ലോകകപ്പിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഉജ്ജ്വല ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യയെ വിറപ്പിച്ചിരിക്കുകയാണ് അഫ്ഗാനിസ്താന്‍. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ ചെറിയ ടോട്ടലില്‍ ഒതുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ. എന്നാല്‍ മൂര്‍ച്ചയേറിയ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തെ കൂസലില്ലാതെ നേരിട്ട അഫ്ഗാന്‍ അനായാസം റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. അഫ്ഗാനെ ഇത്രയും അപകടകാരികളാക്കി മാറ്റിയെടുത്തതിനു പിന്നില്‍ ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം അജയ് ജഡേജയാണ് എന്നതാണ് കൗതുകകരമായ കാര്യം.
കാരണം നിലവില്‍ അഫ്ഗാനിസ്താന്‍ ടീമിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് മുന്‍ സ്റ്റൈലിഷ് ബാറ്റര്‍. ലോകകപ്പിനായി ഇന്ത്യയിലെത്തിയതിനു ശേഷമായിരുന്നു ടീമിന്റെ ഉപദേശകന്റെ റോള്‍ ജഡേജയ്ക്കു അഫ്ഗാന്‍ വാദഗ്ദാനം ചെയ്തത്. അതു അദ്ദേഹം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ പിച്ചുകളെക്കുറിച്ചും ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും വളരെ നന്നായി അറിയാവുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു മുതല്‍ക്കൂട്ടാവുമെന്ന് അഫ്ഗാന്‍ ഉറപ്പിക്കുകയായിരുന്നു. ഇതു തെറ്റിയില്ലെന്നു ഇന്ത്യക്കെതിരായ അവരുടെ മിന്നുന്ന പ്രകടനം ശരി വയ്ക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ട് അഫ്ഗാന്‍ താരങ്ങള്‍ റണ്‍സ് വാരിക്കൂട്ടുമ്പോള്‍ അവരുടെ ഡ്രസിങ് റൂമില്‍ ചിരി തൂകി ഇരിക്കുന്ന ജഡേജയെ കാണാമായിരുന്നു. വിരമിച്ച ശേഷം കമന്ററി രംഗത്തു സജീവമായിരുന്നു അദ്ദേഹം. ഈ ലോകകപ്പിലും ജഡേജയെ കമന്ററി പാനലില്‍ കാണാന്‍ സാധ്യത കൂടുതലായിരുന്നു. ഇതിനിടെയായിരുന്നു അദ്ദേഹത്തിനു അഫ്ഗാന്‍ ടീമില്‍ നിന്നുള്ള സര്‍പ്രൈസ് ഓഫര്‍.
ഇവിടുത്തെ പിച്ചുകളെക്കുറിച്ച് മാത്രമല്ല ഇന്ത്യന്‍ ടീമിലെ നിലവിലെ താരങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ള, അടുത്ത് നിന്ന് ഏറെക്കാലമായി വീക്ഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തി കുടിയാണ് ജഡേജ. അതിനാല്‍ തന്നെ ഇന്ത്യന്‍ ടീമിന്റെ കരുത്തും പോരായ്മയുമെല്ലാം അദ്ദേഹത്തിനു നന്നായി അറിയം. ഇതു തന്നെയാണ് ഇന്ത്യക്കെതിരേ കൃത്യമായ പ്ലാനിങോടെ അഫ്ഗാന്‍ ഇന്നിങ്‌സിനെ മുന്നോട്ടു കൊണ്ടുപോവാന്‍ സഹായിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം, ടോസിനു ഷേഷം ബാറ്റിങ് തിരഞ്ഞുത്ത അഫ്ഗാനിസ്താന്‍ മികച്ച ടോട്ടല്‍ ഉറപ്പിച്ചിരിക്കുകയാണ്. 42 ഓവറുകള്‍ കഴിയുമ്പോള്‍ അവര്‍ നാലു വിക്കറ്റിനു 224 റണ്‍സെന്ന നിലയിലാണ്. 80 റണ്‍സുമായി ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും 13 റണ്‍സോടെ മുഹമ്മദ് നബിയുമാണ് ക്രീസിലുള്ളത്.
റഹ്മാനുള്ള ഗുര്‍ബാസ് (21), ഇബ്രാഹിം സദ്രാന്‍ (22), റഹ്മത്ത് ഷാ (16), അസ്മത്തുള്ള ഒമര്‍സായ് (62) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാനു നഷ്ടമായത്. 14ാം ഓവറില്‍ അഫ്ഗാന്‍ മൂന്നു വിക്കറ്റിനു 63 റണ്‍സെന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ ഒമര്‍സായ്- ഷാഹിദി സഖ്യം ചേര്‍ന്നെടുത്ത 121 റണ്‍സാണ് അഫ്ഗാനെ ശക്തമായ നിലയിലെത്തിച്ചത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായ്, റാഷിഗ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, നവീനുള്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി.