അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ സൂപ്പര്‍ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ എത്തിയിരിക്കുകയാണ്. ഇന്ത്യ ന്യൂസീലന്‍ഡിനെ 70 റണ്‍സിന് സെമിയില്‍ തോല്‍പ്പിച്ചപ്പോള്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിനും തകര്‍ത്താണ് ഫൈനല്‍ ടിക്കറ്റ് നേടിയത്. വീണ്ടുമൊരു ഇന്ത്യ - ഓസ്‌ട്രേലിയ ഫൈനല്‍ നടക്കുമ്പോള്‍ 2003ലെ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ഇന്ത്യ മറുപടി നല്‍കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഓസ്‌ട്രേലിയ കരുത്തരുടെ നിരയാണ്. എട്ടാം തവണ ഏകദിന ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഓസ്‌ട്രേലിയ ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത്തവണ ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്ത് കിരീടം നേടാനാണ് സാധ്യത കൂടുതല്‍. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
2003ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ തുടര്‍ച്ചയായ 10 ജയങ്ങള്‍ നേടുകയും ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്ത ശേഷമാണ് ഫൈനലില്‍ ഇന്ത്യയെ നേരിട്ടത്. കിരീട പോരാട്ടത്തില്‍ ഇന്ത്യയെ തകര്‍ക്കുകയും ചെയ്തു.
ഇത്തവണ ഇന്ത്യയും ഇതേ നേട്ടമാണ് ആവര്‍ത്തിച്ചിരിക്കുന്നത്. ഇന്ത്യ 10 തുടര്‍ ജയങ്ങളാണ് നേടിയിരിക്കുന്നത്. ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ചെയ്തു. വീണ്ടും ഫൈനലെത്തുമ്പോള്‍ ഇന്ത്യ കപ്പടിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2003ല്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ച അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ആതിഥേയരായ ഇന്ത്യക്ക് തട്ടകത്തിന്റെ മുന്‍തൂക്കമുണ്ട്.
അഹമ്മദാബാദിലെ പിച്ചില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കുറവാണ്. ഇതും ഇന്ത്യക്ക് അനുകൂലമായ കാര്യമാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഭാഗ്യവാനായ നായകനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യ ഇതുവരെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റിട്ടില്ല. ഈ കണക്കും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ബുദ്ധിമാനായ നായകനാണ് രോഹിത്. എംഎസ് ധോണിയെപ്പോലെ സാഹചര്യത്തിനനുസരിച്ച് തന്ത്രം മെനയാന്‍ മിടുക്കനാണ്.

രോഹിത്തിന്റെ ഈ മികവ് ഇന്ത്യക്ക് ഫൈനലില്‍ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ഐസിസി നോക്കൗട്ട് മത്സരത്തില്‍ ഇന്ത്യക്ക് നാല് തവണയാണ് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായത്. 1998ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ആദ്യമായി ഇന്ത്യ ഈ നേട്ടത്തിലെത്തിയത്. അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു കളിയിലെ താരം. 2000ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജയിച്ചപ്പോള്‍ യുവരാജായിരുന്നു കളിയിലെ താരമായത്.
2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചപ്പോഴും 2011ലെ ഏകദിന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോഴും യുവരാജായിരുന്നു കളിയിലെ താരമായത്. ഇത്തവണ ഫൈനലില്‍ ഇന്ത്യ എത്തുമ്പോള്‍ യുവരാജിനെപ്പോലൊരു സൂപ്പര്‍ ഹീറോയെ ഇന്ത്യക്ക് ആവശ്യമായി വരുമെന്നുറപ്പ്. ഇന്ത്യക്കെതിരേ അഹമ്മദാബാദിലെ വലിയ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കിക്കഴിഞ്ഞു.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ഉജ്ജ്വല ഫോമാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ ടോപ് ഓഡര്‍ നാണംകെട്ടിരുന്നു. വിരാട് കോലിയുടേയും കെ എല്‍ രാഹുലിന്റെയും നിര്‍ണ്ണായക കൂട്ടുകെട്ടാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. അതുകൊണ്ടുതന്നെ കലാശപ്പോരില്‍ ഓസീസിന്റെ ന്യൂബോള്‍ ആക്രമണത്തെ ഇന്ത്യ ഭയക്കണം. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ ന്യൂബോള്‍ മികവ് എളുപ്പത്തില്‍ കടന്നാക്രമിക്കാന്‍ സാധിക്കുന്നതല്ല.
ആതിഥേയരായ ഇന്ത്യ വലിയ കിരീട സമ്മര്‍ദ്ദത്തോടെയാവും ഫൈനലിനിറങ്ങുക. ഇത് തിരിച്ചടിയായി മാറുമോയെന്നതാണ് കണ്ടറിയേണ്ടത്. ഒന്നര ലക്ഷത്തോളം ആരാധകര്‍ക്ക് മുന്നില്‍ ഓസീസിനെ നേരിടുമ്പോള്‍ മാനസികമായി ഇന്ത്യക്കാവും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവുക. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.