2011നു ശേഷം ആദ്യമായി സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ലോക കിരീടമുയര്‍ത്തുകയെന്ന ഇന്ത്യയുടെ മോഹം അവസാന കടമ്പയില്‍ തട്ടി പൊലിഞ്ഞിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ ആറു വിക്കറ്റിനു കീഴടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമടക്കമുള്ള ഇന്ത്യയുടെ സുവര്‍ണ തലമുറയ്ക്കു ലോക കിരീടമുയര്‍ത്താനുള്ള അവസാന അവസരം കൂടിയായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കു അതിനു സാധിക്കാതെ പോവുകയും ചെയ്തു.
ഫൈനലില്‍ ഇന്ത്യ വലിയൊരു ട്രിക്ക് മിസ് ചെയ്തതായി കഴിഞ്ഞ ലോകകപ്പ് ഫൈനലുകള്‍ പരിശോധിക്കുകയാണെങ്കില്‍ നമുക്കു കാണാന്‍ സാധിക്കും. തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇത്തവണ കലാശക്കളിയില്‍ ഇന്ത്യയുടെ അന്തകനായി മാറിയത് ഇടംകൈയന്‍ ഓപ്പണിങ് ബാറ്റര്‍ ട്രാവിസ് ഹെഡായിരുന്നു. 137 റണ്‍സുമായാണ് അദ്ദേഹം കംഗാരുപ്പടയുടെ ഹീറോയായത്. 120 ബോളുകള്‍ നേരിട്ട ഹെഡിന്റെ ഇന്നിങ്‌സില്‍ 15 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ലോകകപ്പിന്റെ കലാശക്കളിയില്‍ മികച്ചൊരു ഇടംകൈയന്‍ താരത്തെയാണ് ഇന്ത്യ മിസ് ചെയ്തതെന്നു ഹെഡിന്റെ മാച്ച് വിന്നിങ് പ്രകടനം കാണിച്ചു തന്നിരിക്കുകയാണ്. ഫൈനല്‍ ജയിക്കാന്‍ ഇടംകൈയന്‍ താരങ്ങളുടെ സംഭാവന കൂടിയേ തീരൂവെന്നാണ് ഇത്തവണത്തെ ഫൈനലും തെളിയിക്കുന്നത്. 2007 മുതലുള്ള ഏകദിന ലോകകപ്പ് ഫൈനലുകള്‍ നോക്കിയാല്‍ ഇക്കാര്യം നമുക്കു ബോധ്യമാവും.
ശ്രീലങ്കയെ 53 റണ്‍സിനു തകര്‍ത്ത് ഓസ്‌ട്രേലിയ ചാംപ്യന്‍മാരായ 2007ലെ ലോകകപ്പ് ഫൈനലിലെ ഹീറോ ഇടംകൈയന്‍ ബാറ്ററും മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റായിരുന്നു. അന്നു 104 ബോളില്‍ 13 ഫോറും എട്ടു സിക്‌സറുമടക്കം ഗില്ലി വാരിക്കൂട്ടിയത് 149 റണ്‍സായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെ.
2011ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോഴും ഫൈനലിലെ മിന്നും താരം ഒരു ഇടംകൈയന്‍ ബാറ്ററായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ആറു വിക്കറ്റിന്റെ വിജയം കൊയ്ത ഫൈനലില്‍ ടോപ്‌സ്‌കോറര്‍ ഗൗതം ഗംഭീറായിരുന്നു.
റണ്‍ചേസില്‍ ഇന്ത്യ പതറിയപ്പോള്‍ 97 റണ്‍സുമായി അദ്ദേഹം ടീമിന്റെ രക്ഷകനായി മാറി. പക്ഷെ പുറത്താവാതെ 91 റണ്‍സെടുത്ത ധോണിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. എങ്കിലും ഇന്ത്യയുടെ യഥാര്‍ഥ ഹീറോ ഗംഭീര്‍ തന്നെയാണെന്നു ആരും സമ്മതിക്കും.
2015ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ചാംപ്യന്‍മാരാക്കിയതും ഒരു ഇടംകൈയന്‍ താരമായിരുന്നു. ഇടംകൈയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജെയിംസ് ഫോക്ക്‌നറാണ് ഓസീസിന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചത്. ന്യൂസിലാന്‍ഡിനെ ഏഴു വിക്കറ്റിനു തകര്‍ത്തായിരുന്നു ഓസീസിന്റെ അഞ്ചാമത്തെ ലോകകകപ്പ് നേട്ടം. മല്‍സരത്തില്‍ ഒമ്പതോവറില്‍ ഒരു മെയ്ഡനടക്കം 36 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ പിഴുത ഫോക്‌നറായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

2019ലെ കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലാവട്ടെ ഇംഗ്ലണ്ട് ജേതാക്കളായപ്പോള്‍ ഇടംകൈയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സുമായിരുന്നു വിജയശില്‍പ്പി. ടൈയിലേക്കും തുടര്‍ന്നു സൂപ്പര്‍ ഓവറിലേക്കും നീണ്ട ഫൈനലില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ കിരീടധാരണം. റണ്‍ചേസില്‍ പുറത്താവാതെ 84 റണ്‍സുമായി സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെ.
നാലു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ഇടംകൈയന്‍ താരത്തിലേറി ഓസ്‌ട്രേലിയയും ലോകകപ്പില്‍ മുത്തമിട്ടിരിക്കുകയാണ്. മികച്ചൊരു ഇടംകൈയന്‍ താരം ടീമിലിലെന്നത് ഇന്ത്യയുടെ പ്രധാന പോരായ്മ തന്നെയാണ്. ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ ടീമിന്റെ ഭാഗമാണെങ്കിലും ഫൈനലിലടക്കം ഭൂരിഭാഗം മല്‍സരങ്ങളിലും ഇന്ത്യ കളിപ്പിച്ചില്ല.
ഇഷാനു പകരം ശുഭ്മന്‍ ഗില്ലിനാണ് ഓപ്പണിങില്‍ ഇന്ത്യ പ്രഥമ പരിഗണന നല്‍കിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഗംഭീര റെക്കോര്‍ഡുള്ള ഇടം കൈയന്‍ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഈ ലോകകപ്പില്‍ ഇന്ത്യ തഴയുകയും ചെയ്തു. ഒരുപക്ഷെ ഗില്ലിനു പകരം ഓപ്പണിങില്‍ ധവാനെ ഇന്ത്യ കളിപ്പിച്ചിരുന്നെങ്കില്‍ ഫൈനലിലെ ഫലം മറ്റൊന്നാവുമായിരുന്നു.