പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം നാളെ നടക്കാന്‍ പോവുകയാണ്. തുടര്‍ച്ചയായി മൂന്ന് ജയം നേടിയ ഇന്ത്യ നാലാം ജയം ലക്ഷ്യമിട്ടാണ് ബംഗ്ലാദേശിനെതിരേ ഇറങ്ങുന്നത്. ഇതുവരെ നാല് തവണയാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ മൂന്ന് തവണയും ജയം ഇന്ത്യക്കായിരുന്നു. എന്നാല്‍ ഒരു തവണ ഇന്ത്യയെ അട്ടിമറിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടുണ്ട്. 2007ലെ ഏകദിന ലോകകപ്പിലായിരുന്നു ഇത്.
ഇന്ത്യയുടെ പേരുകേട്ട നിരയാണ് അന്ന് ബംഗ്ലാദേശിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. അപ്രതീക്ഷിതമായി ബംഗ്ലാദേശിനോട് നാണംകെട്ട ഇന്ത്യയുടെ പ്ലേയിങ് 11ന്‍ ഓര്‍മയുണ്ടോ?. ഇവര്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു? പരിശോധിക്കാം. സൗരവ് ഗാംഗുലിയും വീരേന്ദര്‍ സെവാഗുമായിരുന്നു ഓപ്പണര്‍മാര്‍. രണ്ട് പേരും ലോക ക്രിക്കറ്റില്‍ ഗംഭീര റെക്കോഡുള്ള ഓപ്പണര്‍മാരാണ്. എന്നാല്‍ രണ്ട് പേര്‍ക്കും അന്ന് തിളങ്ങാനായില്ലെന്നതാണ് കൗതുകകരമായ കാര്യം. മത്സരത്തില്‍ സെവാഗ് 2 റണ്‍സെടുത്ത് പുറത്തായി. ഗാംഗുലി 129 പന്ത് നേരിട്ട് 66 റണ്‍സ് നേടിയാണ് പുറത്തായത്.
സെവാഗ് കമന്റേറ്റായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാംഗുലി ബിസിസിഐയുടെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ ഔദ്യോഗികമായ ചുമതലകളില്ല. റോബിന്‍ ഉത്തപ്പയായിരുന്നു മൂന്നാം നമ്പറിലുണ്ടായിരുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്ന ഉത്തപ്പ 9 റണ്‍സാണ് നേടിയത്. ഇപ്പോള്‍ അവതാരകനായി ഉത്തപ്പ പ്രവര്‍ത്തിക്കുന്നു. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാലാം നമ്പറിലാണ് കളിച്ചത്. സച്ചിനെ മധ്യനിരയില്‍ കളിപ്പിക്കുകയെന്ന പരിശീലകന്‍ ഗ്രേഗ് ചാപ്പലിന്റെ മണ്ടന്‍ തീരുമാനമാണ് അന്ന് തിരിച്ചടിയായത്.
വെറും 7 റണ്‍സാണ് സച്ചിന് നേടാനായത്. വിരമിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ഉപദേഷ്ടാവായി ഇടക്ക് പ്രവര്‍ത്തിക്കുമെങ്കിലും കൃത്യമായ റോള്‍ സച്ചിനില്ല. അഞ്ചാം നമ്പറില്‍ രാഹുല്‍ ദ്രാവിഡാണ് കളിച്ചത്. ടീമിന്റെ നായകനും ദ്രാവിഡായിരുന്നു. 14 റണ്‍സാണ് ദ്രാവിഡ് അന്ന് നേടിയത്. ഇന്ത്യയുടെ നായകന്‍ ദ്രാവിഡായിരുന്നു. ഇത്തവണ ഇന്ത്യയുടെ മുഖ്യ പരിശീലകനായി ദ്രാവിഡാണുള്ളത്. ഇത്തവണ ബംഗ്ലാദേശിനെ നാണംകെടുത്തി വിടേണ്ടത് ദ്രാവിഡിന്റെ അഭിമാന പ്രശ്‌നമാണ്.

ആറാം നമ്പറില്‍ യുവരാജ് സിങ്ങാണ് കളിച്ചത്. 47 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്താന്‍ യുവിക്കായി. 3 ഫോറും 1 സിക്‌സും താരം പറത്തി. നിലവില്‍ യുവരാജിന് മറ്റ് ഔദ്യോഗിക പദവികളില്ല. ഇന്ത്യയെ 2007ലെ ടി20 ലോകകപ്പ് കിരീടത്തിലേക്കും 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിലേക്കുമെത്തിക്കുന്നതില്‍ യുവരാജ് നിര്‍ണ്ണായക പങ്കുവഹിച്ചു. വിക്കറ്റ് കീപ്പറായി എംഎസ് ധോണിയാണ് അന്ന് ഉണ്ടായിരുന്നത്. മൂന്ന് പന്ത് നേരിട്ട് ഡെക്കിനാണ് ധോണി പുറത്തായത്.
ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫികള്‍ സമ്മാനിച്ചാണ് ധോണി പിന്നീട് പടിയിറങ്ങിയത്. നിലവില്‍ ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനാണ് ധോണി. അടുത്ത സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയുണ്ടാവുമെന്നുറപ്പ്. എട്ടാം നമ്പറിലിറങ്ങിയ ഹര്‍ഭജന്‍ സിങ് ഡെക്കിനാണ് പുറത്തായത്. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഹര്‍ഭജന് ഔദ്യോഗികമായ സ്ഥാനങ്ങളൊന്നുമില്ല. അജിത് അഗാര്‍ക്കറും ഡെക്കിനാണ് പുറത്തായത്. മുന്‍ സൂപ്പര്‍ പേസ് ഓള്‍റൗണ്ടറായിരുന്ന അഗാര്‍ക്കര്‍ നിലവില്‍ ഇന്ത്യയുടെ മുഖ്യ സെലക്ടറാണ്.
സഹീര്‍ ഖാന്‍ അന്ന് 15 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിനൊപ്പമാണ് സഹീര്‍. മുനാഫ് പട്ടേലും 1 റണ്‍സിനാണ് പുറത്തായത്. വിരമിക്കല്‍ പ്രഖ്യാപിച്ച് നിലവില്‍ വിശ്രമ ജീവീതത്തിലാണ് മുനാഫ്. ശക്തമായ ടീമാണ് അന്ന് ഇന്ത്യക്കായി കളത്തിലിറങ്ങിയതെങ്കിലും നാണംകെട്ട് തോല്‍ക്കാനായിരുന്നു വിധി. ഇന്ത്യ മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം 9 പന്തും 5 വിക്കറ്റും ബാക്കിയാക്കിയാണ് ബംഗ്ലാദേശ് മറികടന്നത്.