20 വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ- ഓസ്‌ട്രേലിയ കിരീടപ്പോരാട്ടത്തിനു വേദിയൊരുങ്ങിയിരിക്കുകയാണ്. അവസാനമായി ഇതു സംഭവിച്ചത് 2003ല്‍ സൗത്താഫ്രിക്ക വേദിയായ ടൂര്‍ണമെന്റിലായിരുന്നു. ഇതിഹാസ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കു കീഴിലായിരുന്നു അന്നു ഇന്ത്യ അണിനിരന്നത്. ഓസ്‌ട്രേലിയയെ നയിച്ചതാവട്ടെ മുന്‍ ഇതിഹാസ ബാറ്റര്‍ റിക്കി പോണ്ടിങുമായിരുന്നു.
ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ വാനോളം പ്രതീക്ഷകളോടെയായിരുന്നു ജൊഹാനസ്ബര്‍ഗില്‍ നടന്ന കലാശക്കളിയില്‍ ഇറങ്ങിയത്. വമ്പന്‍ താരനിരയായിരുന്നു ഇരുടീമുള്‍ക്കുമുണ്ടായിരുന്നത്. ഇന്ത്യന്‍ നിരയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് തുടങ്ങിയ ഇതിഹാസ താരങ്ങളുണ്ടായിരുന്നു.

മറുഭാഗത്ത് ഓസീസ് ടീമിലാവട്ടെ ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, മൈക്കല്‍ ബെവന്‍, ആന്‍ഡ്രു സൈമണ്ട്‌സ്, ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത് എന്നിവരുമുണ്ടായിരുന്നു. തീപാറുന്ന ഒരു ഇഞ്ചോടിഞ്ച് ഫൈനലായിരുന്നു ക്രിക്കറ്റ് ലോകം മുഴുവന്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തത്. പക്ഷെ തികച്ചും ഏകപക്ഷീയമായ കലാശക്കളിയില്‍ 125 റണ്‍സിനു പോണ്ടിങിന്റെ കംഗാരുപ്പട ഇന്ത്യയെ വാരിക്കളയുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് രണ്ടു വിക്കറ്റിനു 359 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കളി കൈവിട്ടുപോയിരുന്നു. റണ്‍ചേസില്‍ ഇന്ത്യ 39.2 ഓവറില്‍ വെറും 234നു പുറത്താവുകയും ചെയ്തു. അന്നു ചില അബദ്ധങ്ങളാണ് ഇന്ത്യക്കു ലോക കിരീടം നഷ്ടമാക്കിയത്. ഇതേ പിഴവുകള്‍ നാളെ ഓസീസുമായുള്ള ഫൈനലില്‍ ഇന്ത്യ ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട്. ഇവ എന്തൊക്കെയാണെന്നറിയാം.
ദാദയ്ക്കു കീഴില്‍ ടൂര്‍ണമെന്റിലുടനീളം വളരെ മികച്ച ക്രിക്കറ്റ് കാഴ്ചവച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ ഇതില്‍ മാറ്റം വരുത്തിയെന്നതായിരുന്നു ആദ്യത്തെ പിഴവ്. തങ്ങളുടെ സ്വാഭാവികമായ പോസിറ്റീവ് ക്രിക്കറ്റ് കാഴ്ചവയ്ക്കാന്‍ ദാദയ്ക്കും സംഘത്തിനുമായില്ല. പലരും അസ്വാഭാവികമായ രീതിയിലായിരുന്നു കളിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ആദ്യത്തെ കുറച്ചു ബോളുകളില്‍ തന്നെ വമ്പനടിക്കു മുതിര്‍ന്നാണ് സച്ചിന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ അതുവരെയുള്ള ശൈലിക്കു യോജിച്ചതായിരുന്നില്ല ഈ പുറത്താവല്‍. വളരെ റിസ്‌കുള്ള ഒരു സിംഗിളിനു ശ്രമിച്ച് സെവാഗും വിക്കറ്റ് കളഞ്ഞുകുളിച്ചു. ഇത്തരം പിഴവുകള്‍ ഇന്ത്യ ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിച്ചേ തീരൂ. ടൂര്‍ണമെന്റില്‍ ഇതുവരെ തുടര്‍ന്നുപോന്ന അതേ രീതി തന്നെ ഫൈനലിലും ഇന്ത്യ തുടരണം.
ടോസിന്റെ സമ്മര്‍ദ്ദം കാരണം വരുത്തിയ പിഴവായിരുന്നു 2003ലെ ഫൈനലിലെ രണ്ടാമത്തെ അബദ്ധം. അന്നു ടോസ് ലഭിച്ചിട്ടും സൗരവ് ഗാംഗുലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫൈനലിലെ സമ്മര്‍ദ്ദമായിരിക്കാം അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക,. ഇത്തരമൊരു അബദ്ദം ഈ ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വരുത്താന്‍ പാടില്ല. നാളെ ടോസ് ലഭിച്ചാല്‍ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ഏറ്റവും ഉചിതമായ തീരുമാനം അദ്ദേഹം സ്വീകരിക്കേണ്ടണ്ടതുണ്ട്.

2003ലെ ഫൈനലില്‍ ഇന്ത്യയുടെ മൂന്നാമത്തെ അബദ്ധം ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ജോടികളായ ഗില്‍ക്രിസ്റ്റ്- ഹെയ്ഡന്‍ എന്നിവരെ നേരത്തേ പുറത്താക്കാനായില്ല എന്നതാണ്. ഇതോടെ മല്‍സരവും ഇന്ത്യയില്‍ നിന്നും വഴുതിപ്പോയി. ഓപ്പണിണ് വിക്കറ്റില്‍ ഇരുവരും 105 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.
ഇതാണ് കൂറ്റന്‍ ടോട്ടലിനു അടിത്തറയിടാന്‍ അവരെ സഹായിച്ചത്. ഇത്തവണ അബദ്ധം ഇന്ത്യ ആവര്‍ത്തിക്കാതെ നോക്കണം. കഴിയുന്നതും വേഗത്തില്‍ ഡേവിഡ് വാര്‍ണര്‍- ട്രാവിസ് ഹെഡ് ജോടികളെ വേര്‍പിരിക്കാന്‍ ഇന്ത്യക്കു സാധിക്കണം. അതിനു കഴിയാതെ പോയാല്‍ ഓസീസിനെ തടഞ്ഞുനിര്‍ത്തുക ഇന്ത്യക്കു കടുപ്പമാവും.