മുംബൈ: ഏകദിന ലോകകപ്പിലെ സെമി ചിത്രം വ്യക്തമായിരിക്കുകയാണ്. ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്കെത്തുമ്പോള്‍ നാലാം സ്ഥാനക്കാരായ ന്യൂസീലന്‍ഡാണ് എതിരാളികളാവുന്നത്. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ നേരിടും. എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യ-കിവീസ് സെമിയിലേക്കാണ്. 2019 ആവര്‍ത്തിച്ചാല്‍ ഇന്ത്യയെ സെമിയില്‍ ന്യൂസീലന്‍ഡ് പുറത്താക്കും. എന്നാല്‍ ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലാണ് ലോകകപ്പ് നടക്കുന്നത്.
അതുകൊണ്ടുതന്നെ കിവീസിന് ഇന്ത്യയെ കീഴടക്കുക എളുപ്പമാവില്ല. ഇത്തവണ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ തിളങ്ങുന്നതിനാല്‍ ഇന്ത്യന്‍ ടീം സജീവ കിരീട പ്രതീക്ഷയിലാണ്. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഇറങ്ങുമ്പോള്‍ ഭാഗ്യക്കേട് ഇന്ത്യയുടെ വില്ലനാവുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇന്ത്യ-കിവീസ് സെമി ഫൈനല്‍ ഉറപ്പായതോടെ നോക്കൗട്ടിലെ ഇരു ടീമിന്റെയും കണക്കുകള്‍ പരിശോധിക്കാം.
ഐസിസി ടൂര്‍ണമെന്റില്‍ 10 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ അഞ്ച് തവണ ന്യൂസീലന്‍ഡും നാല് തവണ ഇന്ത്യയും ജയിച്ചു. ഒരു മത്സരത്തിന് ഫലമുണ്ടായില്ല. ഏകദിനത്തിലേക്ക് വരുമ്പോള്‍ 117 മത്സരത്തിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 59 മത്സരത്തിലാണ് ഇന്ത്യക്ക് ജയിക്കാനായത്. 50 മത്സരത്തില്‍ ന്യൂസീലന്‍ഡും ജയിച്ചു. ഏഴ് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല. ഒരു മത്സരം ടൈയുമായി. ഏകദിനത്തിലെ നേര്‍ക്കുനേര്‍ പോരില്‍ ഇന്ത്യക്ക് ആധിപത്യമുണ്ടെങ്കിലും നോക്കൗട്ടിലെ കഥ വേറെയാണ്.
മൂന്ന് തവണയാണ് നോക്കൗട്ട് മത്സരത്തില്‍ ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ മൂന്ന് മത്സരത്തിലും ജയം ന്യൂസീലന്‍ഡിനായിരുന്നു. ആദ്യമായി ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ടില്‍ എത്തിയത് 2000ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ്. ഇന്ത്യയെ നാല് വിക്കറ്റിനാണ് കിവീസ് തോല്‍പ്പിച്ചത്. രണ്ടാം തവണയെത്തിയത് 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയിലാണ്. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഇന്ത്യയെ മൂന്നാം തവണ കിവീസ് തോല്‍പ്പിച്ചത്.

ഈ കണക്കുകളില്‍ നിന്ന് തന്നെ നോക്കൗട്ടിലെ ഇന്ത്യയുടെ ഭാഗ്യക്കേട് വ്യക്തം. ഇതുവരെ ഒരു തവണ പോലും ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ നോക്കൗട്ടില്‍ തോല്‍പ്പിക്കാനായിട്ടില്ല. ഇത് മാനസികമായി കിവീസിന് വളരെ മുന്‍തൂക്കം നല്‍കും. എന്നാല്‍ ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലായതിനാല്‍ ഇന്ത്യക്ക് കിവീസിനെ തോല്‍പ്പിക്കാനാവുമെന്ന പ്രതീക്ഷ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യയുടെ നോക്കൗട്ടിലെ ചരിത്രം പരിശോധിച്ചാല്‍ സുപ്രധാന താരങ്ങള്‍ നിരാശപ്പെടുത്തുന്നതായാണ് കാണാനാവുന്നത്.
2019ലെ സെമിയിലേക്ക് വരുമ്പോള്‍ പേരുകേട്ട ഇന്ത്യന്‍ നിര തകര്‍ന്നടിഞ്ഞത് വ്യക്തമാവും. അഞ്ച് സെഞ്ച്വറി നേടിയ രോഹിത് ശര്‍മക്ക് നിര്‍ണ്ണായക സെമിയില്‍ ഒന്നും ചെയ്യാനായില്ല. വിരാട് കോലിയും നോക്കുകുത്തിയായി. രവീന്ദ്ര ജഡേജ, എംഎസ് ധോണി തുടങ്ങിയവരുടെ പ്രകടനമാണ് നാണംകെട്ട തോല്‍വി ഒഴിവാക്കിയത്. ഇത്തവണ ഇന്ത്യ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇത്തരമൊരു തകര്‍ച്ച ഉണ്ടാകാതിരിക്കാനാണ്. ഇന്ത്യയുടെ ബൗളിങ് നിര മികച്ച ഫോമിലാണ്.
ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്തു. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകളുമായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. സെമിയിലും ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് മോശമില്ലാത്ത പ്രകടനം പ്രതീക്ഷിക്കാം. എന്നാല്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഭാഗ്യം വളരെയധികമുള്ള ക്യാപ്റ്റനാണ് രോഹിത്. സെമിയില്‍ ഈ ഭാഗ്യം ഇന്ത്യയെ തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്ക് സുവര്‍ണ്ണാവസരമാണ്. തട്ടകത്തില്‍ കിരീടം കൈവിടുന്ന സാഹചര്യമുണ്ടായാല്‍ വലിയ വിമര്‍ശനം ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.