ലോകകപ്പിന്റെ ലീഗ് ഘട്ടത്തിലെ മല്‍സരങ്ങള്‍ പകുതി പിന്നിട്ടിരിക്കെ ഫൈനലിനെക്കുറിച്ച് വമ്പന്‍ പ്രവടനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെറ്ററന്‍ സ്പിന്നര്‍ നതാന്‍ ലയണ്‍. നിലവില്‍ ആരും തന്നെ സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ചിട്ടില്ല. എങ്കിലും ഇന്ത്യ തന്നെയാവും ആദ്യം സെമിയിലെത്തുകയെന്നു ഉറപ്പായിക്കഴിഞ്ഞു. 12 പോയിന്റുമായി തലപ്പത്തുള്ള ഇന്ത്യക്കു ഒരു മല്‍സരം കൂടി ജയിക്കാനായാല്‍ സെമിയില്‍ കടക്കാം.
ശേഷിച്ച മല്‍സരങ്ങളില്‍ കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയെക്കൂടാതെ സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരായിരിക്കും സെമിയിലുണ്ടാണ്ടാവുക. സൗത്താഫ്രിക്കയ്ക്കു 10ഉം ന്യൂസിലാന്‍ഡ്, ഓസീസ് എന്നിവര്‍ക്കു എട്ടു വീതവും പോയിന്റാണുള്ളത്. ആദ്യത്തെ രണ്ടു റൗണ്ടുകള്‍ക്കു ശേഷം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഓസീസ്. എന്നാല്‍ തുടര്‍ന്നുളള നാലു കളിയും ജയിച്ചാണ് ഓസീസ് ടോപ്പ് ഫോറിലേക്കു കുതിച്ചത്.

സെന്‍1170 ബ്രേക്ക്ഫാസ്റ്റ് എന്ന ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു അടുത്ത മാസം നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഏതൊക്കെ ടീമുകളായിരിക്കും ഏറ്റുമുട്ടുകയെന്നു ലയണ്‍ പ്രവചിച്ചത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലായിരിക്കും ഫൈനലെന്നു ഞാന്‍ സത്യസന്ധമായും വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ച് നമ്പര്‍ വണ്‍ ഫേവറിറ്റ് ഇന്ത്യയാണ്.
ശക്തമായ ബാറ്റിങ് ലൈനപ്പുള്ള സൗത്താഫ്രിക്ക വളരെ അപകടകാരികളായ ടീമാണ്. അവരുടെ ബാറ്റര്‍മാരായ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍ എന്നിവരെ നോക്കൂ. രാജ്യത്തിന്റെ മുഴുവന്‍ സമ്മര്‍ദ്ദവും ഇന്ത്യക്കുണ്ട്.
ഇന്ത്യ കിരീടം നേടുമെന്ന് അവരെല്ലാം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഫൈനലില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ശേഷം അതു പ്രതിരോധിച്ച് വീണ്ടുമൊരു ലോക കിരീടം സ്വന്തമാക്കുമെന്നു പ്രതീക്ഷിക്കുന്നതായും ലയണ്‍ വിശദമാക്കി.
ടൂര്‍ണമെന്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇതിനകം ഒരു തവണ മുഖാമുഖം വന്നു കഴിഞ്ഞു. ചെന്നൈയിലെ ചെപ്പോക്കില്‍ വച്ചായിരുന്നു ലീഗ് ഘട്ടത്തിലെ ആദ്യ കളിയില്‍ ഇരുവരും ഏറ്റുമുട്ടിയത്. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ആക്രമത്തില്‍ അന്നു ഓസീസ് തകരുകയും ചെയ്തിരുന്നു.
റണ്‍ചേസില്‍ തുടക്കം പാളയെങ്കിലും ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നു. പക്ഷെ ടൂര്‍ണമെന്റ് പുരോഗമിച്ചു കൊണ്ടിരിക്കവെ ഓസീസ് ടീം കൂടുതല്‍ കരുത്താര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. പരിക്കില്‍ നിന്നും മുക്തനായ ട്രാവിസ് ഹെഡ് കൂടി മടങ്ങിയെത്തിയതോടെ ഓസീസിന്റെ കരുത്ത് വര്‍ധിച്ചിരിക്കുകയാണ്.

ഇന്ത്യയോടും രണ്ടാംറൗണ്ടില്‍ സൗത്താഫ്രിക്കയോടും വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ട ശേഷം ഓസ്‌ട്രേലിയയെ പലരും എഴുതിത്തള്ളിയിരുന്നു. 134 റണ്‍സിനായിരുന്നു സൗത്താഫ്രിക്കയോടു അവര്‍ തകര്‍ന്നത്. എന്നാല്‍ പിന്നീട് കംഗാരുപ്പടയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ടൂര്‍ണമന്റില്‍ കണ്ടത്.
ശ്രീലങ്കയെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയ ഓസീസ് പിന്നീട് പാകിസ്താനെ 62 റണ്‍സിനും നെതര്‍ലാന്‍ഡ്‌സിനെ 309 റണ്‍സിനും ന്യൂസിലാന്‍ഡിനെ അഞ്ചു റണ്‍സിനും തകര്‍ത്തുവിടുകയായിരുന്നു.
ലോകകപ്പിന്റെ നോക്കൗട്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയും അവസാനമായ ഏറ്റുമുട്ടിയത് 2015ലെ ടൂര്‍ണമെന്റിലായിരുന്നു. അന്നു എംഎസ് ധോണി നയിച്ച ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലിലേക്കു മുന്നേറിയ കംഗാരുപ്പട അഞ്ചാം കിരീടം സ്വന്തമാക്കുകയും ചെയ്തു. അതിനു മുമ്പ് 2003ലെ ലോകകപ്പിന്റെ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വമ്പന്‍ ജയവുമായിട്ടാണ് റിക്കി പോണ്ടിങ് നയിച്ച ഓസീസ് ചാംപ്യന്‍മാരായത്.