ലോകകപ്പില്‍ ഇന്ത്യക്കു മുട്ടന്‍ പണി തരാനുള്ള പാകിസ്താന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ഇന്ത്യയോടു ഏഴു വിക്കറ്റിന്റെ വന്‍ പരാജയം പാകിസ്താനു നേരിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇന്ത്യക്കെതിരേ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) അപ്രതീക്ഷിത നീക്കം. ഇന്ത്യക്കെതിരേ പരാതിയുമായി പിസിബി ഐസിസിയെ സമീപിക്കുകയായിരുന്നു.
ഇന്ത്യക്കെതിരായ മല്‍സരത്തില്‍ സ്റ്റേഡിയത്തിലെ കാണികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം തങ്ങള്‍ക്കു നേരിടേണ്ടി വന്നതായും മതിയായ പിന്തുണ ലഭിച്ചില്ലെന്നുമൊക്കെയായിരുന്നു പാകിസ്താന്റെ പരാതി. പക്ഷെ ഇന്ത്യയെ കുടുക്കാനുള്ള പാകിസ്താന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടതായാണ് വിവരം.

പിസിബിയുടെ പരാതിയുടെ പേരില്‍ ഇന്ത്യക്കെതിരേ ഐസിസി നടപടി സ്വീകരിക്കാന്‍ സാധ്യത കുറവാണെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെരുമാറ്റച്ചട്ടമെന്നതില്‍ വ്യക്തികള്‍ മാത്രമേ ഉള്‍പ്പെടുകയുള്ളൂവെന്നും ഒരുകൂട്ടം ആളുകള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്നതുമാണ് ഇതിന്റെ കാരണമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
മല്‍സരത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ ഇന്ത്യക്കെതിരേ ആഞ്ഞടിച്ചിരുന്നു. ഇതൊരു ഐസിസി ഇവന്റായിട്ടൊന്നും ഞങ്ങള്‍ക്കു തോന്നിയില്ല. ബിസിസിഐ സംഘടിപ്പിച്ച ഇവന്റ് പോലെയുണ്ട്. സ്‌റ്റേഡിയത്തിലെ മൈക്രോഫണില്‍ ദില്‍ ദില്‍ പാകിസ്താനെന്ന ഗാനം പലപ്പോഴും മുഴങ്ങിക്കേട്ടില്ലെന്നും ആര്‍തര്‍ തുറന്നടിക്കുകയായിരുന്നു.
കോച്ചിങ് സംഘത്തിലുള്ള ഗ്രാന്റ് ബ്രാഡ്‌ബേണും ഇതിനോടു യോജിച്ചിരുന്നു. പാക് ടീമിനെ പിന്തുണയ്ക്കാന്‍ അവരുടെ ആരാധകരും സ്റ്റേഡിയത്തിലെത്തണമെന്നു ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ ആരാധകരും പാകിസ്താന്‍ ടീമിന്റെ ആരാധകരെ ഇവിടെ പ്രതീക്ഷിച്ചിട്ടുണ്ടാവും. അതുകൊണ്ടു തന്നെ ഇതു ലോകകപ്പിലെ ഒരു മല്‍സരമായി തോന്നിയില്ലെന്നും ബ്രാഡ്‌ബേണ്‍ വിമര്‍ശിച്ചിരുന്നു.
ഒരു ലക്ഷത്തിലേറെ കാണികളുണ്ടായിരുന്ന സ്‌റ്റേഡിയത്തില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ആരാധകര്‍ തന്നെയായിരുന്നു. വിസ നിഷേധിക്കപ്പെട്ടതിനാല്‍ പാകിസ്താന്റെ വലിയൊരു വിഭാഗം ആരാധകര്‍ക്കു മല്‍സരം കാണാന്‍ സാധിക്കാതെ പോവുകയായിരുന്നു. മല്‍സരത്തിനിടെ കാണികളുടെ ഭാഗത്തു നിന്നും ചില മോശം പെരുമാറ്റം പാകിസ്താന്‍ ടീമിനു നേരിടുകയും ചെയ്തിരുന്നു.
പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനെയായിരുന്നു കാണികളില്‍ ഒരു വിഭാഗം പരിഹസിച്ചത്. ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ ഔട്ടായ ശേഷം തിരികെ മടങ്ങവെ കാണികളിലൊരു വിഭാഗം ജയ് ശ്രീരാം വിളിയുമായി പാക് താരത്തെ കളിയാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരികയും പലരും കാണികളുടെ ഈ പെരുമാറ്റം ശരിയായില്ലെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

കാണികളുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി ഐസിസിയില്‍ നിന്നും ഇന്ത്യക്കു ശിക്ഷ വാങ്ങിത്തരികയും അതുവഴി കളിയിലേറ്റ വന്‍ പരാജയത്തിന്റെ ക്ഷീണം മാറ്റുകയും ചെയ്യാനായിരുന്നു പാകിസ്താന്റെ ശ്രമം. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ വലിയ പിഴയോ, ഭാവിയില്‍ നരേന്ദ്രമോദി സ്‌റ്റേഡിയത്തിനു ഇത്തരം വലിയ മല്‍സരങ്ങള്‍ ലഭിക്കാതിരിക്കുകയോ ചെയ്യുമായിരുന്നു.
ഇവയെല്ലാം മുന്നില്‍ കണ്ടായിരുന്നു പിസിബിയുടെ നീക്കം. പക്ഷെ ഐസിസി നടപടിയെടുക്കില്ലെന്നു വ്യക്തമായതോടെ ലോക വേദിയിലും പാകിസ്താന്‍ നാണം കെട്ടിരിക്കുകയാണ്. അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിലേക്കു വന്നാല്‍ തികച്ചും ഏകപക്ഷീയമായിട്ടാണ് രോഹിത് ശര്‍മയും സംഘവും ജയിച്ചുകയറിയത്.
ബാറ്റിങിനു അനുകൂലായ പിച്ചില്‍ ആദ്യം ബാറ്റിങിനു അയക്കപ്പെട്ട പാകിസ്താന്‍ വെറും 191 റണ്‍സില്‍ പുറത്താവുകയായിരുന്നു. 36 റണ്‍സിനിടെയായിരുന്നു എട്ടു വിക്കറ്റുകള്‍ അവര്‍ കളഞ്ഞുകുളിച്ചത്. ഇതാണ് രണ്ടിന് 155 റണ്‍സില്‍ നിന്നും 191ന് പാക് ടീം ഓള്‍ഔട്ടാവാന്‍ കാരണം. മറുപടിയില്‍ രോഹിത്തിന്റെ (86) കിടിലന്‍ ഇന്നിങ്‌സ് ഇന്ത്യയെ വെറും 30.3 ഓവറില്‍ മൂന്നു വിക്കറ്റിനു ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.