ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയവുമായി അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. തോല്‍വിയറിയാതെ കുതിച്ച ന്യൂസിലാന്‍ഡിനെ നാലു വിക്കറ്റിനാണ് ധര്‍മശാലയില്‍ ഇന്ത്യ മറികടന്നത്. 20 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു കൂടിയാണ് ഇന്ത്യ ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്. 2003ലെ ഏകദിന ലോകകപ്പിനു ശേഷം ഐസിസി ടൂര്‍ണമെന്റില്‍ കിവികള്‍ക്കെതിരേ ആദ്യ വിജയം കൂടിയാണ് ഇന്ത്യ ആഘോഷിച്ചത്. 2019ലെ അവസാന ലോകകപ്പിന്റെ സെമി ഫൈനലില്‍ അവരോടേറ്റ തോല്‍വിക്കു ഇന്ത്യ കണക്കുതീര്‍ക്കുകയും ചെയ്തു.
പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാനും ന്യൂസിലാന്‍ഡിനെതിരായ വിജയം ഇന്ത്യയെ സഹായിച്ചിരിക്കുകയാണ്. 10 പോയിന്റുമായാണ് ഇന്ത്യ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റ് പിറകിലായി ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. ആറു പോയിന്റുള്ള സൗത്താഫ്രിക്കയും നാലു പോയിന്റുള്ള ഓസ്‌ട്രേലിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

ന്യൂസിലാന്‍ഡുമായുള്ള മിന്നുന്ന വിജയത്തോടെ സെമി ഫൈനല്‍ ബെര്‍ത്തിനും തൊട്ടരികില്‍ എത്തിയിരിക്കുകയാണ് ഇന്ത്യ. സെമിയില്‍ സ്ഥാനമുറപ്പിക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഇനി എത്ര വിജയങ്ങളാണ് ആവശ്യമെന്നു നമുക്കു പരിശോധിക്കാം. 2019ലെ കഴിഞ്ഞ ലോകകപ്പും ഇതേ ഫോര്‍മാറ്റില്‍ (റൗണ്ട് റോബിന്‍) തന്നെയായിരുന്നു. ഒമ്പതു മല്‍സരങ്ങള്‍ തന്നെയായിരുന്നു ഓരോ ടീമിനും പ്രാഥമിക റൗണ്ടിലുണ്ടായിരുന്നത്.
അന്നു പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് അവസാനായി സെമിയിലേക്കു ടിക്കറ്റെടുത്തത് ന്യൂസിലാന്‍ഡായിരുന്നു. അഞ്ചു കളിയിലാണ് അവര്‍ക്കു ജയിക്കാനായത്. ഒരു മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു. 11 പോയിന്റോടെയാണ് കിവികള്‍ സെമിയിലേക്കു മുന്നേറിയത്.
പക്ഷെ ഇത്തവണ സെമിയിലെത്താന്‍ ഒരു ടീമിന് 11 പോയിന്റ് മതിയാവില്ല. കാരണം മഴ കാരണം ഈ ലോകകപ്പില്‍ മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടാന്‍ സാധ്യത കുറവാണ്. നാലു കളികളായിരുന്നു കഴിഞ്ഞ ലോകകപ്പില്‍ മഴയെ തുടര്‍ന്ന് ഫലമില്ലാതെ ഉപേക്ഷിച്ചത്.
അതുകൊണ്ടു തന്നെ ഈ ലോകകപ്പില്‍ ആറു മല്‍സരങ്ങളില്‍ ജയിച്ച് 12 പോയിന്റ് നേടിയാല്‍ ഒരു ടീമിനു സെമി ഉറപ്പിക്കാം. ഇതു കണക്കിലെടുക്കുകയാണെങ്കില്‍ സെമി ഫൈനലിലെത്താന്‍ ഇന്ത്യക്കു ഇനി ഒരു വിജയം മാത്രമേ ആവശ്യമുള്ളൂ. നാലു കളികളാണ് ഇന്ത്യക്കു ശേഷിക്കുന്നത്.

അടുത്ത ഞായറാഴ്ച ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്ന ഇന്ത്യ അതിനു ശേഷം നവംബര്‍ രണ്ടിനു ശ്രീലങ്കയെയും അഞ്ചിനു സൗത്താഫ്രിക്കയെയും 12ന് നെതര്‍ലാന്‍ഡ്‌സിനെയും ഇന്ത്യ നേരിടും. മോശം ഫോമിലുള്ള ഇംഗ്ലണ്ടിനെതിരായ അടുത്ത മല്‍സരം ജയിച്ച് സെമി ഫൈനലിലെത്തുന്ന ആദ്യത്തെ ടീമാവുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.
അതേസമയം, ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ആധികാരികമായിട്ടാണ് ഇന്ത്യ ജയിച്ചുകയറിയതെന്നു കാണാം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവികള്‍ അവസാന ബോളില്‍ 273 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.
ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ അവര്‍ നേടുമെന്നു കരുതപ്പെട്ടിരുന്നെങ്കിവും അവസാന 10 ഓവറില്‍ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ മൂക്കുകയറിടുകയായിരുന്നു. അഞ്ചു വിക്കറ്റുകള്‍ പിഴുത പേസര്‍ മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യയുടെ ഹീറോ. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകളും വീഴ്ത്തി.
റണ്‍ചേസില്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയുടെ (95) തകര്‍പ്പന്‍ ഇന്നിങ്‌സ് ഇന്ത്യയെ രണ്ടോവര്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 104 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറും കോലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ രോഹിത് ശര്‍മ 46 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ പുറത്താവാതെ 39 റണ്‍സും നേടി. 33 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് മറ്റൊരു പ്രധാന സ്‌കോറര്‍.