഭവസമ്പത്ത് കുറവാണ്. ഇന്ത്യയില്‍ കളിച്ചിട്ടുള്ളവര്‍ വളരെ ചുരുക്കമാണ്. സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ ടീമിനായില്ല'-ബ്രാന്റ്‌ബേണ്‍ പറഞ്ഞു. അഹമ്മദാബാദിലെ തോല്‍വി പാകിസ്താനെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്. സ്റ്റേഡിയത്തില്‍ 90ശതമാനത്തിന് മുകളിലും ഇന്ത്യന്‍ ആരാധകരായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ വലിയ സമ്മര്‍ദ്ദത്തോടെയാണ് പാകിസ്താന്‍ കളിച്ചത്.

മത്സര ശേഷം ഐസിസി ലോകകപ്പായി തോന്നിയില്ലെന്നും ബിസിസിഐ ടൂര്‍ണമെന്റായാണ് തോന്നിയതെന്നുമാണ് പാകിസ്താന്‍ ടീം ഡയറക്ടറായ മിക്കി ആര്‍തര്‍ പറഞ്ഞത്. പിന്നീട് ഐസിസിക്ക് പാകിസ്താന്‍ പരാതിയും നല്‍കിയിരുന്നു. പാക് താരങ്ങളെ ഇന്ത്യന്‍ ആരാധകര്‍ അധിക്ഷേപിച്ചുവെന്നടക്കമുള്ള പരാതികളാണ് പാക് ടീം മുന്നോട്ടുവെച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയോടേറ്റ തോല്‍വി പാകിസ്താനെ ബാധിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്.
പാകിസ്താന്‍ ടീമില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. സെലക്ടര്‍ക്കും നായകനും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്ന് പിസിബി ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ മുഖ്യ സെലക്ടര്‍ സ്ഥാനം ഇന്‍സമാം ഉല്‍ ഹഖ് രാജിവെച്ചിരുന്നു. ബാബര്‍ ആസമിനെയും പാകിസ്താന്റെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ബാബറിന്റെ മോശം ക്യാപ്റ്റന്‍സി വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
ബാറ്റ്‌സ്മാനെന്ന നിലയിലും ബാബറില്‍ നിന്ന് വലിയൊരു പ്രകടനമുണ്ടായില്ല. നസീം ഷായുടെ അഭാവം പാകിസ്താന്‍ ടീമിലുണ്ടായിരുന്നു. ഇത് അവരുടെ ബൗളിങ്ങിനെ കാര്യമായി ബാധിച്ചു. ഹസന്‍ അലിക്ക് പരിക്കേറ്റതും പാകിസ്താന് തിരിച്ചടിയായി മാറി. ബാബറിന് മുന്നില്‍ നിന്ന് നയിക്കാനോ സമ്മര്‍ദ്ദ സാഹചര്യത്തെ മറികടക്കാനോ സാധിക്കുന്നില്ല. ബാബറിന് പകരം ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍ എന്നിവരിലൊരാള്‍ നായകനാവാനാണ് സാധ്യത.
ആദ്യ ഏഴ് സ്ഥാനത്തിനുള്ളില്‍ എത്തി ചാമ്പ്യന്‍സ് ട്രോഫി സീറ്റുറപ്പിക്കുകയാണ് ഇനി പാകിസ്താന്റെ ലക്ഷ്യം. ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളോടാണ് പാകിസ്താന് മത്സരം ശേഷിക്കുന്നത്. ഈ മൂന്ന് മത്സരത്തിലും വമ്പന്‍ ജയമാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്. ന്യൂസീലന്‍ഡിന്റെ സെമി സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കാനും പാകിസ്താന് സാധിക്കും. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം പാകിസ്താനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. വലിയ നാണക്കേടിലേക്കെത്താതെ പാകിസ്താന് രക്ഷപെടാന്‍ 3 മത്സരത്തിലും ജയം അനിവാര്യമാണ്.