ലോകകപ്പില്‍ അഫ്ഗാനിസ്താനുമായുള്ള മല്‍സരത്തിലെ അട്ടിമറിത്തോല്‍വിക്കു ശേഷം ഇംഗ്ലണ്ടിനെ പൊക്കിയടിച്ച മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോനിനെ പരിഹസിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ്. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 69 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെ അഫ്ഗാന്‍ ഞെട്ടിച്ചത്. പിന്നാലെയായിരുന്നു വോന്റെ വീരവാദം. എക്‌സിലൂടെയായിരുന്നു സ്വന്തം ടീമിനെക്കുറിച്ച് അദ്ദേഹം പ്രവചനം നടത്തിയത്.
ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിലെന്നായിരുന്നു ഇരുകൈകളുമുയര്‍ത്തിയുള്ള നിരവധി ഇമോജികളോടൊപ്പം വോന്‍ എക്‌സില്‍ കുറിച്ചത്. എന്നാല്‍ സെവാഗിനു വെറുതെ വിടാന്‍ ഭാവമില്ലായിരുന്നു. കിടിലന്‍ ട്രോളുമായി അദ്ദേഹം രംഗത്തു വരികയും ചെയ്തു. 1996, 1999, 2003, 2007, 2011, 2015, 2013 എന്നിവയിലൊന്നും എത്തിയിട്ടില്ല. എട്ടു ശ്രമങ്ങളില്‍ ഒരിക്കല്‍ മാത്രമെന്നായിരുന്നു വോനിനെ സെവാഗ് കളിയാക്കിയത്.

1996 മുതലുള്ള ഏകദിന ലോകകപ്പ് എടുക്കുകയാണെങ്കില്‍ 2019ലെ അവസാനത്തെ ടൂര്‍ണമെന്റില്‍ മാത്രമേ ഇംഗ്ലണ്ടിനു സെമി ഫൈനലില്‍ കടക്കാനായിട്ടുള്ളൂ. നാട്ടില്‍ നടന്ന കഴിഞ്ഞ എഡിഷനില്‍ സെമി ഫൈനലില്‍ മാത്രമല്ല ഫൈനല്‍ ജയിച്ച് കിരീടമുയര്‍ത്താനും ഇംഗ്ലണ്ടിനു സാധിച്ചു.
ത്രസിപ്പിക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തിയായിരുന്നു ഇംഗ്ലണ്ട് കന്നി കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത ഓവറിലും പിന്നീട് സൂപ്പര്‍ ഓവറിലും കളി ടൈ ആയതോടെ കൂടുതല്‍ ഫോറുകള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ചാംപ്യന്‍മാരെന്ന തലയെടുപ്പുമായി എത്തിയ ഇംഗ്ലണ്ടിനു ഇത്തവണ തുടക്കം പാളിയിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇംഗ്ലണ്ടിനു ജയിക്കാനായത്. രണ്ടു കളികളില്‍ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ ഫൈനലിന്റെ റീപ്ലേയായി മാറിയ ഇത്തവണത്തെ ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടു ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിനു നാണംകെടുകയായിരുന്നു.

രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇംണ്ട് ശക്തായ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം റൗണ്ടില്‍ വീണ്ടും അടിതെറ്റി. അഫ്ഗാനില്‍ നിന്നും അപ്രതീക്ഷിത ഷോക്കാണ് ഇംഗ്ലണ്ട് ടീമിനു നേരിട്ടത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 49.5 ഓവറില്‍ 284 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെയും (80) ഇക്രാം അലിഖിലിന്റെയും (58) ഫിഫ്റ്റികളാണ് അവര്‍ക്കു കരുത്തായത്. മറുപടിയില്‍ അഫ്ഗാന്‍ സ്പിന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. 40.3 ഓവറില്‍ വെറും 215 റണ്‍സില്‍ ഇംഗ്ലണ്ട് കൂടാരത്തില്‍ തിരിച്ചെത്തി.
66 റണ്‍സുമായി ഹാരി ബ്രൂക്ക് ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായി പിന്തുണ ലഭിച്ചില്ല. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത സൂപ്പര്‍ സ്പിന്‍ ജോടികളായ മുജീബുര്‍ റഹ്മാനും റാഷിദ് ഖാനുമാണ് ഇംഗ്ലണ്ടിന്റെ അന്തകരായത്. മുഹമ്മദ് നബി രണ്ടു വിക്കറ്റുകളും വീഴ്ത്തി.