ലോകകപ്പില്‍ ശ്രീലങ്കയുമായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിക്കു റെക്കോര്‍ഡ് സെഞ്ച്വറി വെറും 12 റണ്‍സ് മാത്രമകലെ നഷ്ടമായി. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുന്നില്‍ 49 സെഞ്ച്വറികളെന്ന അദ്ദേഹത്തിന്റെ ലോക റെക്കോര്‍ഡിനൊപ്പമെത്താനുള്ള സുവര്‍ണാവസരമായിരുന്നു കോലിക്കു ലഭിച്ചത്. പക്ഷെ അതിലെത്തും മുമ്പ് അദ്ദേഹത്തിനു കാലിടറുകയായിരുന്നു.
ഈ ലോകകപ്പില്‍ ഇതിനകം ഒരു സെഞ്ച്വറി കോലി കുറിച്ചു കഴിഞ്ഞു. ലങ്കയ്‌ക്കെതിരേ രണ്ടാമത്തേതും നേടുമെന്നിരിക്കെയായിരുന്നു ആരാധകരെ നിരാശരാക്കി അദ്ദേഹത്തിന്റെ പുറത്താവല്‍. എന്നാല്‍ സെഞ്ച്വറിക്കു വേണ്ടി ഒരിക്കല്‍ക്കൂടി സ്‌കോറിങിന്റെ വേഗത കുറച്ചതിന്റെ പേരില്‍ കോലി പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ആദ്യമായല്ല അദ്ദേഹം ഈ വിമര്‍ശനം ടൂര്‍ണമെന്റില്‍ നേരിടുന്നത്. നേരത്തേ ബംഗ്ലാദേശുമായുള്ള മല്‍സരത്തിലും ഈ തരത്തില്‍ സെഞ്ച്വറിക്കു വേണ്ടി സ്‌കോറിങ് പതുക്കെയാക്കിയതിനു കോലിക്കു പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഇന്നത്തെ മല്‍സരത്തില്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം ഇതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു.
മുംബൈയിലെ വാംഖഡെയില്‍ നടന്ന മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ കോലി 78 ബോളില്‍ 82 റണ്‍സെന്ന നിലയിലായിരുന്നു. ഇതേ വേഗതയില്‍ അദ്ദേഹം തന്റെ 49ാം സെഞ്ച്വറി പൂര്‍ത്തിയാക്കുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സെഞ്ച്വറിക്കു വേണ്ടി കോലി പിന്നീട് മനപ്പൂര്‍വം സ്‌കോറിങ് വേഗത കുറച്ച് തട്ടിയും മുട്ടിയും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.
അവസാനത്തെ 17 ബോളുകളില്‍ നിന്നും വെറും ഏഴു റണ്‍സ് മാത്രമേ കോലി നേടിയുള്ളൂ. ഒരു ഫോറോ, സിക്‌സറോ പോലും ഇതിനിടെ അദ്ദേഹം സ്‌കോര്‍ ചെയ്തതുമില്ല. 78 ബോളില്‍ 82 റണ്‍സെന്ന നിലയില്‍ നിന്നും ഒടുവില്‍ കോലി 94 ബോളില്‍ 88 റണ്‍സുമായി പുറത്താവുകയും ചെയ്തു. 32ാം ഓവറില്‍ പേസര്‍ ദില്‍ഷന്‍ മധുഷങ്കയാണ് സെഞ്ച്വറിക്കായി 'ടെസ്റ്റ്' കളിച്ചുകൊണ്ടിരുന്ന കോലിയെ മടക്കിയത്.
വിക്കറ്റുകളിലേക്കു വന്ന സ്ലോ ബോളായിരുന്നു മധുഷങ്ക പരീക്ഷിച്ചത്. പക്ഷെ ദുര്‍ബലമായ കോലിയുടെ ഷോട്ട് വായുവിലുയര്‍ന്നു. ഷോര്‍ട്ട് കവര്‍ ഏരിയയില്‍ അല്‍പ്പം മുന്നിലേക്കു ഡൈവ് ചെയ്ത് പതും നിസങ്ക അതു പിടികൂടുകയുമായിരുന്നു. ഇതോടെ വാംഖഡെ സ്‌റ്റേഡിയം നിശബ്ദമായപ്പോള്‍ കോലി തലതാഴ്ത്തി നിരാശനായി ക്രീസ് വിടുകയായിരുന്നു.

ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ തവണ 80-90 കളില്‍ പുറത്തായ രണ്ടാമത്തെ താരമായും ഇതോടെ കോലി മാറി. ഈ ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് അദ്ദേഹത്തിനു ഈ തിരിച്ചടി നേരിട്ടത്. നേരത്തേ 85, 95 സ്‌കോറുകളില്‍ നില്‍ക്കവെയും കോലി വിക്കറ്റ് കൈവിട്ടിരുന്നു.
ഏറ്റവുമധികം തവണ 80-90കളില്‍ പുറത്തായ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. മൂന്നു തവണ അദ്ദേഹത്തിനു ഇതു സംഭവിച്ചിട്ടുണ്ട്. 2003ലെ ടൂര്‍ണമെന്റിലായിരുന്നു ഇത്. അന്നു 81, 98, 97, 83 എന്നിങ്ങനെയായിരുന്നു സച്ചിന്റെ സ്‌കോറുകള്‍.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ശ്രീലങ്ക- പതും നിസ്സങ്ക, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെങ്ക, ദുഷാന്‍ ഹേമന്ദ, ആഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുന്‍ രജിത, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുഷങ്ക.