അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരില്‍ ഓസ്‌ട്രേലിയക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു ഇറങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ടോസിനു ശേഷം ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ടോസ് കൈവിട്ടതോടെ ഇന്ത്യ ലോക കിരീടവും ഉറപ്പിച്ചെന്നു പറയേണ്ടി വരും. ഇതിനൊരു കാരണം കൂടിയുണ്ട്. ചരിത്രമാണ് ഇന്ത്യയെ മൂന്നാം ലോക കിരീടം സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നത്.
ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച മൂന്നു ഫൈനലുകളെടുത്താല്‍ രണ്ടിലും ടോസ് നഷ്ടമായിരുന്നു. ഇവയില്‍ ചാംപ്യന്‍മാരാവുകയും ചെയ്തു. ടോസ് ജയിച്ച ഫൈനലിലാവട്ടെ ഇന്ത്യക്കു പരാജമായിരുന്നു ഫലം. 1983ലെ ലോകകപ്പില്‍ കപില്‍ ദേവിനു കീഴിലാണ് ഇന്ത്യ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടത്.

അന്നു വെസ്റ്റ് ഇന്‍ഡീസിനെതിരേ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങിനു അയക്കപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സിനു പുറത്തായെങ്കിലും മറുപടിയില്‍ വിന്‍ഡീസിനെ 140 റണ്‍സിനു എറിഞ്ഞിട്ട് ഇന്ത്യ ലോകകപ്പില്‍ മുത്തമിടുകയായിരുന്നു.
അതിനു ശേഷം ഇന്ത്യ വീണ്ടുമൊരു ലോകകപ്പ് ഫൈനലില്‍ ഇറങ്ങിയത് 2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിലായുരുന്നു. ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പക്ഷെ ഈ തീരുമാനം അമ്പെ പാളി. നിശ്ചിത 50 ഓവറില്‍ രണ്ടു വിക്കറ്റിനു 359 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ ഓസീസ് പടുത്തുയര്‍ത്തി. മറുപടിയില്‍ ഇന്ത്യക്കു 50 ഓവറുകള്‍ പോലും ക്രീസില്‍ തുടരാനായില്ല. 39.2 ഓവറില്‍ 234 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.
2011ലായിരുന്നു എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ അതിനു ശേഷം ഫൈനലില്‍ ഇറങ്ങിയത്. മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശക്കളിയില്‍ ടോസ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരയ്ക്കായിരുന്നു. അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ആറു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ ലങ്ക നേടി. മറുപടിയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 48.2 ഓവറില്‍ ഇന്ത്യ വിജയ റണ്‍സും രണ്ടാം ലോക കിരീടവും സ്വന്തമാക്കുകയായിരുന്നു.

ഇന്നു മൂന്നാം തവണയും ഫൈനലില്‍ ഇന്ത്യക്കു ടോസ് നഷ്ടമായിരിക്കുകയാണ്. 1983, 2011ലേതു പോലെ വീണ്ടുമൊരു ലോകകപ്പ് സൂചനയാണ് ഇതു നല്‍കുന്നതെന്നു പറയേണ്ടി വരും. ഭേദപ്പെട്ട തുടക്കമാണ് ഫൈനലില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഒമ്പതോവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 66 റണ്‍സെടുത്തിട്ടുണ്ട്. 37 റണ്‍സുമായി നായകന്‍ രോഹിത്തും 23 റണ്‍സോടെ വിരാട് കോലിയുമാണ് ക്രീസിലുള്ളത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ- ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസല്‍വുഡ്.