2011ലെ കിരീടനേട്ടത്തിനു ശേഷം വീണ്ടും ലോക ചാംപ്യന്‍പട്ടത്തിന് അരികെ നില്‍ക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിനു തകര്‍ത്തായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. തുടര്‍ച്ചയായി 10 വിജയങ്ങളുമായി കുതിക്കുന്ന രോഹിത് ശര്‍മയ്ക്കും സംഘത്തിനും 100 ശതമാനം വിജയ റെക്കോര്‍ഡുമായി ലോകകപ്പില്‍ മുത്തമിടാന്‍ സാധിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും സെമിയില്‍ അടിതെറ്റിയ ടീം ഇന്ത്യ എങ്ങനെയാണ് ഇത്തവണ സെമി ഫൈനല്‍ ശാപം തീര്‍ത്തത്. 2015ല്‍ എംഎസ് ധോണി നയിച്ച ഇന്ത്യ ഓസ്‌ട്രേലിയയോടും 2019ല്‍ വിരാട് കോലിയുടെ ടീം ന്യൂസിലാന്‍ഡിനോടും സെമിയില്‍ കീഴടങ്ങുകയായിരുന്നു. ഈ രണ്ടു ടീമുകളും ഇപ്പോഴത്തെ ടീമും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. വിശദമായി പരിശോധിക്കാം.

ഈ ലോകകപ്പിലെ ഇന്ത്യന്‍ കുതിപ്പിന്റെ കാരണമായി രോഹിത് ശര്‍മയുടെ ഉജ്ജ്വല ക്യാപ്റ്റന്‍സിയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലന മികവുമാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ മുന്നേറ്റത്തിന്റെ യഥാര്‍ഥ കാരണം ഇതല്ല. ഏകദിന ഫോര്‍മാറ്റില്‍ ഒരു ടീമിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ വിശ്വസ്തനായ ഒരു താരത്തെ ലഭിച്ചുവെന്നതാണ് ഇതിനു കാരണം.
കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും നാലാം നമ്പറില്‍ മികച്ചൊരു ബാറ്ററുടെ അഭാവം ഇന്ത്യക്കുണ്ടായിരുന്നു. പക്ഷെ ശ്രേയസിന്റെ വരവോടെ ഈ കുറവ് ഇന്ത്യ നികത്തിരിയിക്കുകയാണ്. 10 മല്‍സരങ്ങളില്‍ നിന്നും 526 റണ്‍സ് അദ്ദേഹം ടൂര്‍ണമെന്റില്‍ അടിച്ചെടുത്തു കഴിഞ്ഞു. രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്.
ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ഒരു മധ്യനിര ബാറ്റര്‍ 500ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ടീം ഇന്ത്യയെ സംബന്ധിച്ച് താന്‍ എത്ര മാത്രം പ്രധാനപ്പെട്ട താരമാണെന്നു ഈ പ്രകടനത്തിലൂടെ ശ്രേയസ് തെളിയിച്ചു കഴിഞ്ഞു.
2015ലെ ലോകകപ്പെടുത്താല്‍ നാലാം നമ്പറില്‍ രണ്ടു പേരെയാണ് ഇന്ത്യ പരീക്ഷിച്ചത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ഒരു കളിയില്‍ നാലാമനായി കളിച്ചപ്പോള്‍ ഏഴു മല്‍സരങ്ങളില്‍ അജിങ്ക്യ രഹാനെയായിരുന്നു നാലാമന്‍.
ഒരു സെഞ്ച്വറി പോലും നാലാം നമ്പറില്‍ ഇവര്‍ നേടിയില്ല. കളിച്ച ഏക മല്‍സരത്തില്‍ റെയ്‌ന 74 റണ്‍സെടുത്തപ്പോള്‍ രഹാനെ ഒരിന്നിങ്‌സില്‍ (79) മാത്രം ഫിഫ്റ്റി കണ്ടെത്തുകയും ചെയ്തു. 14, 33, 19, 19, 44 എന്നിങ്ങനെയായിരുന്നു മറ്റു സ്‌കോറുകള്‍.

2019ലെ ലോകകപ്പില്‍ നാലാം നമ്പറില്‍ താരങ്ങളുടെ കസേര കളിയാണ് കണ്ടത്. നാലു പേരാണ് നാലാം നമ്പറില്‍ ടീമിനായി ബാറ്റ് ചെയ്തത്. ആരും ക്ലിക്കായതുമില്ല. റിഷഭ് പന്ത് നാലു മല്‍സരങ്ങളിലും വിജയ് ശങ്കറും ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വീതം കളിയിലും കെഎല്‍ രാഹുല്‍ ഒരു മല്‍സരത്തിലും നാലാമനായി പരീക്ഷിക്കപ്പെട്ടു.
പക്ഷെ എല്ലാവരും ഫ്‌ളോപ്പായിരുന്നു. ഒരു ഫിഫ്റ്റി പോലും നാലാം നമ്പറില്‍ ആരും നേടിയില്ല. ഹാര്‍ദിക്കും റിഷഭും 48 റണ്‍സ് വീതമെടുത്തതാണ് മികച്ച പ്രകടനം. എന്നാല്‍ ശ്രേയസ് ഇത്തവണ ഈ കുറവെല്ലാം നികത്തിയിരിക്കുകയാണ്. ഇന്ത്യ ദീര്‍ഘകാലമായി കാത്തിരുന്ന ആ നാലാമന്‍ താനാണെന്നു മിന്നുന്ന പ്രകടനങ്ങളിലൂടെ അദ്ദേഹം തെളിയിച്ചുകഴിഞ്ഞു.
0, 25 റണ്‍സ് എന്നിങ്ങനെയാണ് ശ്രേയസ് തുടങ്ങിയതെങ്കിലും ടീം മാനേജ്‌മെന്റ് വിശ്വാസം കൈവിട്ടില്ല. തുടര്‍ന്നുള്ള ഇന്നിങ്‌സുകളില്‍ 53, 19, 33, 4, 82, 77, 128, 105 എന്നിങ്ങനെ മികച്ച സ്‌കോറുകളുമായി ശ്രേയസ് കസറുകയും ചെയ്തു. ഇന്ത്യയെ ഇത്തവണ ഒരു കംപ്ലീറ്റ് ടീമാക്കി മാറ്റിയതും ഇതു തന്നെയാണ്.