ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് തുടര്‍ച്ചയായ ഏഴാം ജയത്തോടെ ടീം ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലിലേക്കു മുന്നേറിയിരിക്കുകയാണ്. മുംബൈയിലെ വാംഖഡെയില്‍ ലങ്കയെ 302 റണ്‍സിനാണ് ഇന്ത്യ നാണംകെടുത്തിയത്. ആദ്യം ബാറ്റിങില്‍ റണ്‍മല പടുത്തുയര്‍ത്തിയ ശേഷം പിന്നീട് ലങ്കയെ ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ എറിഞ്ഞിടുകയായിരുന്നു. 358 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമായിരുന്നു ലങ്കയ്ക്കു ഇന്ത്യ നല്‍കിയത്. പക്ഷെ ലങ്ക 19.4 ഓവറില്‍ വെറും 55 റണ്‍സില്‍ കൂടാരംകയറി.
യഥാര്‍ഥത്തില്‍ ഇത്ര വലിയൊരു വിജയം ഇന്ത്യ സ്വന്തമാക്കിയതിനു പിന്നില്‍ ലങ്കയുടെയും സഹായമുണ്ടെന്നു കാണാം. അവരുടെ ഭാഗത്തു നിന്നും സംഭവിച്ച രണ്ടു വലിയ പിഴവുകളാണ് ഇന്ത്യയെ ജയിപ്പിച്ചത്. അതു ഒഴിവാക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം തന്നെ മറ്റൊന്നാവുമായിരുന്നു. അതുകൊണ്ടു തന്നെ ജയത്തിനു ലങ്കയ്ക്കും ഇന്ത്യ ക്രെഡിറ്റ് നല്‍കിയേ തീരൂ.

ഇന്ത്യന്‍ ഇന്നിങ്‌സിനിടെ കളിയുടെ തുടക്കത്തിലായിരുന്നു രണ്ടു വലിയ പിഴവുകള്‍ ലങ്ക വരുത്തിയത്. രണ്ടും ഫില്‍ഡിങിലായിരുന്നു. മല്‍സരത്തില്‍ ഇന്ത്യയുടെ രണ്ടു പ്രധാനപ്പെട്ട സ്‌കോറര്‍മാരായ ശുഭ്മന്‍ ഗില്ലിനെയും വിരാട് കോലിയെയും സഹായിച്ചത് ലങ്കയാണ്. 92 റണ്‍സുമായി ഗില്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറിയിരുന്നു. 92 ബോളില്‍ 11 ഫോറും രണ്ടു സിക്‌സറും താരത്തിന്റ ഇന്നിങ്‌സിലുണ്ടായിരുന്നു. കോലിയാവട്ടെ 94 ബോളില്‍ 11 ഫോറുകളോടെ 88 റണ്‍സുമെടുത്തു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (4) ഇന്നിങ്‌സിലെ രണ്ടാമത്തെ ബോളില്‍ തന്നെ നഷ്ടമായ ശേഷം ഇന്ത്യയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നത് ഗില്‍- കോലി സഖ്യമായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 189 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. പക്ഷെ ഗില്ലും കോലിയും രണ്ടക്കം പോലും കടക്കാതെ പുറത്തായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? യഥാര്‍ഥത്തില്‍ ഇതു തന്നെയായിരുന്നു കളിയില്‍ നടക്കാനിരുന്നത്. പക്ഷെ ഇരുവര്‍ക്കും ലങ്ക ആയുസ് നീട്ടിക്കൊടുക്കുകയായിരുന്നു.
ദുഷ്മന്ത ചമീരയെറഞ്ഞ നാലാം ഓവറലില്‍ വ്യക്തിഗത സ്‌കോര്‍ ഒമ്പതു റണ്‍സില്‍ നില്‍ക്കെ കോലി ക്രീസ് വിടേണ്ടതായിരുന്നു. ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു കോലിയുടെ അദ്ഭുതകരമായ രക്ഷപ്പെടല്‍. ഓഫ്സ്റ്റംപ് ലക്ഷ്യമിട്ടു വന്ന ബോള്‍ കോലുടെ ബാറ്റിന്റെ മുന്‍ഭാഗത്ത് എഡ്ജായ ശേഷം നേരെ ചമീരയിലേക്കു വരികയായിരുന്നു.
ഫോളോത്രൂയ്ക്കിടെ അതു ചമീരയുടെ കൈയിലുടക്കിയെങ്കിലും നിയന്ത്രണം വിട്ട് താരം താഴെ വീണതോടെ ബോള്‍ അവസാന നിമിഷം വഴുതിപ്പോവുകയായിരുന്നു. അതു ക്യാച്ചായിരുന്നെങ്കില്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 14 റണ്‍സിലേക്കു വീഴുമായിരുന്നു.

തൊട്ടടുത്ത ഓവറില്‍ ഗില്ലിനും ലങ്ക ആയുസ് നീട്ടിക്കൊടുത്തു. പേസര്‍ ദില്‍ഷന്‍ മധുഷങ്കയായിരുന്നു നിര്‍ഭാഗ്യവാനായ ബൗളര്‍. ഗുഡ് ലെങ്ത് ബോളിനെതിരേ ഗില്‍ അല്‍പ്പം നേരത്തേ ഡ്രൈവിനു തുനിയുകയായിരുന്നു. പക്ഷെ വായുവിലുയര്‍ന്ന ബോള്‍ നേരെ കവര്‍ പോയിന്റിലേക്കാണ് വന്നത്.
അവിടെയുണ്ടായിരുന്ന ഫീല്‍ഡര്‍ ചരിത് അസലെങ്ക ഡൈവ് ചെയ്ത് അതു പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു കൈയില്‍ തട്ടിയ ശേഷം തെറിച്ചുപോവുകയായിരുന്നു. ഗില്ലും അപ്പോള്‍ ഒമ്പത് റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. അസലെങ്ക ഈ ക്യാച്ചെടുത്തിന്നിരുന്നെങ്കില്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 25 റണ്‍സിലേക്കു തകരുമായിരുന്നു.
ജീവന്‍ തിരിച്ചുകിട്ടിയ ശേഷം ഗില്‍ 83 റണ്‍സ് കൂടി സ്വന്തം സ്‌കോറിലക്കു കൂട്ടിച്ചേര്‍ത്തപ്പോള്‍ കോലി 79 റണ്‍സ് കൂടി പിന്നീട് നേടി. ഇതാണ് ലങ്കയില്‍ നിന്നും മല്‍സരം കൈവിട്ടു പോവാനുള്ള പ്രധാന കാരണം. ലങ്ക ഈ രണ്ടു ക്യാച്ചുകളുമെടുത്തിരുന്നെങ്കില്‍ ഇന്ത്യ വെറും 195 റണ്‍സ് മാത്രമേ നിശ്ചിത ഓവറില്‍ നേടുമായിരുന്നുള്ളൂ. വലിയ സ്‌കോര്‍ ചേസ് ചെയ്യുന്നതിന്റെ സമ്മര്‍ദ്ദമില്ലാതെ കളിച്ചാല്‍ ലങ്ക ചിലപ്പോള്‍ കളിയും ജയിക്കുമായിരുന്നു.