ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേ നേടിയ മിന്നുന്ന വിജയത്തോടെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ധര്‍മശാലയില്‍ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ നാലു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാനും സെമി ഫൈനല്‍ യോഗ്യതയ്ക്കു തൊട്ടരികിലെത്താനും ഇന്ത്യക്കു സാധിച്ചിരുന്നു.
ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനുമില്ലാത്ത റെക്കോര്‍ഡാണ് ഈ മല്‍സരത്തിലെ വിജയത്തോടെ രോഹിത് ശര്‍മ സ്വന്തം പേരിലാക്കിയത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരേ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയെയും ന്യൂസിലാന്‍ഡിനെയും പരാജയപ്പെടുത്തിയ ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി ഹിറ്റ്മാന്‍ മാറി.

നേരത്തേ ഒരേയൊരു ക്യാപ്റ്റനു മാത്രമേ ഈ അപൂര്‍വ്വ നേട്ടം കുറിക്കാനായിട്ടുള്ളൂ. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗനു മാത്രമാണ് ഇതു സാധിച്ചത്. 2019ലെ കഴിഞ്ഞ ലോകകപ്പിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഇപ്പോൾ രോഹിത്തും അദ്ദേഹത്തിനൊപ്പം എലൈറ്റ് ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്.
20 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെതിരേ ആദ്യത്തെ വിജയം കൂടിയായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ ആഘോഷിച്ചത്. 2003ലെ ഏകദിന ലോകകപ്പിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും കിവികളെ വീഴ്ത്താന്‍ ഇന്ത്യക്കായിരുന്നില്ല. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേ വിജയം കൊയ്ത മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായും ഹിറ്റ്മാന്‍ മാറി. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്, മുന്‍ സൂപ്പര്‍ താരം സൗരവ് ഗാംഗുലി എന്നിവര്‍ക്കു കീഴില്‍ മാത്രമേ നേരത്തേ ഇന്ത്യ കിവികള്‍ക്കെതിരേ വിജയം സ്വന്തമാക്കിയിട്ടുള്ളൂ.
കപിലിനു കീഴില്‍ രണ്ടു തവണ കിവികളെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. രണ്ടും 1987ലെ ലോകകപ്പിലായിരുന്നു. അവര്‍ക്കെതിരേ വീണ്ടുമൊരു വിജയത്തിനായി 2003 വരെ ഇന്ത്യക്കു കാത്തിരിക്കേണ്ടി വന്നു. സൗത്താഫ്രിക്കയില്‍ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു ദാദയും സംഘവും ന്യൂസിലാന്‍ഡിനെ തകര്‍ത്തുവിട്ടത്.
അതിനു ശേഷം 20 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇപ്പോള്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വീണ്ടുമൊരു ജയം ആഘോഷിച്ചിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല നായകനെന്ന നിലയിലും ചില വമ്പന്‍ നേട്ടങ്ങള്‍ ന്യൂസിലാന്‍ഡിനെതിരേ രോഹിത്തിനെ തേടിയെത്തിയിരുന്നു.
ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമായി അദ്ദേഹം മാറിയിരുന്നു. ഈ വര്‍ഷം ഏകദിനത്തില്‍ 50 സിക്‌സറുകളടിച്ച ലോകത്തിലെ ആദ്യത്തെ താരമെന്ന നേട്ടവും ഹിറ്റ്മാന്‍ കുറിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സറടിച്ച താരമെന്ന റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തിയിരുന്നു.

അതേസമയം, കളിയിലേക്കു വന്നാല്‍ ധര്‍മശാലയില്‍ ടോസ് രോഹിത്തിനായിരുന്നു. അദ്ദേഹം ന്യൂസിലാന്‍ഡിനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കളിച്ച പേസര്‍ മുഹമ്മദ് ഷമിയുടെ ഫൈഫറിന്റെ മികവില്‍ കിവികളെ 273 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കു സാധിച്ചു.
300നു മുകളില്‍ നേടാമായിരുന്ന കിവികളെ ഈ സ്‌കോറിലൊതുക്കിയത് അവസാന ഓവറുകളിലെ ഇന്ത്യയുടെ ഉജ്ജ്വല ബൗളിങായിരുന്നു. ഡാരില്‍ മിച്ചെല്‍ (130) സെഞ്ച്വറിയും രചിന്‍ രവീന്ദ്ര (75) ഫിഫ്റ്റിയും നേടിയെങ്കിലും മറ്റാരെയും ഇന്ത്യ കയറൂരിവിട്ടില്ല.
റണ്‍ചേസില്‍ രണ്ടോവര്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു ഇന്ത്യ വിജയം കൊയ്യുകയായിരുന്നു. വിരാട് കോലിയുടെ ഉജ്ജ്വല ഇന്നിങ്‌സാണ് റണ്‍ചേസില്‍ ഇന്ത്യക്കു കരുത്തായത്. അദ്ദേഹം 104 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടക്കം 95 റണ്‍സ് അടിച്ചെടുത്തു. പതിവുപോലെ അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച രോഹിത് 40 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം 46 റണ്‍സും നേടി.