നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഭാവി എന്തായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയായിരുന്നു കഴിഞ്ഞ ദിവസം 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. കാര്യമായ സര്‍പ്രൈസുകളൊന്നും ടീമില്‍ ഇല്ലായിരുന്നു. നേരത്തേ പുറത്തുവന്ന സൂചനകള്‍ പോലെ തന്നെ സഞ്ജു സാംസണ്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കൊന്നും ലോകകപ്പ് സംഘത്തില്‍ ഇടം ലഭിച്ചില്ല.
2011ലെ സുവര്‍ണ ഓര്‍മകളുമായിട്ടായിരിക്കും ടീം ഇന്ത്യ ഇത്തവണ സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കാനിറങ്ങുക. അന്നു ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ലോക കിരീടത്തില്‍ മുത്തമിട്ടിരുന്നു. മുംബൈയിലെ വാംഖഡെയില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കിരീട ധാരണം. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ലോകകപ്പ് നാട്ടിലേക്കു വരുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമാണ്.

നേരത്തേ ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്ത അതേ സ്‌ക്വാഡിനെ തന്നെ ലോകകപ്പിലും ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ 17 പേരെ ടീമിലുള്‍പ്പെടുത്താന്‍ അനുമതിയുണ്ടെങ്കില്‍ ലോകകപ്പില്‍ പരമാവധി 15 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പ് സംഘത്തിലുള്ള തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഒഴിവാക്കി ഇന്ത്യ ലോകകപ്പ് സ്‌ക്വാഡിനെയും പ്രഖ്യാപിക്കുകയായിരുന്നു.
ലഭ്യമായിരുന്ന ഓപ്ഷനുകള്‍ പരിഗണിക്കുമ്പോള്‍ ലോകകപ്പ് ടീം സെലക്ഷന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ ജോലി നന്നായി ചെയ്തുവെന്നു കരുതുന്നതായി മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. പ്ലാനിങെല്ലാം മികച്ചതായിരുന്നു. ഇനി പ്രധാന ഗെയിമില്‍ അതു പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്. ഇന്ത്യ സെമി ഫൈനലില്‍ ഉറപ്പായുമുണ്ടാവുമെന്നു ഞാന്‍ കരുതുന്നു.
പക്ഷെ അതിനു ശേഷം മുന്നോട്ടുള്ള മല്‍സരങ്ങള്‍ ഇന്ത്യക്കു വെല്ലുവിളിയായിരിക്കും. അതിനെയാണ് ഇന്ത്യ അതിജീവിക്കേണ്ടത്. മികച്ച ചില ടീമുകള്‍ ലോകകപ്പിലുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവില്ല. എങ്കിലും ഇന്ത്യയുടെ ഈ ടീമിനു ലോകകപ്പ് നേടാനുള്ള ശേഷിയുണ്ടെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സെലക്ഷന്‍ ഡേ ഷോയില്‍ മഞ്ജരേക്കര്‍ വിശദമാക്കി.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്‍ില്‍ ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളിലും ജഡേജ കളിക്കുമെന്നതു ഏറെക്കുറെ ഉറപ്പാണ്. അദ്ദേഹമില്ലാതെ ഇന്ത്യക്കു അതു സാധിക്കില്ല.
അക്ഷര്‍ പട്ടേല്‍ റിസര്‍വ് നിരയിലുണ്ടെങ്കിലും ജഡേജയായിരിക്കും ഫസ്റ്റ് ചോയ്‌സ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍. പിച്ച് കടുപ്പവും എതിരാളി കരുത്തരുമാണെങ്കില്‍ ജഡ്ഡു ബൗളിങില്‍ 10 ഓവറുകളും പൂര്‍ത്തിയാക്കുമെന്നു മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. 2011ലെ ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായി മാറിയ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങുമായി ജഡേജയെ താരതമ്യം ചെയ്യാനാവില്ലെന്നു അദ്ദേഹം പറഞ്ഞു.
യുവരാജ് ബാറ്റിങ് ഓള്‍റൗണ്ടറായിരുന്നു. അദ്ദേഹവുമായി ജഡ്ഡുവിനെ താരതമ്യം ചെയ്യുന്നത് ഉചിതമല്ല. ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഭീഷണിയുയര്‍ത്തുന്ന ബൗളിങ് ഓള്‍റൗണ്ടറായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെ ജഡേജയുടെ വൈറ്റ് ബോള്‍ കരിയര്‍ പൂര്‍ണമായി മാറിയതായും മഞ്ജരേക്കര്‍ നിരീക്ഷിച്ചു.