അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറാവുമെന്നു പ്രതീക്ഷിക്കപ്പെട്ട സൂര്യകുമാര്‍ യാദവ് ബാറ്റില്‍ വീണ്ടും തികഞ്ഞ പരാജയമായി മാറി. ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ ക്രീസിലെത്തിയ സൂര്യയില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് ടീം പ്രതീക്ഷിച്ചെങ്കിലും അതു ലഭിച്ചില്ല. 28 ബോളുകളില്‍ നിന്നും വെറും 18 റണ്‍സാണ് സ്‌കൈ സ്‌കോര്‍ ചെയ്തത്. ഒരേയൊരു ബൗണ്ടറി മാത്രമേ അദ്ദേഹം നേടിയുള്ളൂ.
ഇന്ത്യയുടെ ഓരോ ബാറ്റര്‍ക്കെതിരേയും കൃത്യമായ പ്ലാനിങുമായാണ് ഓസ്‌ട്രേലിയ ഫൈനലില്‍ ഇറങ്ങിയതെന്നു കാണാം. ഓരോരുത്തരുടെയും കരുത്തും പോരായ്മയും വ്യക്തമായി മനസ്സിലാക്കി അതിനു അനുസരിച്ചുള്ള ബൗളിങ്, ഫീല്‍ഡിങ് ക്രമീകരണങ്ങളാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് മല്‍സരത്തില്‍ വരുത്തിയത്. അതില്‍ അദ്ദേഹം 100 ശതമാനം വിജയിക്കുകയും ചെയ്തു.

360 ഡിഗ്രി ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂര്യ ഏതു ബോളും അനായാസം ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും പായിക്കാന്‍ ശേഷിയുള്ള താരമാണ്. എന്നിട്ടും അദ്ദേഹത്തിനു മൂക്കുകയറിടാന്‍ ഓസീസിനു സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ബോളിന്റെ വേഗത നന്നായി മുതലെടുക്കുന്നതില്‍ മിടുക്കനാണ് സൂര്യ. പലപ്പോഴും ബോളിന്റെ അതിന്റെ ദിശയില്‍ തന്നെ കളിച്ച് ഫോറും സിക്‌സറുകളുമെല്ലാം അദ്ദേഹം പായിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്.
ഇതു അറിയാമായിരുന്നതു കൊണ്ടു തന്നെ കൂടുതലും സ്ലോ ബൗണ്‍സറുകളാണ് സൂര്യക്കെതിരേ ഓസീസ് പേസര്‍മാര്‍ പരീക്ഷിച്ചത്. സാധാരണ പേസര്‍മാര്‍ക്കെതിരേ വിക്കറ്റ് കീപ്പറുടെ തലയ്ക്കു മുകളിലൂടെ അദ്ദേഹം ബൗണ്ടറികളും സിക്‌സറുകളുമെല്ലാം പായിക്കാറുണ്ട്. പക്ഷെ ഫൈനലില്‍ സൂര്യയുടെ ഈ ശ്രമങ്ങളന്നും വിജയം കണ്ടില്ല. ബോളിന്റെ വേഗത കുറവായിരുന്നതിനാല്‍ തന്നെ സൂര്യക്കു പ്രതീക്ഷിച്ചതു പോലെ ബോൾ കണക്ട് ചെയ്യാന്‍ സാധിച്ചില്ല. അതുകൊണ്ടു തന്നെ ബൗണ്ടറി പോലും നേടാന്‍ താരത്തിനു സാധിച്ചതുമില്ല.
പ്രതീക്ഷിച്ചതു പോലെ ലൂസ് ബോളുകളൊന്നും തന്നെ സൂര്യക്കു ലഭിക്കാതെ പോയതും തിരിച്ചടിയായി. മാത്രമല്ല ഓസീസിന്റെ ഉജ്ജ്വല ഫീല്‍ഡിങും കൂടി ചേര്‍ന്നതോടെ സ്‌കൈ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയും ചെയ്തു. ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിങിലെ സമീപനവും ചോദ്യം ചെയ്യപ്പെടുകയാണ്. ബാറ്റിങില്‍ തനിക്കു കൂട്ടായി വാലറ്റത്തെ ബൗളര്‍മാര്‍ എത്തിയപ്പോഴും സിംഗിളുകള്‍ എടുക്കാനായിരുന്നു സൂര്യ ശ്രമിച്ചത്.
പരമാവധി സ്‌ട്രൈക്ക് നേരിട്ട് വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്നതിനു പകരമാണ് അദ്ദേഹം ഇത്തരമൊരു സമീപനം സ്വീകരിച്ചത്. തട്ടിയും മുട്ടിയും നിന്ന് കാണികളെ വെറുപ്പിച്ച സൂര്യ 48ാം ഓവറിലാണ് പുറത്തായത്. ജോഷ് ഹേസല്‍വുഡിനായിരുന്നു വിക്കറ്റ്. ഷോര്‍ട്ട് ബോള്‍ കെണിയിലാണ് അദ്ദേഹം വീണത്. പുള്‍ ഷോട്ടിനു മുതിര്‍ന്ന സൂര്യയുടെ ഗ്ലൗസുകളില്‍ ഉരസിയ ബോള്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് അനായാസം പിടികൂടുകയും ചെയ്തു.
അതേസമയം, ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ തങ്ങളുടെ ആറാമത്തെ ഏകദിന ലോകകപ്പ് കൈക്കലാക്കിയിരിക്കുകയാണ്. 241 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഓസീസിനു മുന്നില്‍ വയ്ക്കാന്‍ ഇന്ത്യക്കു സാധിച്ചത്. മറുപടിയില്‍ ട്രാവിസ് ഹെഡിന്റെ (137) തകര്‍പ്പന്‍ സെഞ്ച്വറി ഓസീസ് വിജയത്തിനു ചുക്കാന്‍ പിടിച്ചു. മാര്‍നസ് ലബ്യുഷെയ്ന്‍ പുറത്താവാതെ 58 റണ്‍സും നേടി.