ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ടീം ഇന്ത്യ ലോകകപ്പ് ഫൈനലിലേക്കു കുതിച്ചപ്പോള്‍ കൈയടി മുഴുവന്‍ പേസര്‍ മുഹമ്മദ് ഷമിക്കാണ്. ഏഴു വിക്കറ്റുകളുമായി ഇന്ത്യയുടെ വിജയത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഷമിക്കായിരുന്നു. പക്ഷെ സെമിയില്‍ വാഴ്ത്തപ്പെടാത്ത ഒരു ഹീറോ ഇന്ത്യക്കുണ്ട്, അതു റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. 10 ഓവറില്‍ 56 റണ്‍സിനു ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂവെങ്കിലും ബൗളിങില്‍ അദ്ദേഹത്തിന്റെ ഇംപാക്ട് വളരെ വലുതായിരുന്നു.
അവസാനത്തെ 10 ഓവറില്‍ രണ്ടു ഓവറുകളാണ് കുല്‍ദീപിനെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേല്‍പ്പിച്ചത്. അവിശ്വസനീയ പ്രകടനമായിരുന്നു ഈ ഓവറുകളില്‍ അദ്ദേഹം നടത്തിയത്. 0, 0, 1, 0, 0, 1, 1, 0, 2, 0, വിക്കറ്റ്, 1 എന്നിങ്ങനെയായിരുന്നു ഓരോ ബോളിലെയും കുല്‍ദീപിന്റെ പ്രകടനം. അതായത് രണ്ടോവറില്‍ ആറു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം ഒരു വിക്കറ്റ് പോക്കറ്റിലാക്കിയത്.

398 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 40 ഓവറുകള്‍ കഴിയുമ്പോള്‍ നാലു വിക്കറ്റിനു 266 റണ്‍സെന്ന നിലയിലായിരുന്നു. സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാരില്‍ മിച്ചെലും (126) വമ്പനടിക്കാരനായ ഗ്ലെന്‍ ഫിലിപ്‌സുമായിരുന്നു (19) ക്രീസില്‍. മുഹമ്മദ് സിറാജിനെയായിരുന്നു 41ാം ഓവര്‍ രോഹിത് ഏല്‍പ്പിച്ചത്. ഇതു ദുരന്തമായി മാറുകയും ചെയ്തു.
20 റണ്‍സാണ് ഈ ഓവറില്‍ സിറാജ് വാരിക്കോരി നല്‍കിയത്. രണ്ടു സിക്‌സറുകളും ഒരു ഫോറുമടക്കമായിരുന്നു ഇത്. എക്‌സ്ട്രാ ഇനത്തില്‍ രണ്ടു വൈഡും കൂടി സിറാജ് സംഭാവന ചെയ്തു. ഈ ഓവറിനു ശേഷം ഇന്ത്യയുടെ നെഞ്ചിടിപ്പും കൂടി. തുടര്‍ന്നാണ് കുല്‍ദീപിന്റെ വരവ്. ഫിലിപ്‌സിനെയും മിച്ചെലിനെയും ക്രീസില്‍ ഇളകാന്‍ പോലുമനുവദിക്കാതെ അദ്ദേഹം വരിഞ്ഞുകെട്ടി.
ആദ്യത്തെ രണ്ടു ബോളില്‍ ഫിലിപ്‌സിനു റണ്ണെടുക്കാനായില്ല. മൂന്നാമത്തെ ബോളില്‍ സിംഗിള്‍. നാലാമത്തെയും അഞ്ചാമത്തെയും ബോളില്‍ മിച്ചെലിനെയും റണ്‍സ് നല്‍കാതെ കുല്‍ദീപ് പിടിച്ചുകെട്ടി. അവസാന ബോളില്‍ മിച്ചെല്‍ സിംഗിളെടുത്തു. ഈ ഓവറില്‍ ലഭിച്ചത് രണ്ടു റണ്‍സ് മാത്രം.

ഇതോടെ ജസ്പ്രീത് ബുംറയെറിഞ്ഞ അടുത്ത ഓവറില്‍ കിവികളുടെ സമ്മര്‍ദ്ദം കൂടുകയും ചെയ്തു. ആഞ്ഞടിക്കാന്‍ ഫിലിപ്‌സും മിച്ചെലും നിര്‍ബന്ധിതരായി. മൂന്നാമത്തെ ബോളില്‍ ഫോര്‍ നേടാന്‍ ഫിലിപ്‌സിനു കഴിഞ്ഞു. അഞ്ചാമത്തെ ബോളില്‍ സിക്‌സറിനു ശ്രമിച്ച ഫിലിപ്‌സ് പുറത്ത്. ബൗണ്ടറി ലൈനിന് അരികെ രവീന്ദ്ര ജഡേജയാണ് മികച്ചൊരു ക്യാച്ചിലൂടെ അദ്ദേഹത്തെ പുറത്താക്കിയത്.
44ാം ഓവറില്‍ കുല്‍ദീപ് വീണ്ടും ബൗള്‍ ചെയ്യാനെത്തി. അപ്പോള്‍ 42 ബോളില്‍ 103 റണ്‍സായിരുന്നു കിവികള്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യത്തെ ബോളില്‍ മിച്ചെല്‍ സിംഗിളെടുത്തു. പുതുതായി ക്രീസിലെത്തിയ മാര്‍ക്ക് ചാപ്പ്മാന് അടുത്ത ബോളില്‍ റണ്ണെടുക്കാനായില്ല. മൂന്നാമത്തെ ബോളില്‍ താരം ഡബിള്‍ നേടി. നാലാമത്തെ ബോളില്‍ റണ്ണില്ല.
ഇതോടെ അഞ്ചാമത്തെ ബോളില്‍ ചാപ്മാന് വമ്പന്‍ ഷോട്ട് കളിക്കേണ്ടിയും വന്നു. എന്നാല്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ രവീന്ദ്ര ജഡേജയുടെ കൈകളിലേക്കായിരുന്നു ബോള്‍ വന്നത്. അവസാന ബോളില്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കെതിരേ ഒരു റണ്‍സ് മാത്രം വഴങ്ങി കുല്‍ദീപ് തന്റെ 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കുകയും ചെയ്തു. നാലു റണ്‍സ് മാത്രമേ ഈ ഓവറില്‍ ന്യൂസിലാന്‍ഡിനു നേടാനായുള്ളൂ. കുല്‍ദീപെറിഞ്ഞ 42, 44 ഓവറുകള്‍ നല്‍കിയ സമ്മര്‍ദ്ദമാണ് കിവികള്‍ക്കു തുടരെ വിക്കറ്റുകൾ നഷ്ടമാക്കിയത്.